ശിവസേനയെ മെരുക്കാന്‍ അവസാന ശ്രമവുമായി ബിജെപി; ഇന്ന് നിതിന്‍ ഗഡ്ഗരി-ഉദ്ദവ് താക്കറെ കൂടിക്കാഴ്ച
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് കാവല്‍ സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കാനിക്കാന്‍ ശിവസേനയെ മെരുക്കാന്‍ അന്തിമ നീക്കവുമായി ബിജെപി. ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുമായി നിതിന്‍ ഗഡ്ഗരി ഇന്ന് മുംബൈയില്‍ കൂടിക്കാഴ്ച നടത്തും. രണ്ടര വര്‍ഷം മുഖ്യമന്ത്രി കസേര വിട്ട് നല്‍കാന്‍ തയ്യാറാണെങ്കില്‍ മാത്രം ബിജെപി ഇനി ചര്‍ച്ചയ്ക്ക് വന്നാല്‍ മതിയെന്ന നിലപാടായിരുന്നു ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യം ഉണ്ടായാല്‍ പോലും മുഖ്യമന്ത്രി പദത്തില്‍ വിട്ട് വീഴ്ചയ്ക്കില്ലെന്ന നിലപാടാണ് ഇന്നലത്തെ നിയമസഭ കക്ഷി യോഗത്തിലും ശിവസേന സ്വീകരിച്ചത്. എന്നാല്‍ മുഖ്യമന്ത്രി പദം ശിവസേനയ്ക്ക് നല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് ബിജെപിയും.അതേസമയം പ്രതിസന്ധി രൂക്ഷമായോടെ ഇന്നലെ രാത്രി ആര്‍എസ്എസിന്‍റെ പ്രത്യേക ദൂതന്‍ താക്കറെയുടെ കുടുംബ വീട്ടില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ഉദ്ദവ് താക്കറെയെ ഫോണില്‍ ബന്ധപ്പെട്ടതായും വാര്‍ത്തകള്‍ ഉണ്ട്.
അതേസമയം ആര്‍എസ്എസ് ഇടപെട്ടുവെന്ന വാര്‍ത്തകളെ തള്ളി ശിവസേന എംപി സഞ്ജയ് റൗത്ത് രംഹത്തെത്തി. ഭാഗവതും ഉദ്ദവ് താക്കറെയും ഇതുവരെ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും റൗത്ത് പറഞ്ഞു. അതിനിടെ മുംബൈയില്‍ ഹോട്ടലില്‍ തുടരുന്ന എംഎല്‍എമാരെ ആദിത്യ താക്കറെ സന്ദര്‍ശിച്ചു. ബിജെപി ശിവസേന എംഎല്‍എമാരെ ചാക്കിടാനുള്ള ശ്രമങ്ങള്‍ തീവ്രമാക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നതോടെയാണ് എംഎല്‍എമാരെ ശിവസേന റിസോര്‍ട്ടിലേക്ക് മാറ്റിയത്.
എംഎല്‍എമാരുടെ യോഗം ശിവസേന ഇന്നും വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ഇന്നലെ റിസോര്‍ട്ടിലേക്ക് മാറ്റിയ എംഎല്‍എമാരെ ഉച്ചയോടെ താക്കറെയുടെ വസതിയില്‍ എത്തിച്ച് യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ എല്ലാ എംഎല്‍എമാരും ശിവസേന തലവന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇതുവരെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ആരും സമീപിക്കാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ നാളെ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ബിജെപിക്ക് ആശ്വാസം! കാവൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും ഫട്നാവിസ് മുഖ്യമന്ത്രിയായി തുടർന്നേക്കും!












Click it and Unblock the Notifications