'നിതീഷ് കുമാർ ബിജെപിയുമായി ബന്ധം തുടരുന്നു; വീണ്ടും സഖ്യമുണ്ടാക്കിയേക്കും'
പാട്ന; അടുത്തിടെയാണ് എൻ ഡി എ ബന്ധം അവസാനിപ്പിച്ച് നിതീഷ് കുമാർ ആർജെഡിയുമായി ബിഹാറിൽ വീണ്ടും സഖ്യമുണ്ടാക്കിയത്. ജെഡിയുവിനെ പിളർത്താൻ ബിജെപി ശ്രമിക്കുന്നുണ്ടെന്നാരോപിച്ചായിരുന്നു ബി ജെ പിയുമായുള്ള രണ്ട് ദശാബ്ദത്തോളം നീണ്ടു നിന്ന സഖ്യം ഉപേക്ഷിച്ചത്. തുടർന്ന് മഹാസഖ്യത്തിന്റെ ഭാഗമായി വീണ്ടും ബിഹാറിൽ അധികാരത്തിലേറുകയും ചെയ്തു.
ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്കെതിരായ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് ഇപ്പോൾ നിതീഷ്. എന്നാൽ ബി ജെ പിയുമായുള്ള ബന്ധം നിതീഷ് അവസാനിപ്പിച്ചിട്ടില്ലെന്നും ഏത് നിമിഷവുമായി അദ്ദേഹം ബി ജെ പിയുമായി വീണ്ടും സഖ്യം ഉണ്ടാക്കുമെന്നും പറയുകയാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ. അതേസമയം തെറ്റിദ്ധാരണ പരത്തരുതെന്ന് പറഞ്ഞ് പ്രശാന്തിന്റെ വാദഗതികളെ ജെ ഡി യു തള്ളി. വിശദമായി വായിക്കാം

ബിഹാറിൽ തന്റെ പദയാത്രയ്ക്കിടെയാണ് പ്രശാന്ത് മുഖ്യമന്ത്രി നിതീഷിനെതിരെ രംഗത്തെത്തിയത്. ജെഡിയു എംപിയും രാജ്യസഭാ ഡപ്യൂട്ടി ചെയർപഴ്സനുമായ ഹരിവംശ് മുഖാന്തരമാണ് ബി ജെ പിയുമായി നിതീഷ് ചർച്ച നടത്തുന്നതെന്നാണ് പ്രശാന്ത് ആരോപിക്കുന്നത്. 'നിതീഷ് കുമാർ ബി ജെ പിക്കെതിരെ ദേശീയ സഖ്യം സജീവമായി കെട്ടിപ്പടുക്കുകയാണെന്ന് കരുതുന്ന ആളുകൾ തീർച്ചയായും അദ്ദേഹം ബി ജെ പിയുമായി ബന്ധം പുലർത്തുന്നുണ്ടെന്ന് അറിയുമ്പോൾ അമ്പരക്കും. പാർട്ടി എംപിയായ ഹരിവംശിലൂടെയാണ് ബി ജെ പിയുമായുള്ള ബന്ധം തുടരുന്നത്', പ്രശാന്ത് കിഷോർ പറഞ്ഞു.

എൻ ഡി എ ബന്ധം അവസാനിപ്പിച്ചിട്ടും രാജ്യസഭ എംപിയായ ഹരിവംശിനോട് നിതീഷ് രാജി ആവശ്യപ്പെടാത്തത് ഇതിന്റെ തെളിവാണെന്ന് പ്രശാന്ത് ആരോപിച്ചു. അതുകൊണ്ട് തന്നെ ഒരു സാഹചര്യം ഉരുത്തിരിഞ്ഞ് വന്നാൽ തീർച്ചയായും നിതീഷ് വീണ്ടും എൻ ഡി എ പാളയത്തിലേക്ക് മടങ്ങി പോകും, പ്രശാന്ത് കിഷോർ ആരോപിച്ചു.

അതേസമയം പ്രശാന്തിന്റെ ആരോപണത്തിനെതിരെ ജെ ഡി യു വക്താവ് കെ സി ത്യാഗി രംഗത്തെത്തി. ഇനി ഒരിക്കലും ബി ജെ പിയുമായി വീണ്ടും സഖ്യം ഉണ്ടാക്കില്ലെന്ന് പരസ്യമായി തന്നെ നിതീഷ് കുമാർ വ്യക്തമാക്കിയതാണെന്ന് ത്യാഗി പറഞ്ഞു. പ്രശാന്തിന്റെ ആരോപണങ്ങൾ പൂർണമായും തള്ളിക്കളയുകയാണ്. കുമാർ കഴിഞ്ഞ 50 വർഷമായി സജീവ രാഷ്ട്രീയത്തിലുള്ള വ്യക്തിയാണ്. അതേസമയം കിഷോർ രാഷ്ട്രീയത്തിലിറങ്ങിയിട്ട് വെറും 6 മാസം മാത്രമേ ആയുള്ളൂ. അനാവശ്യ തെറ്റിധാരണ ഉണ്ടാക്കുന്നതിനായിട്ടാണ് ഇത്തരത്തിലുള്ള പ്രതികരണം കിഷോർ നടത്തുന്നത്, ത്യാഗി വിമർശിച്ചു.

അതേസമയം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുൻപുള്ള പദയാത്രയുമായി സജീവമായി മുന്നോട്ട് പോകുകയാണ് പ്രശാന്ത് കിഷോർ. ഒക്ടോബർ രണ്ടിന് വെസ്റ്റ് ചമ്പാരണിലുള്ള ബെറ്റിഹർവയിലെ ഗാന്ധി ആശ്രമത്തിൽ നിന്നാണ് പ്രശാന്ത് യാത്ര ആരംഭിച്ചത്. അടുത്ത 12-15 മാസം കൊണ്ട് 3,500 കിമി സഞ്ചരിക്കാനാണ് പ്രശാന്ത് ലക്ഷ്യമിടുന്നത്. നേരത്തേ ജെഡിയു ഉപാധ്യക്ഷനായിരുന്ന പ്രശാന്ത് കിഷോർ 2020 ലാണ് പാർട്ടി വിട്ടത്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട നിതീഷ് കുമാറിന്റെ കേന്ദ്രസർക്കാർ അനുകൂല നിലപാടിൽ പ്രതിഷേധിച്ചായിരുന്നു നീക്കം.

അതേസമയം മഹാസഖ്യം അധികാരത്തിലേറിയതിന് പിന്നാലെ നിതീഷ് പ്രശാന്ത് കിഷോറുമായി അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശാന്തിനെ തിരികെ പാർട്ടിയിലേക്ക് എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത് വിലയിരുത്തപ്പെട്ടത്. വലിയ വാഗ്ദാനങ്ങൾ നിതീഷ് പ്രശാന്തിന് മുൻപിൽ വെച്ചിരുന്നുവെങ്കിലും ഇത് പ്രശാന്ത് തള്ളുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications