ബിജെപിയില്‍ കലാപം; നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ജില്ലാ ഓഫീസ് അടിച്ചു തകര്‍ത്തു
ഹൈദരബാദ്: തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ളില്‍ വിമതസ്വരങ്ങള്‍ രൂക്ഷമാവുന്നു. എതിര്‍കക്ഷികളിലുള്ളവര്‍ സൃഷ്ടിക്കുന്നതിനേക്കാള്‍ വലിയ വെല്ലുവിളിയാണ് സ്വന്തംചേരിയിലെ നേതാക്കന്‍മാരും അണികളും ഉയര്‍ത്തുന്ന ഇത്തരം വിമതസ്വരം.
തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ സീറ്റ് മോഹികളായ പല നേതാക്കളും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം ലഭിക്കാതെ വരുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ കലാപം തന്നെയാണ് അഴിച്ചുവിടുന്നത്. കഴിഞ്ഞ ദിവസം തെലുങ്കാന ബിജെപി സാക്ഷ്യം വഹിച്ചതും ഇത്തരം ഒരു അനുഭവത്തിനാണ്. നിയസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തുവിട്ടതിന് പിന്നാലെ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് പാര്‍ട്ടി ഓഫീസ് അടിച്ചു തകര്‍ക്കുകയായിരുന്നു.

സ്ഥാനാര്‍ത്ഥി പട്ടിക
പാര്‍ട്ടി പുറത്തുവിട്ട രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിക്കാതെ പോയ നേതാക്കളും പ്രവര്‍ത്തകരുമാണ് പാര്‍ട്ടി ഓഫീസില്‍ എത്തി അക്രമം അഴിച്ചു വിടുകയായിരുന്നു. നിസാമാ ബാദിലെ ഓഫീസാണ് ഇവര്‍ അടിച്ചു തകര്‍ത്തത്.

ഓഫീസ് അടിച്ചു തകര്‍ത്തു
നിസാമാബാദ് അര്‍ബന്‍ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ തവണ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച ദന്‍പാല്‍ സൂര്യനാരായണ ഗുപ്തക്ക് ഇത്തവണ ബിജെപി അവസരം നല്‍കിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പ്രാദേശിക നേതാക്കളും അണികളും ചേര്‍ന്ന് ഓഫീസ് അടിച്ചു തകര്‍ത്തത്.

പാര്‍ട്ടി ചതിച്ചു
ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത പ്രവര്‍ത്തകരും കസേരകളും ഇലക്ട്രോണിക് ഉപകരണങ്ങളും പ്രവര്‍ത്തകര്‍ തകര്‍ത്തു. സ്ഥാനാര്‍ത്ഥിത്വം നല്‍കാതെ പാര്‍ട്ടി ചതിക്കുകയായിരുന്നെന്നാണ് ധന്‍പാല്‍ സൂര്യനാരായണ ഗുപ്തയുടെ അഭിപ്രായം.

മുപ്പതുവര്‍ഷം
യെണ്ടല ലക്ഷിനാരായണയ്ക്കാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിത്വം നല്‍കിയത്. മുപ്പതുവര്‍ഷമായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണ് ഞാന്‍. കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ 29000 വോട്ടുകള്‍ എനിക്ക് നേടാന്‍ കഴിഞ്ഞു. ഇത്തവണം എല്ലാ സംഘടനകളും എനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്വതന്ത്രനായി മത്സരിക്കും
എല്ലാ സര്‍വേകളും ഇത്തവണ ഞാന്‍ വിജയിക്കുമെന്നാണ് പ്രവചിക്കുന്നത്. മണ്ഡലത്തിലെ അണികള്‍ തന്റെ വിജയത്തിനായി കാത്തിരിക്കുകയാണ്. എന്നാല്‍ അപ്രതീക്ഷിതമായി സീറ്റു നല്‍കാതെ പാര്‍ട്ടി ചതിച്ചത് ഏറെ വേദനിപ്പിക്കുന്നുവെന്നും സ്വതന്ത്രനായി മത്സരിച്ച് കഴിവ് തെളിയിക്കുമെന്നും ധന്‍പാല്‍ വ്യക്തമാക്കുന്നു.

വാറങ്കല്‍ മണ്ഡലത്തില്‍
നിസാമാബാദില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ബിജെപിയിലെ വിമതസ്വരം. വാറങ്കല്‍ മണ്ഡലത്തില്‍ തനിക്ക് സീറ്റ് നിഷേധിച്ചതിലുള്ള അതൃപ്തി ബിജെപി ജില്ലാപ്രസിഡന്റായ പത്മറാവു പരസ്യമായി പ്രകടിപ്പിച്ചു. ധര്‍മ റാവുവിനാണ് ഇവിടെ ഇത്തവണയും ബിജെപി അവസരം നല്‍കിയിരിക്കുന്നത്.

തുടര്‍ച്ചയായി തോറ്റ വ്യക്തി
അഞ്ചു തവണ തുടര്‍ച്ചയായി തോറ്റ ഒരു വ്യക്തിക്ക് എന്തടിസ്ഥാനത്തിലാണ് പാര്‍ട്ടി വീണ്ടും സ്ഥാനാര്‍ത്ഥിത്വം നല്‍കിയതെന്ന് മനസ്സിലാകുന്നില്ല. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ ലക്ഷമണിനെ നേരിര്‍ കണ്ട് സീറ്റിനായി അവകാശ വാദം ഉന്നയിക്കും. അദ്ദേഹം കനിഞ്ഞില്ലെങ്കില്‍ സ്വതന്ത്ര സ്താനാര്‍ത്ഥിയായി മത്സരിക്കുമെന്നും പത്മറാവും വ്യക്തമാക്കുന്നു.

സെരിലംപള്ളിയില്‍
സെരിലംപള്ളിയില്‍ ജി യോഗാനന്ദിന് അവസം നല്‍കിയതിനെതിരേയും ഒരുവിഭാഗം നേതാക്കളും പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്. തനിക്ക് സീറ്റ് നിഷേധിച്ചുവെന്നാരോപിച്ച് പാര്‍ട്ടി വക്തവായ കെ നരേഷ് അണികള്‍ക്കൊപ്പം പാര്‍ട്ടി സംസ്ഥാന ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പ് നടത്തി.

ദിവസങ്ങള്‍ക്ക് മുമ്പ്
ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം പാര്‍ട്ടിയില്‍ ചേര്‍ന്ന യോഗാനന്ദിന് സീറ്റ് നല്‍കിയതാണ് അദ്ദേഹത്തെ പ്രകോപിതനാക്കിയത്. 1980 ല്‍ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന തനിക്ക് അവസരം നല്‍കാതെ, മണ്ഡലത്തെക്കുറിച്ച് ഒന്നും അറിയാത്ത, ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് സീറ്റ് നല്‍കിയത് പണത്തിന്റെ സ്വാധീനത്തിലാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

ആര്‍ക്ക് ഗുണം
ഏതാനും മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായെങ്കിലും വിമത ഭീഷണയെതുടര്‍ന്ന് പ്രഖ്യാപനം നീട്ടിവെച്ചിരിക്കുകയാണ്. ബിജെപിയിലെ ഈ വിമതസ്വരം തങ്ങള്‍ക്ക് നേട്ടമാകുമെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസ്സിനും ടിആര്‍എസിനും ഉള്ളത്. എന്നാല്‍ പാര്‍ട്ടിയുടെ വിജയസാധ്യതായാണ് സീറ്റ് നേടിയെടുക്കാനുള്ള ഈ തര്‍ക്കങ്ങള്‍ സൂചിപ്പുക്കന്നത് എന്നാണ് ബിജെപി വ്യക്തമാക്കുന്നത്..












Click it and Unblock the Notifications