കുമാരസ്വാമി സർക്കാരിന് ആശ്വാസം; കർണാടകത്തിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി ഉത്തരവ്
ബെംഗളൂരു: കർണാടകയിൽ ചൊവ്വാഴ്ച വരെ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി. വിമത എഎൽഎമാരുടെ രാജിക്കത്തിലും വിമതരെ അയോഗ്യരാക്കണമെന്ന കോൺഗ്രസ്, ജെഡിഎസ് നേതാക്കളുടെ ശുപാർശയിലും ചൊവ്വാഴ്ച വരെ തീരുമാനം എടുക്കേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് രജ്ഞൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. ചൊവ്വാഴ്ച ഹർജികൾ വീണ്ടും പരിഗണിക്കും.
രാഹുൽ ഗാന്ധിയുടെ പിൻഗാമി കേരളത്തിന്റെ ചുമതലയുള്ള നേതാവ് ? തീരുമാനം ഉടനെന്ന് സൂചന
എംഎൽഎമാർ തനിക്ക് വീണ്ടും രാജിക്കത്ത് സമർപ്പിച്ചെന്നും ഇതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും സ്പീക്കർ വ്യക്തമാക്കി. എംഎൽഎമാർ നേരിട്ടെത്തി രാജിക്കത്ത് നൽകിയിട്ടും തീരുമാനം വൈകിപ്പിക്കുന്നതിലൂടെ കോടതി ഉത്തരവ് നടപ്പാക്കാതിരിക്കുകയാണോ ചെയ്യുന്നതെന്ന് സ്പീക്കറോട് സുപ്രീം കോടതി ചോദിച്ചു. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് വ്യാഴാഴ്ച എംഎൽഎമാർ പോലീസ് സംരക്ഷണയോടെ വിധാൻ സൗധയിലെത്തി രാജിക്കത്ത് സ്പീക്കർക്ക് കൈമാറിയത്. എന്നാൽ മിന്നൽ വേഗത്തിൽ തീരുമാനം എടുക്കാനാവില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്.
വിമത എംഎൽഎമാർക്ക് വേണ്ടി അഡ്വക്കേറ്റ് മുകുൾ റോത്തഗിയാണ് ഹാജരായത്. രാജിക്കത്തിൽ തീരുമാനം എടുക്കാൻ കൂടുതൽ സമയം വേണമെന്ന സ്പീക്കറുടെ വാദം നിലനിൽക്കില്ലെന്ന് റോത്തഗി വാദിച്ചു. വിമതരെ അയോഗ്യരാക്കാൻ വേണ്ടിയുള്ള ആസൂത്രിത നീക്കമാണിതെന്നും അഭിഭാഷകൻ ആരോപിച്ചു. അതേസമയം എംഎൽഎമാരുടെ ഹർജി രാഷ്ട്രീയപ്രേരിതമാണെന്ന് കുമാരസ്വാമിക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് രാജീവ് ധവാൻ വാദിച്ചു. സ്പീക്കർക്ക് സ്വന്തം ഉത്തരവാദിത്തം ഇത്ര സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കണമെന്ന് നിർദ്ദേശിക്കാൻ സുപ്രീം കോടതിക്ക് കഴിയില്ലെന്നും രാജീവ് ധവാൻ ആരോപിച്ചു.
18 എംഎൽഎമാർ ഇതുവരെ രാജി സമർപ്പിച്ചെങ്കിലും സ്പീക്കർ അന്തിമ തീരുമാനം എടുത്തിട്ടില്ല. രാജിക്കത്ത് സ്പീക്കർക്ക് കൈമാറിയ ശേഷം എംഎൽഎമാർ മുംബൈയിലേക്ക് പോവുകയായിരുന്നു. സ്പീക്കർ രാജി അംഗീകരിച്ചാൽ സഖ്യസർക്കാരിന്റെ അംഗബലം 118ൽ നിന്നും 100ലേക്ക് താഴും. കേവല ഭൂരിപക്ഷം 113 ൽ നിന്നും 105ലേക്ക് താഴും. ബിജെപിക്ക് 105 അംഗങ്ങളാണ് ഇതുവരെയുള്ളത്. 2 സ്വതന്ത്രന്മാരും പിന്തുണയ്ക്കുന്നതോടെ കേവല ഭൂരിപക്ഷം കടക്കാൻ ബിജെപിക്ക് സാധിച്ചേക്കും.