എൻപിആർ നടപടികളുമായി കേന്ദ്രം മുന്നോട്ട്, രേഖകള്‍ ഒന്നും തന്നെ സമര്‍പ്പിക്കേണ്ടെന്ന് കേന്ദ്ര മന്ത്രി
ദില്ലി: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍(എന്‍പിആര്‍) നടപ്പിലാക്കാനുളള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. കേരളവും പശ്ചിമ ബംഗാളും അടക്കമുളള സംസ്ഥാനങ്ങള്‍ എന്‍പിആര്‍ നടപടികള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. എന്‍പിആര്‍ നടപടികള്‍ക്കായി 3941 കോടി രൂപയും സെന്‍സസിനായി 8,500 കോടി രൂപയും കേന്ദ്ര മന്ത്രിസഭ അനുവദിച്ചു. ഏപ്രില്‍ മുതലാണ് ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിനുളള നടപടികള്‍ക്ക് തുടക്കം കുറിക്കുന്നത്.
കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. ജനസംഖ്യാ രജിസ്റ്ററിന് വേണ്ടി ജനങ്ങള്‍ രേഖകള്‍ ഒന്നും തന്നെ സമര്‍പ്പിക്കേണ്ട ആവശ്യം ഇല്ലെന്നും പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.
സെന്‍സസിനും ജനസംഖ്യാ രജിസ്റ്ററിനുമായി രേഖകളോ ബയോമെട്രിക് വിവരങ്ങളോ നല്‍കേണ്ടതില്ല. ജനങ്ങള്‍ നല്‍കുന്ന വിവരങ്ങളില്‍ സര്‍ക്കാരിന് വിശ്വാസമുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കേരളം അടക്കമുളള ചില സംസ്ഥാനങ്ങള്‍ എന്‍പിആര്‍ നടപടികള്‍ നിര്‍ത്തി വെച്ചത് ചൂണ്ടിക്കാട്ടിയുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കിയത്, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും എന്‍പിആറും സെന്‍സസും അംഗീകരിച്ചതാണ് എന്നാണ്.
എന്‍പിആറും എന്‍ആര്‍സിയും തമ്മില്‍ ബന്ധമില്ല എന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു. എന്നാല്‍ ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്നതിനുളള മുന്നോടിയാണ് എന്‍പിആര്‍ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സഹകരിക്കേണ്ടതില്ല എന്ന് കേരളവും പശ്ചിമ ബംഗാളും തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് താമസിക്കുന്ന പൗരന്മാരുടെ പട്ടികയാണ് എന്‍പിആര്‍. ആറ് മാസതോ അതില്‍ കൂടുതലോ ഒരു പ്രദേശച്ച് താമസിച്ച, അല്ലെങ്കില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി എന്നതാണ് ഈ പട്ടികയില്‍ താമസക്കാരനായി കണക്കാക്കുന്നത്.