സർക്കാരിന് തിരിച്ചടി, ദക്ഷിണേന്ത്യൻ മന്ത്രിമാർ യോഗത്തിന് എത്തിയില്ല, മുഖ്യമന്ത്രിയും വിട്ട് നിന്നു
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുടെ യോഗത്തിന് തിരിച്ചടി. പുതുച്ചേരി അടക്കം അഞ്ചിടങ്ങളിലെ മന്ത്രിമാരെ യോഗത്തിന് ക്ഷണിച്ചുവെങ്കിലും ഒരാള്‍ പോലും യോഗത്തിന് എത്തിയില്ല. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ നിന്ന് വിട്ട് നിന്നു. അന്യസംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ മാത്രമാണ് യോഗത്തിന് എത്തിയത്.
മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതോടെ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലെ ദേവസ്വം മന്ത്രിമാരെയാണ് ശബരിമല വിഷയത്തില്‍ ചര്‍ച്ചയ്ക്ക് വേണ്ടി വിളിച്ചത്. മണ്ഡല, മകരവിളക്ക് കാലം വരുന്നതിന് മുന്നോടിയായി തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യമായിരുന്നു ചര്‍ച്ചാ വിഷയം.

എന്നാല്‍ മന്ത്രിമാര്‍ക്ക് പകരം തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക് എത്തിയത് വകുപ്പ് സെക്രട്ടറിമാര്‍ മാത്രമാണ്. ഒരു മന്ത്രി പോലും യോഗത്തിന് എത്തിയില്ല എന്നത് സര്‍ക്കാരിന് വലിയ ക്ഷീണമായിരിക്കുകയാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ തനിച്ച് നിന്ന് പ്രതിരോധിക്കുന്ന ഇടത് സര്‍ക്കാരിന് ബിജെപി രഹിത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പോലും പിന്തുണയില്ല എന്ന പ്രതീതിയാണ് ഈ സംഭവം ഉണ്ടാക്കിയിരിക്കുന്നത്.
അതേസമയം ശബരിമല വിഷയത്തിലെ എതിര്‍പ്പല്ല, മറിച്ച് രാഷ്ട്രീയ കാരണങ്ങളാലാണ് ദേവസ്വം മന്ത്രിമാര്‍ക്ക് യോഗത്തിന് എത്താന്‍ സാധിക്കാതെ പോയത് എന്നാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുളള വിശദീകരണം. മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അത്യാവശ്യമായ ചില തിരക്കുകള്‍ കാരണമാണ് എന്ന് കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. അതേസമയം കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയും ഗതാഗത കമ്മീഷണര്‍ പത്മകുമാറും യോഗം തീരും മുന്‍പ് പുറത്ത് പോയതില്‍ മന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും കടകംപള്ളി വ്യക്തമാക്കി.












Click it and Unblock the Notifications