പീപ്പിള്‍സ് ലോങ്ങ് മാര്‍ച്ചില്‍ പങ്കെടുത്ത നോര്‍വീജിയന്‍ വനിതയോട് ഇന്ത്യ വിടാന്‍ നിര്‍ദ്ദേശം
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ സംഘടിപ്പിച്ച പീപ്പിള്‍സ് ലോംഗ് മാര്‍ച്ചില്‍ പങ്കെടുത്ത നോര്‍വീജിയന്‍ വനിത യാൻ മേഥെ ജൊഹാൻസനോട് ഇന്ത്യ വിടാൻ നിർദേശം. വിസാ ചട്ടം ലംഘിച്ചുവെന്ന് കാണിച്ചാണ് നടപടി. ഒക്ടോബറിലാണ് ജാന്‍ മേറ്റ് കൊച്ചിയില്‍ എത്തിയത്. പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത പിന്നാലെ വ്യാഴാഴ്ച റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ വിളിച്ചു വരുത്തി ഇവരെ ചോദ്യം ചെയ്തിരുന്നു.
പ്രതിഷേധത്തില്‍ പങ്കെടുത്തോയെന്ന് സ്ഥിരീകരിക്കാനാണ് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ടൂറിസ്റ്റ് വിസയില്‍ എത്തിയ ജാന്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത് വിസ ചട്ടനത്തിന്‍റെ ലംഘനമാണെന്ന് അധികൃതര്‍ പറഞ്ഞു. ജാനിന്റെ വിസ 2020 മാര്‍ച്ച് വരെ സാധുതയുള്ളതാണ്.
പ്രതിഷേധത്തില്‍ പങ്കെടുത്തത് മനപ്പൂര്‍വ്വമാണോ അതോ വെറും കൗതുകത്തിന്റെ പേരിലാണോ എന്ന് അധികൃതര്‍ അന്വേഷിച്ചതായി ജാന്‍ പറഞ്ഞു. എറണാകുളത്തെ ഗാന്ധി സര്‍ക്കിളില്‍ നിന്നും ആരംഭിച്ച ജാഥ കൊച്ചിയിലെ വാസ്‌കോഡഗാമ സ്‌ക്വയറിലാണ് അവസാനിച്ചത്. പ്രതിഷേധക്കാര്‍ പാട്ടുകള്‍ പാടുകയും മുഷ്ടി ചുരുട്ടി മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തിരുന്നു. വളരെ മികച്ച രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്. 12 കിലോമീറ്റര്‍ മാര്‍ച്ചിനിടെ പ്രതിഷേധക്കാര്‍ക്ക് ഓറഞ്ച് ജ്യൂസും നാരങ്ങാ വെള്ളവും നല്‍കിയിരുന്നു. കലാപമുണ്ടാക്കാനൊന്നും ലക്ഷ്യമുണ്ടായിരുന്നില്ല. എന്താണ് തങ്ങള്‍ക്ക് പറയാനുണ്ടായിരുന്നതെന്ന് പ്രതിഷേധക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ ശബ്ദമുയര്‍ത്തി വിളിച്ചു പറഞ്ഞു. പൊലീസും ഈ മാര്‍ച്ചിന് സഹായം നല്‍കിയെന്നും ജാന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത മദ്രാസ് ഐഐടിയില്‍ പഠിക്കുന്ന ജര്‍മ്മന്‍ വിദ്യാര്‍ഥിയോട് രാജ്യം വിടാന്‍ കഴിഞ്ഞയാഴ്ച നിര്‍ദേശിച്ചിരുന്നു. പ്രതിഷേധത്തിനിടെ 1933 മുതല്‍ 1945 വരെ ഞങ്ങള്‍ ഇവിടെയുണ്ടായിരുന്നു എന്ന പോസ്റ്റര്‍ കൈവശം വെച്ചതിനാണ് ലിന്‍ഡെന്തല്‍ എന്ന യുവാവിന് രാജ്യം വിടേണ്ടി വന്നത്.
Recommended Video