'നിങ്ങളുടെ കാറിലല്ല..എൻറെ കാറിൽ'; ഉറച്ച് രാഹുൽ ഗാന്ധി..ഒടുവിൽ വഴങ്ങി യുപി പോലീസ്
ദില്ലി; ലഖിംപൂരിലേക്ക് യാത്ര പുറപ്പെട്ട് രാഹുൽ ഗാന്ധിയും സംഘവും.സ്വന്തം വാഹനത്തിലാണ് രാഹുൽ ഗാന്ധി ലഖിംപൂരിലേക്ക് പുറപ്പെട്ടത്. ലഖ്നൗ എയർപോർട്ടിലെത്തിയ രാഹുലിനും സംഘത്തിനും ലഖിംപൂർ ഖേരിയിലേക്ക് പോകാൻ പോലീസ് അനുമതി നൽകിയിരുന്നുവെങ്കിലും പോലീസ് ഏർപ്പെടുത്തിയ വാഹനത്തിൽ സന്ദർശിക്കണമെന്നായിരുന്നു ഉദ്യോഗസ്ഥർ അറിയിച്ചത്. എന്നാൽ ഈ നിർദ്ദേശം തള്ളിയ രാഹുൽ സ്വന്തം വാഹനത്തിൽ തന്നെ പോകുമെന്ന് ഉറച്ച നിലപാടെടുത്തു. ഇതോടെ രാഹുലിന്റെ തിരുമാനത്തിന് പോലീസ് വഴങ്ങുകയായിരുന്നു.
Recommended Video
ഏറെ മണിക്കൂർ നീണ്ടുനിന്ന നാടകീയ സംഭവങ്ങൾക്ക് ഒടുവിലാണ് രാഹുലും സംഘവും ഇപ്പോൾ ലഖിംപൂരിലേക്ക് പുറപ്പെട്ടിരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നി, ഛത്തീസ്പഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ , കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. നേരത്തേ രാഹുലിനെ തടയുമെന്ന് പോലീസ് അറിയിച്ചിരു്നു. എന്നാൽ പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച് രാഹുൽ ലഖ്നൗവിലേക്ക് പുറപ്പെടുകയായിരുന്നു . ലഖ്നൗ എയർപോർട്ടിൽ ഇറങ്ങാൻ അനുമതി ലഭിച്ചിരുന്നുവെങ്കിലും ലഖിംപൂരിലേക്ക് പോകാൻ അനുമതി നൽകിയിരുന്നില്ല. തുടർന്ന് എയർപോട്ടിൽ രാഹുലും സംഘവും കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതിന് ശേഷമായിരുന്നു യാത്രയ്ക്ക് പോലീസ് അനുമതി നൽകിയത്.

അതേസമയം സ്വന്തം വാഹനത്തില്‍ യാത്ര അനുവദിക്കില്ലെന്നും പോലീസ് വാഹനത്തില്‍ ലഖിംപൂരിലേക്ക് പോകണമെന്നുമായിരുന്നു പോലീസ് നിർദ്ദേശം. എന്നാൽ ഈ നിർദ്ദേശം രാഹുൽ ഗാന്ധി തള്ളി. എനിക്ക് യാത്രയൊരുക്കാൻ നിങ്ങളാണ്, എനിക്ക് എന്റെ വാഹനത്തിൽ തന്നെ പോകണം എന്നായിരുന്നു പോലീസിനോടുള്ള രാഹുൽ ഗാന്ധിയുടെ മറുപടി. രാഹുൽ ഉറച്ച് നിന്നതോടെ പോലീസ് സംഘം വഴങ്ങി. ഒചുവിൽ കനത്ത സുരക്ഷയിൽ അദ്ദേഹം ലഖിംപൂരിലേക്ക് യാത്ര പുറപ്പെടുകയായിരുന്നു.
അതേസമയം പോലീസ് തടഞ്ഞ നടപടിയിൽ രൂക്ഷ വിമർശനവുമായി കെസി വേണുഗോപാൽ രംഗത്തെത്തി. വേണുഗോപാലിന്റെ വാക്കുകൾ ഇങ്ങനെ-കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ കാർ കയറ്റി കൊലപ്പെടുത്തിയ കർഷകരുടെ ബന്ധുക്കളെ കാണാൻ ലംഖിപൂരിലേക്ക് പോകാൻ അനുവദിക്കാതെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ലഖ്നൗവിലെത്തിയ ഞങ്ങളുടെ സംഘത്തെ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയായിരുന്നു.
ലഖിംപൂരിലേക്ക് യാത്ര അനുമതി നൽകിയതായി മാധ്യമങ്ങളെ അറിയിച്ചവർ ലഖ്‌നൗ വിമാനത്താവളത്തിൽ പൊലീസ് രാജാണ് നടപ്പാക്കാൻ ശ്രമിച്ചത്. പൊലീസ് തയാറാക്കുന്ന പദ്ധതിയനുസരിച്ചൊരു യാത്രയോട് സഹകരിക്കാൻ ആകില്ല എന്ന നിലപാടിൽ ഞങ്ങൾ ഉറച്ചു നിന്നു. ജനാധിപത്യരാജ്യത്ത് പൗരവകാശങ്ങൾക്ക് പുല്ലുവില കല്പിക്കുന്ന ഭരണകൂടത്തിന് മുന്നിൽ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ല. ഇത് ജനാധിപത്യം മരിച്ചിട്ടില്ലെന്ന് ഉച്ചത്തിൽ വിളിച്ചുപറയാൻ ഉള്ള യാത്ര കൂടെയാണ്. ഞങ്ങൾക്കു അനുമതി നൽകിയ ശേഷം തടഞ്ഞു വച്ച ഭീരുക്കളായ യു പി ഭരണകൂടം ഞങ്ങളുടെ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് യാത്രാനുമതി നൽകിയത്, വേണുഗോപാൽ പറഞ്ഞു.
സാരിയില്‍ അതിസുന്ദരിയായി അനു ഇമ്മാനുവല്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
അതേസമയം പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയ്ക്കൊപ്പം ലഖിംപൂർ സന്ദർശിച്ചേക്കുമെന്നാണ് വിവരം. അറസ്റ്റിലായിരുന്ന പ്രിയങ്കയെ പോലീസ് ഇന്ന് മോചിപ്പിച്ചിരുന്നു. സീതാപുരിലെ ഗസ്റ്റ് ഹൗസിൽ 59 മണിക്കൂർ തടങ്കലിൽ പാർപ്പിച്ച ശേഷമായിരുന്നു പ്രിയങ്കയെ വിട്ടയച്ചത്. അതിനിടെ കോൺഗ്രസ് സംഘത്തിന് പുറമെ ആം ആദ്മി പാർട്ടി നേതാക്കൾക്കും എസ്പി നേതാവ് അഖിലേഷ് യാദവിനും ലഖിംപൂർ സന്ദർശിക്കാൻ പോലീസ് അനുമതി നൽകിയിട്ടുണ്ട്.
നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലഖിംപൂരിൽ ഉണ്ടായ സംഭവങ്ങൾ ബി ജെ പിയെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. യുപിയിലൊട്ടാകെ 'ലഖിംപൂർ പ്രതിഷേധം' വ്യാപിച്ചാൽ അത് വലിയ തിരിച്ചടിയാകുമെന്ന് നേതൃത്വം കരുതുന്നുണ്ട്. നിലവിൽ സംഭവത്തിൽ പടിഞ്ഞാറൻ യുപിയിൽ ബിജെപിക്കെതിരെ കർഷകർ ബി ജെ പിക്കെതിരെ രംഹത്തെത്തിയിട്ടുണ്ട്. ഇതിന് പുറത്തേക്ക് പ്രതിഷേധം വ്യാപിക്കുമോയെന്നതാണ് ബി ജെ പി നേതൃത്വത്തിന്റെ ആശങ്ക. മന്ത്രിയും മകനും പാർട്ടിയെ അനാവശ്യ വിവാദത്തിൽ പെടുത്തിയെന്ന പരാതി പാർട്ടിയിലും ഉയരുന്നുണ്ട്.
നേരത്തേ തന്നെ സമരം ചെയ്യുന്ന കർഷകരെ മന്ത്രി ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് മന്ത്രിയുടെ വാഹന വ്യൂഹം തന്നെ ഇടിച്ച് കയറി നാല് കർഷകർ കൊല്ലപ്പെട്ടത് അത്ര പെട്ടെന്നൊന്നും കെട്ടടങ്ങാൻ സാധ്യതയിലെന്നാണ് നേതൃത്വത്തിന്റേയും കണക്ക് കൂട്ടൽ. അതേസമയം കര്‍ഷകരെ ഇടിച്ച വാഹനം തന്‍റേതാണെന്ന സമ്മതിച്ചെങ്കിലും മകന്‍ വാഹനത്തിലുണ്ടായിരുന്നില്ലെന്ന് ആവർത്തിക്കുകയാണ് മന്ത്രി അജയ് മിശ്ര.
സംഭവ സമയത്ത് താൻ മറ്റൊരിടത്തായിരുന്നുവെന്നാണ് ആശിഷ് മിശ്രയും അവകാശപ്പെട്ടിരുന്നു. ബാൻബിർപുർ ഗ്രാമത്തിലെ സ്കൂളിലായിരുന്നു താനെന്നും അവിടെ ഒരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നുവെന്നുമാണ് ആശിഷ് വിശദീകരിച്ചത്.
അതേസമയം മന്ത്രിയ്ക്കെതിരായ അമർഷം പാർട്ടിയിൽ തന്നെ ശക്തമായതോടെ അജയ് മിശ്രയെ ഇന്ന് ദില്ലിയിലേക്ക് കേന്ദ്ര നേതൃത്വം വിളിപ്പിച്ചിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായുമായി അജയ് മിശ്ര കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. നേരത്തേ മന്ത്രി രാജിവെച്ചേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നുവെങ്കിലും ഇപ്പോൾ രാജിവെയ്ക്കേണ്ട സാഹചര്യം ഇല്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം എന്നാണ് വിവരം. താൻ എന്തിന് രാജിവെയ്ക്കണമെന്ന ചോദ്യമായിരുന്നു രാജി സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് അജയ് മിശ്ര മറുപടി ചോദിച്ചത്. തന്റെ രാജിയ്ക്കായി യാതൊരു സമ്മർദ്ദവും ഇല്ലെന്നും അജയ് പറഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് സർക്കാർ വിശദമായി തന്നെ അന്വേഷിക്കുന്നുണ്ട്. ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞിരുന്നു. അതേസമയം സംഭവത്തിൽ ഉൾപ്പെട്ട മന്ത്രിയ്ക്കും മകൻ ആശിഷിനുമെതിരെ നടപടിയെടുക്കാൻ നേതൃത്വം തയ്യാറായില്ലേങ്കിൽ നിയമസഭ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ നൽകുന്നുണ്ട്. നേരത്തേ ലഖിംപൂരിലും അയൽ ജില്ലകളായ പിലിഭിത്ത്, ഷാജഹാന്‍പൂര്‍, സീതാപൂര്‍,ബഹ്റൈച്ച് തുടങ്ങിയ ഇടങ്ങളിലും ബി ജെ പിയായിരുന്നു വിജയിച്ചിരുന്നത്.ഇനിയും തിരുമാനം വൈകിയാൽ ഈ മേഖലകളിൽ പല അട്ടിമറികളും ഉണ്ടാകുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. വരുൺ ഗാന്ഘി ഉൾപ്പെടെയുള്ളവരുടെ പ്രതികരണങ്ങളും നേതാക്കളുടെ ആശങ്ക വെളിപ്പെടുത്തുന്നുണഅട്. അതേസമയം സാഹചര്യം രാഷ്ട്രീയമായി മുതലെടുക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷ പാർട്ടികൾ.












Click it and Unblock the Notifications