കോൺഗ്രസിന്റെ തുറുപ്പ് ചീട്ട് രാഹുൽ ഗാന്ധിയല്ല! മറ്റൊരു നേതാവ്, ബിജെപി ഇന്ന് ഭയക്കേണ്ട ഡെഡ്ലി കോമ്പോ
ദില്ലി: മൃഗീയ ഭൂരിപക്ഷത്തിലാണ് രണ്ടാം തവണയും നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നത്. വലിയ പ്രതീക്ഷകളുമായി, രാഹുല്‍ ഗാന്ധിയെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിന് വന്‍ തിരിച്ചടി തന്നെ നേരിടേണ്ടി വന്നു.
കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞുവെന്നും ഇനിയൊരു തിരിച്ച് വരവ് ഇല്ലെന്നും പലരും എഴുതിത്തളളി. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജി വെച്ച് പിന്‍വാങ്ങി. കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക് വീണ്ടും സോണിയ എത്തി. ഈ കൊവിഡ് കാലം കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ച് വരവിന്റെ കൂടിയാണ്. ഇന്ന് സോണിയയുടെ തുറുപ്പ് ചീട്ട് രാഹുല്‍ ഗാന്ധിയല്ല, മറ്റൊരു നേതാവാണ്.
നിരന്തരമായ ഇടപെടൽ
കൊവിഡ് നാളുകളുടെ തുടക്കത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിക്കാതെയുളള മൃദു സമീപനമാണ് പൊതുവില്‍ കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ലോക്ക്ഡൗണിന് ശേഷം കോണ്‍ഗ്രസിന്റെ സമീപനം പൂര്‍ണമായും മാറി. പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിന് ശേഷം കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി തന്നെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തുണ്ട്. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമെല്ലാം നിരന്തരമായി ഇടപെടുന്നു.
അപ്രതീക്ഷിത മൈലേജ്
പൊള്ളയായ ആരോപണങ്ങള്‍ ഉന്നയിക്കുക എന്നതല്ലാതെ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്നുവെന്നതും നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ വെക്കുന്നു എന്നയിടത്താണ് കോണ്‍ഗ്രസ് ശ്രദ്ധ നേടുന്നത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങിപ്പോകാനുളള ട്രെയിന്‍ ടിക്കറ്റ് എടുത്ത് നല്‍കുമെന്നുളള പ്രഖ്യാപനമടക്കം കോണ്‍ഗ്രസിന് ഈ കൊവിഡ് കാലത്ത് അപ്രതീക്ഷിത മൈലേജാണ് നല്‍കിയിരിക്കുന്നത്.
നിറഞ്ഞ് നിന്ന് രാഹുൽ
സമീപകാലത്ത് സോണിയാ ഗാന്ധി രൂപീകരിച്ച 11 അംഗ ടീമാണ് കോണ്‍ഗ്രസ്സ് നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഒരു വശത്ത് രാഹുല്‍ ഗാന്ധി സാമ്പത്തിക രംഗത്തെ വിദഗ്ധരുമായി വീഡിയോ സംവാദങ്ങള്‍ നടത്തി നിറഞ്ഞ് നില്‍ക്കുന്നു. സര്‍ക്കാരിന്റെ ഏറ്റവും വലിയ തലവേദനയായ സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങളിലാണ് കോണ്‍ഗ്രസും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
എന്താണ് പദ്ധതി
ധനകാര്യം കൈകാര്യം ചെയ്യുന്നതില്‍ ബിജെപി സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ് എന്ന ആക്ഷേപം കൊവിഡ് കാലത്തിന് മുന്‍പേ തന്നെയുളളതാണ്. നിര്‍മല സീതാരാമന്‍ നാളുകളായി പഴി കേട്ട് കൊണ്ടിരിക്കുന്നു. കോണ്‍ഗ്രസ് കൊവിഡ് സാമ്പത്തിക രംഗത്തുണ്ടാക്കിയ ആഘാതങ്ങളെ മറികടക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ പദ്ധതിക്ക് വേണ്ടി നിരന്തരം ആവശ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്.
കോൺഗ്രസ് തുറപ്പ് ചീട്ട്
സാമ്പത്തിക പ്രശ്‌നങ്ങളില്‍ മുറുകെ പിടിച്ചിരിക്കുന്ന കോണ്‍ഗ്രസിന്റെ തുറപ്പ് ചീട്ട് രാഹുല്‍ ഗാന്ധിയല്ല, മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിംഗാണ് അത്. രാഷ്ട്രീയ ബദല്‍ എന്നത് പരാജയപ്പെട്ടുവെങ്കിലും സാമ്പത്തിക ബദല്‍ മുന്നോട്ട് വെക്കാനുളള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. കൊവിഡ് ലോക്ക്ഡൗണ്‍ കാരണം രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
മുഖ്യമന്ത്രിമാരുടെ പരാതി
ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തിന് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. കേന്ദ്രം സംസ്ഥാനങ്ങളോട് സഹകരിക്കുന്നില്ലെന്നും തീരുമാനങ്ങള്‍ ഏകപക്ഷീയമായി എടുക്കുന്നു എന്നുമടക്കമുളള പരാതിയാണ് മുഖ്യമന്ത്രിമാര്‍ ഉയര്‍ത്തുന്നത്. ഗ്രൗണ്ടില്‍ എന്താണ് നടക്കുന്നത് എന്ന് ദില്ലിയില്‍ ഉളളവര്‍ക്ക് അറിയില്ലെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കുറ്റപ്പെടുത്തിയത്.
പഞ്ചാബിന് പരിഹാരം
കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയെ നയിക്കുന്നത് മന്‍മോഹന്‍ സിംഗ് ആണ്. പഞ്ചാബ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന അനുസരിച്ചാണ് സിംഗ് ചുമതല ഏറ്റെടുത്തിരിക്കുന്നത്. കൊവിഡ് കാലത്ത് തീരുമാനങ്ങളെടുക്കാനും നിലപാട് രൂപീകരിക്കാനും കോണ്‍ഗ്രസ് രൂപീകരിച്ച 11 അംഗ സമിതിയുടെ തലപ്പത്തും മന്‍മോഹന്‍ സിംഗിനെ ആണ് സോണിയ നിയോഗിച്ചിരിക്കുന്നത്.
സോണിയാ-മന്‍മോഹന്‍ സിംഗ് കൂട്ടുകെട്ട്
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രത്യേക പദ്ധതി തന്നെ ഈ സമിതി തയ്യാറാക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനങ്ങളെ വരുമാനമുണ്ടാക്കാന്‍ സഹായിക്കുന്ന തരത്തിലുളള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. സോണിയാ-മന്‍മോഹന്‍ സിംഗ് കൂട്ടുകെട്ടില്‍ കോണ്‍ഗ്രസിന് വലിയ പ്രതീക്ഷകളുണ്ട്. കോണ്‍ഗ്രസിന്റെ കൂടുതല്‍ ശക്തമായ തിരിച്ച് വരവിന് ഇരുനേതാക്കളും കൈ കോര്‍ത്താല്‍ സാധിക്കുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്.