മരണ സര്‍ട്ടിഫിക്കറ്റിന് ആധാർ വേണ്ട!!പ്രചരിച്ചത് തെറ്റായ വാർത്ത
ദില്ലി: ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ ചൊല്ലിയുള്ള വാദ പ്രതിവാദങ്ങള്‍ ഏറ്റവും ചൂടുപിടിച്ച് നില്‍ക്കുന്ന സമയമാണിത്. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലും ആണ്.
അതിനിടയിലാണ് പുതിയൊരു വാര്‍ത്ത പുറത്ത് വന്നത്. മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കിലും ഇനി ആധാര്‍ നിര്‍ബന്ധമാണ് എന്നതാണത്. ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ നിയമം നിലവില്‍ വരും എന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഇത് തെറ്റായ വാർത്തയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രം.വെള്ളിയാഴ്ച രാത്രിയാണ് വിശദീകരണവുമായി സർക്കാര്‍ എത്തിയത്.
മരണപ്പെട്ട ആളുടെ ഐഡന്റിറ്റി തെളിയിക്കാന്‍ വേണ്ടിയാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നത് എന്നാണ് സര്‍ക്കാര്‍ വാദം. വ്യാജ മരണ സര്‍ട്ടിഫിക്കറ്റുകള്‍ വഴിയുള്ള തട്ടിപ്പും ഇതുവഴി ഇല്ലാതാക്കാന്‍ പറ്റും.
നേരത്തെ ഹരിയാണ ആരോഗ്യ മന്ത്രിയും ഇത്തരത്തില്‍ ഒരുകാര്യം പറഞ്ഞിരുന്നു. ജനന സര്‍ട്ടിഫിക്കറ്റും മരണ സര്‍ട്ടിഫിക്കറ്റും കൃത്യതയോടെ ലഭ്യമാക്കാന്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം എന്നായിരുന്നു മന്ത്രിയായ അനില്‍ വിജി അന്ന പറഞ്ഞിരുന്നത് .
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ ആധാര്‍ ഇല്ലാത്തവര്‍ക്കും റിട്ടേണ്‍ സമര്‍പ്പിക്കാം എന്ന് സര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട് . ഓണ്‍ലൈന്‍ വഴിയല്ലാതെ നേരിട്ട് റിട്ടേണ്‍ സമര്‍പ്പിക്കണം എന്ന് മാത്രം .