ആണവബാധ്യത നിയമം അട്ടിമറിച്ച് യുഎസുമായി കരാര്‍
ദില്ലി: അമേരിയ്ക്കന്‍ ആണവ കന്പനിയായ വെസ്റ്റിംഗ് ഹൗസുമായി ഇന്ത്യന്‍ ആണവോര്‍ജ കോര്‍പ്പറേഷന്‍ സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച കരാര്‍ ഒപ്പിടും. സെപ്റ്റംബര്‍ 24 ന് ചേര്‍ന്ന ആണവ ഊര്‍ജ കമ്മീഷന്‍,സുരക്ഷാ കാര്യങ്ങള്‍ക്കുള്ള ക്യാബിനറ്റ് കമ്മിറ്റിയുമാണ് കരാര്‍ ഒപ്പിടുന്നത് സംബന്ധിച്ച് തീരുമാനം എടുത്തത്. ആണവ ബാധ്യത ഒഴിവാക്കിക്കൊണ്ടുള്ള കരാറിനാണ് സര്‍ക്കാര്‍ അമേരിയ്ക്കന്‍ കമ്പനിയുമായി ഉടമ്പടി ഉണ്ടാക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയേമായ കാര്യം.
വെസ്റ്റിംഗ് ഹൗസുമായി ഒപ്പുവയ്ക്കുന്ന കരാറിന്‍ പ്രകാരം ആണവ ദുരന്തം ഉണ്ടായാല്‍ അതിന്‍റെ സാമ്പത്തിക ബാധ്യതയില്‍ നിന്ന് ആണവ ഉപകരണങ്ങളും, ആണവ വസ്തുക്കളും വിതരണം ചെയ്യുന്ന കമ്പനിയെ നിന്ന് ഒഴിവാക്കപ്പെടും. ഗുജറാത്തില്‍ സ്ഥാപിയ്ക്കാന്‍ പദ്ധതിയിടുന്ന ആണവ നിലയത്തിന് വേണ്ടിയാണ് അമേരിയ്ക്കന്‍ കമ്പനിയുമായി സര്‍ക്കാര്‍ കൈകോര്‍ക്കുന്നത്.
100കോടിയിലധികം രൂപ ചെലവാക്കിയാണ് അമേരിയ്ക്കന്‍ കമ്പനിയില്‍ നിന്ന് ഉപകരണങ്ങളും ആണവ വസ്തുക്കളും ഇന്ത്യ വാങ്ങുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അമേരിയ്ക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായണ് പുതിയ നീക്കം. സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച ബറാക്ക് ഒബാമയും മന്‍മോഹന്‍സിംഗും കരാറില്‍ ഒപ്പിടുമെന്നാണ് അറിയുന്നത്.
ഗുജറാത്തില്‍ 6,600 മെഗാവാട്ട് ശേഷിയുള്ള ആണവ നിലയം സ്ഥാപിയ്ക്കാനാണ് നീക്കം. ഇതിനായി അമേരിയ്ക്കന്‍ കമ്പനിയെ സമീപിച്ചത്. അമേരിയ്ക്കയുടെ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഇന്ത്യയ്ക്ക് കരാര്‍ ഒപ്പിടേണ്ടി വരുന്നത് എന്നാണ് കേള്‍ക്കുന്നത്. ആണവകരാറിന് ശക്തിയേകുന്നതിനായാണ് 2010 ല്‍ ആണവബാധ്യതാ നിയമം അംഗീകരിച്ചത്.