വടക്ക് കിഴക്കന്‍ മേഖല പിടിക്കാന്‍ എന്‍പിപി; അടിപതറുക കോണ്‍ഗ്രസും ബിജെപിയും
ഷില്ലോംഗ്: മേഘാലയയില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ എം ഡി എ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചതോടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍ പി പി). 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസായിരുന്നു. 60 സീറ്റില്‍ 21 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. 20 സീറ്റ് നേടിയ എന്‍ പി പിയാണ് പക്ഷെ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ചത്. യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി, പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട്, ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, ബി ജെ പി, സ്വതന്ത്രര്‍ എന്നിവരുടെ സഹായത്തോടെയാണ് കോണ്‍റാഡ് സാംഗ്മയുടെ നേതൃത്വത്തില്‍ എന്‍ പി പി സര്‍ക്കാര്‍ രൂപീകരിച്ചു.
സംസ്ഥാനത്തെ പ്രധാന എതിരാളികള്‍ തന്നെ ക്ഷയിച്ചതോടെ മേഘാലയയിലും അയല്‍ സംസ്ഥാനങ്ങളിലും എന്‍ പി പിയുടെ സ്വാധീനം പതിന്മടങ്ങ് വര്‍ധിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഗാരോ ഹില്‍സ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍, ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ പിന്തള്ളി സ്വതന്ത്രരുടെ സഹായത്തോടെ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കാന്‍ എന്‍ പി പിയ്ക്കായി. ഇപ്പോള്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിക്കുന്നത് തങ്ങളുടെ പാര്‍ട്ടിയ്ക്ക് ലഭിക്കുന്ന പിന്തുണയായാണ് നേതൃത്വം അവകാശപ്പെടുന്നത്. പാര്‍ട്ടിയുടെ ജനപ്രീതിയാണ് കൂറുമാറ്റങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഒരു മുതിര്‍ന്ന എന്‍പിപി നേതാവ് പറഞ്ഞു.

'കോണ്‍ഗ്രസ് പോലുള്ള ഒരു വലിയ ദേശീയ പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാരും നിരുപാധിക പിന്തുണ നല്‍കിയത് ഞങ്ങളുടെ നയങ്ങള്‍ക്കും ഇടപെടലുകള്‍ക്കുമുള്ള അംഗീകാരത്തിന്റെ മുദ്രയാണ്,' അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും ഒരു ബദലായി എന്‍ പി പിയെ ഉയര്‍ത്തിക്കാട്ടുന്നതില്‍ സാംഗ്മയ്ക്ക് ഒരു പരിധി വരെ ജയിക്കാനാകുന്നു എന്നതാണ് ഇത് വെളിവാക്കുന്നത്. ഈ ട്രെന്‍ഡ് എന്‍ പി പിക്ക് മേഘാലയയിലും മണിപ്പൂരിലും വലിയ ഇടം നല്‍കുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ബി ജെ പിയെ ആശ്രയിക്കാതെ തന്നെ സര്‍ക്കാര്‍ രൂപീകരണത്തിലെത്താന്‍ എന്‍ പി പിയെ ഇത് സഹായിക്കും. മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ എന്‍ പി പി 40 ലധികം സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നു. കഴിഞ്ഞ തവണ ഒമ്പത് സീറ്റില്‍ മത്സരിച്ചിടത്താണ് ഈ കുതിപ്പ് എന്നത് ശ്രദ്ധേയമാണ്.

നിലവില്‍ എം ഡി എ സര്‍ക്കാരിനുള്ള പിന്തുണ പ്രഖ്യാപിച്ച അഞ്ച് എം എല്‍ എമാരും സാങ്കേതികമായി കോണ്‍ഗ്രസില്‍ തന്നെയാണെങ്കിലും ഇവരെ എന്‍ പി പിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നേതൃത്വം തുടങ്ങിയിട്ടുണ്ട്. അമ്പാരീന്‍ ലിംഗ്ദോ ഉള്‍പ്പെടെ മൂന്ന് പേരെങ്കിലും എന്‍ പി പിയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് വിവരം. കോണ്‍ഗ്രസ് ഇത് മുന്നില്‍ക്കണ്ട് ലിംഗ്‌ദോയുടെ മണ്ഡലം ഉള്‍പ്പെടുന്ന ഈസ്റ്റ് ഷില്ലോംഗ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി പുതിയ ആളെ നിയമിച്ചിരിക്കുകയാണ്. അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തുന്ന തരത്തിലായിരുന്നു എം ഡി എ സര്‍ക്കാരിനെ പിന്തുണച്ച് കൊണ്ട് ലിംഗ്‌ദോ പറഞ്ഞിരുന്നത്. കോണ്‍ഗ്രസ് നേതൃത്വം 'അഗാധമായ മയക്കത്തിലാണ്' എന്ന് ലിംഗ്‌ദോ പറഞ്ഞിരുന്നു.

''നവംബറിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടയിലും, ഞങ്ങളോട് സംസാരിക്കാനോ ഞങ്ങളെ നയിക്കാനോ മുന്നോട്ടുള്ള വഴി പറഞ്ഞുതരാനോ കേന്ദ്രനേതൃത്വത്തില്‍ നിന്ന് ആരും മുന്നോട്ട് വന്നില്ല. ഞങ്ങളുടെ നിയോജകമണ്ഡലങ്ങള്‍ക്ക് അര്‍ഹമായ ശ്രദ്ധ ലഭിക്കുന്നതിനായി ഞങ്ങള്‍ അഞ്ചുപേര്‍ക്കും ഈ തീരുമാനം എടുക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു എന്നായിരുന്നു ലിംഗ്‌ദോ പറഞ്ഞത്. അതേസമയം എന്‍ പി പിയോടൊപ്പം തൃണമൂല്‍ കോണ്‍ഗ്രസിനും പുതിയ സംഭവ വികാസങ്ങള്‍ ഊര്‍ജം നല്‍കുന്നത്. നിലവില്‍ സംസ്ഥാനത്തെ ഏക പ്രതിപക്ഷ കക്ഷി തൃണമൂലാണ് എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ട്. നവംബറില്‍ കോണ്‍ഗ്രസിന്റെ 12 എം എല്‍ എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നത്. അതേസമയം എം ഡി എ സഖ്യത്തിലേക്ക് കോണ്‍ഗ്രസ് നേതാക്കളെ ഉള്‍പ്പെടുത്തുന്നതില്‍ ബി ജെ പി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

രണ്ട് വ്യത്യസ്ത ആശയങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എങ്ങനെ ഒരുമിക്കുമെന്നാണ് മേഘാലയ ബി ജെ പി മേധാവി ഏണസ്റ്റ് മാവ്രി പറഞ്ഞത്. ''സിംഹത്തിനും മാനിനും ഒരേ സമയം ഒരേ ജലസ്രോതസില്‍ നിന്ന് എങ്ങനെ വെള്ളം കുടിക്കാന്‍ കഴിയും? ബി ജെ പിയും കോണ്‍ഗ്രസും പ്രത്യയശാസ്ത്രത്തിലും പ്രവര്‍ത്തനത്തിലും തികച്ചും വിരുദ്ധമാണ്. മുഖ്യമന്ത്രി സാങ്മയുമായി ഇക്കാര്യം സംസാരിക്കുമെന്നും മാവ്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ ബി ജെ പിയെ കേള്‍ക്കാന്‍ സാഗ്മ തയ്യാറായേക്കില്ല. അതേസമയം കോണ്‍ഗ്രസ് ഹൈക്കമാന്റിലും മേഘാലയയിലെ സംഭവവികാസങ്ങള്‍ ഞെട്ടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് എം എല്‍ എമാര്‍ എന്തുകൊണ്ടാണ് പാര്‍ട്ടിയുമായി കൂടിയാലോചിക്കാത്തതെന്ന് ചോദിച്ച് എ ഐ സി സി ചുമതലയുള്ളവരില്‍ നിന്ന് വിളിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications