580 ഏക്കര്‍ ഭൂമിയുള്ള തനിക്ക് പോലും ജനന സര്‍ട്ടിഫിക്കറ്റില്ല, പിന്നെ ദളിതരും ദരിദ്രരും എന്ത് ചെയ്യും
ഹൈദരാബാദ്: സെന്‍സസിന്‍റെ ആദ്യ ഘട്ടം മുതല്‍ തന്നെ എന്‍പിആര്‍ നടപടികളും ആരംഭിക്കണമെന്ന കേന്ദ്രം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇത് സംബന്ധിക്കുന്ന 14 പേജുള്ള കത്ത് രജിസ്ട്രര്‍ ജനറല്‍ ഓഫ് ഇന്ത്യ സംസ്ഥാനങ്ങള്‍ക്ക് അയച്ചിട്ടുണ്ട്. സെന്‍സസിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ എന്‍പിആര്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാറിനെ പ്രതിനിധീകരിച്ചുള്ള കത്തില്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ എത്രത്തോളം സംസ്ഥാന സര്‍ക്കാറുകള്‍ എന്‍പിആര്‍ നടപടികളുമായി സഹകരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. തെലങ്കാന ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങള്‍ എന്‍പിആറിനെതിരെ കടുത്ത എതിര്‍പ്പാണ് ഉയര്‍ത്തുന്നത്. വിഷയത്തില്‍ ഇന്നലെ തെലങ്കാന നിയമഭയില്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു നടത്തിയ ചില പരാമര്‍ശങ്ങളും ഏറെ ശ്രദ്ധേയമാണ്. കൂടുതല്‍ വിശദാംശങ്ങളിലേക്ക്.

നിയമസഭയില്‍
പൗരത്വം തെളിയിക്കുന്നതിനായി ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടേയുള്ള രേഖകള്‍ ഹാജരാക്കേണ്ടി വരുന്നതിലെ ബുദ്ധിമുട്ടുകളെ കുറിച്ചാണ് ചന്ദ്രശേഖര്‍ റാവു നിയമസഭയില്‍ സംസാരിച്ചത്. മുഖ്യമന്ത്രിയാണെങ്കിലും തനിക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന കാര്യവും എന്‍പിആര്‍ സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ അദ്ദേഹം വെളിപ്പെടുത്തി.

ജനന സര്‍ട്ടിഫിക്കറ്റ്
തനിക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നിരിക്കെ താന്‍ എങ്ങനെ തന്‍റെ പിതാവിന്‍റെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുമെന്നും അദ്ദേഹം ചോദിച്ചു. ഇത് തനിക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഗ്രാമത്തിലെ വീട്ടിലാണ് ഞാന്‍ ജനിച്ചത്. ആ സമയത്ത് അവിടെ ആശുപത്രികള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഗ്രാമമുഖ്യന്‍ എഴുതി നല്‍കിയ ജന്മ നാമയാണ് അക്കാലത്ത് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറയുന്നു.

ജന്മ നാമ
ഗ്രാമമുഖ്യന്‍മാര്‍ ഏഴുതി നല്‍കുന്ന 'ജന്മ നാമ'യ്ക്ക് ഔദ്യോഗിക മുദ്രകളൊന്നും ഉണ്ടായിരുന്നില്ല. താന്‍ ജനിക്കുമ്പോള്‍ തങ്ങള്‍ക്ക് 580 ഏക്കര്‍ സ്ഥലവും ഒരു കെട്ടിടവും ഉണ്ടായിരുന്നു. ഇതൊക്കെ ഉണ്ടായിരുന്ന തനിക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഹാജരക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ ദളിതരും ആദിവാസികളും ദരിദ്രരും അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ എങ്ങനെ ഹാജരാക്കുമെന്നും ചന്ദ്രശേഖര്‍ റാവു ചോദിച്ചു.

സാമൂഹിക പ്രതിബദ്ധത
ഉറച്ച സാമൂഹിക പ്രതിബദ്ധതയും ആശയാടിത്തറയും ഉള്ള പാര്‍ട്ടിയാണ് തെലങ്കാന രാഷ്ട്ര സമിതി. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചക്കും സര്‍ക്കാര്‍ തയ്യാറാകില്ല. മതം, ജാതി തുടങ്ങിയ പരിഗണിക്കാതെ എല്ലാ പൗരന്മാരെയും തുല്യമായി പരിഗണിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്കു എതിരാണ് എന്നതാണ് പൗരത്വ നിയമ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രകോപനം സൃഷ്ടിക്കുന്ന കാര്യം.

പരിഷ്കൃത സമൂഹം അംഗീകരിക്കില്ല
ഒരു പ്രത്യേക മതത്തിലെ ആളുകളെ അകറ്റി നിര്‍ത്തുന്ന നിയമം പരിഷ്കൃത സമൂഹം ഒരിക്കലും അംഗീകരിക്കില്ല. ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ മഹത്വം ചോദ്യം ചെയ്യപ്പെടുന്ന കാര്യമാണ് ഇത്. യുഎന്നിലും മറ്റു അന്താരാഷ്ട്ര സംഘടനകളും ഈ വിഷയം ചര്‍ച്ചയാവുന്നു. ഇതിനോടകം തന്നെ രാജ്യത്തിനെതിരെ ധാരാളം എതിര്‍പ്പ് ഉയര്‍ന്നു വന്നിട്ടുണ്ട്. ഇത്തരം ഒരു നിയമം കാരണം രാജ്യത്തിന് മാന്യത നഷ്ടപ്പെടുന്നതായും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ആന്ധ്രാ സര്‍ക്കാറും
അതേസമയം, എന്‍പിആറിനെതിരെ ആന്ധ്രാ സര്‍ക്കാറും പ്രമേയും കൊണ്ടുവരുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. എന്‍പിആറിലെ ചോദ്യങ്ങള്‍ തെറ്റിദ്ധാരണയും ആശങ്കയും പരത്തുന്നതാണെന്നായിരുന്നു മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി അഭിപ്രായപ്പെട്ടത്. ന്യൂനപക്ഷങ്ങള്‍ക്ക് അനുഭവപ്പെടുന്ന അരക്ഷിതാവാസ്ഥ കാണാതിരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷങ്ങള്‍ക്കിടയിലെ ആശങ്ക
ബിജെപിയുടേയും കേന്ദ്ര സര്‍ക്കാറിന്‍റേയും പല നിലപാടുകളേയും പരസ്യമായി പിന്തുണയ്ക്കുന്ന പാര്‍ട്ടിയാണ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ്. നേരത്തെ രാജ്യസഭയിലും ലോക്സഭയിലും പൗരത്വ ഭേദഗതി നിയമത്തെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്തുണച്ചിരുന്നു. എങ്കിലും സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയിലെ ആശങ്ക മനസ്സിലാക്കിയ അദ്ദേഹം നിലപാട് മാറ്റുകയായിരുന്നു എന്നാണ് സൂചന.

ചോദ്യാവലിയിലെ ആശങ്കകള്‍
മുസ്ലിം സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയായിരുന്നു എന്‍പിആര്‍ ചോദ്യാവലിയിലെ ആശങ്കകള്‍ ജഗന്‍ മോഹന്‍ ഉന്നയിച്ചത്. ഇക്കാര്യം ചര്‍ച്ച പാര്‍ട്ടിയില്‍ ചെയ്തിരുന്നു. 2010 ലെ ചോദ്യങ്ങള്‍ തിരിച്ചുകൊണ്ടുവരണമെന്ന് ഞങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. ഇതിനായി അടുത്തുവരുന്ന നിയമസഭാ സമ്മേളനത്തില്‍ ഞങ്ങള്‍ പ്രമേയം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിഹാര്‍
കേരളം ഉള്‍പ്പടേയുള്ള മിക്ക ബിജെപി ഇതര സര്‍ക്കാറുകളും തങ്ങളുടെ സംസ്ഥാനത്ത് എന്‍പിആര്‍ നടപടികള്‍ നടപ്പാക്കില്ലെന്ന് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നുമുതല്‍ സെന്‍സസ് നടപടികള്‍ തുടങ്ങുമെന്നിരിക്കെ സംസ്ഥാനങ്ങളുടെ നിലപാട് കേന്ദ്രത്തെ സംബന്ധിച്ച് എറെ നിര്‍ണ്ണായകമാണ്. ബിജെപി കൂടി ഭരണത്തില്‍ പങ്കാളിയായ ബിഹാര്‍ സര്‍ക്കാര്‍ എന്‍ആര്‍സിക്ക് എതിരെ പ്രമേയം പാസാക്കിയെങ്കിലും എന്‍പിആറിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്.

എന്‍ആര്‍സി നടപ്പാക്കില്ല
2010ലെ എൻപിആർ പട്ടിക പുതുക്കുമെന്നുമാണ് നിതീഷ് പറഞ്ഞിരിക്കുന്നത്. എൻആർസി ഇവിടെ നടപ്പിലാക്കാൻ പോകുന്നില്ല. എൻപിആർ മാത്രമാണ് പരിഗണിക്കുന്നത്. അതും 2010ൽ നടപ്പിലാക്കിയ അതേ രീതിയിൽ തന്നെ. ആ രീതിയിൽ മാത്രമെ നടപ്പാക്കുകയുമുള്ളൂവെന്നാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കിയത്.












Click it and Unblock the Notifications