ശശികലയ്‌ക്കെതിരെ ആഞ്ഞടിച്ച് വീണ്ടും ഒപിഎസ്സ്..ശശികലയുടെ മാപ്പപേക്ഷ പുറത്ത്..!
ശശികലയെ കടുത്ത ഭാഷയിൽ വിമർശിച്ച് പനീർശെൽവം
ചെന്നൈ: തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാവാന്‍ കോപ്പുകൂട്ടുന്ന ശശികലയ്ക്ക് കനത്ത തിരിച്ചടി നല്‍കി ഒ പനീര്‍ശെല്‍വം. പാര്‍ട്ടിയില്‍ തിരിച്ചെത്തിയ കാലത്ത് ശശികല സമര്‍പ്പിച്ച മാപ്പപേക്ഷ പനീര്‍ശെല്‍വം പുറത്തുവിട്ടു.
പനീര്‍ശെല്‍വം ക്യാമ്പിന് ആത്മവിശ്വാസം പകര്‍ന്ന് അണ്ണാ ഡിഎംകെ പ്രിസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനന്‍ ശശികലയെ വിട്ട് എത്തിയതും ഒപിഎസ്സിന് നേട്ടമാണ്. മധുസൂദനനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായും പനീര്‍ശെല്‍വം പ്രഖ്യാപിച്ചു കഴിഞ്ഞു

പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ എണ്ണത്തില്‍ കുറവാണെങ്കിലും പനീര്‍ശെല്‍വത്തിനും അണികള്‍ക്കും ആത്മവിശ്വാസം പകരുന്ന സംഭവങ്ങളാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്. പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവും എഐഎഡിഎംകെയിലെ രണ്ടാമനുമായ ഇ മധുസൂദനന്‍ പിന്തുണയുമായി എത്തിയത് പനീര്‍ശെല്‍വത്തിന് കരുത്ത് പകരുമെന്നുറപ്പാണ്.

പനീര്‍സെല്‍വത്തന്റെ വീട്ടിലെത്തിയാണ് ഇ മധുസൂദനന്‍ പിന്തുണ അറിയിച്ചത്. എല്ലാ പ്രവര്‍ത്തകരും പനീര്‍ശെല്‍വത്തിന് പിന്തുണ നല്‍കുമെന്നും മധുസൂദനന്‍ വ്യക്തമാക്കി. ഏകാധിപതികളില്‍ നിന്നും പാര്‍ട്ടിയെ രക്ഷിക്കുമെന്നും മധുസൂദനന്‍ പറഞ്ഞു.

ഇ മധുസൂദനനെ തന്റെ ക്യാമ്പിലേക്ക് സ്വാഗതം ചെയ്ത പനീര്‍ശെല്‍വം അദ്ദേഹത്തെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായും പ്രഖ്യാപിച്ചു. ജയലളിത ആഗ്രഹിച്ചിരുന്നത് അതായിരുന്നുവെന്നും പനീര്‍ശെല്‍വം പറഞ്ഞു.

അമ്മ മരിക്കുന്നതിന് മുന്‍പ് മധുസൂദനനെ ജനറല്‍ സെക്രട്ടറിയാക്കണമെന്നും തന്നെ മുഖ്യമന്ത്രിയാക്കണമെന്നും ആഗ്രഹിക്കുന്നതായി തന്നോട് പറഞ്ഞിരുന്നെന്ന് പനീര്‍ശെല്‍വം അവകാശപ്പെടുന്നുണ്ട്. ശശികല അടക്കമുള്ളവരും അക്കാര്യം സമ്മതിച്ചിരുന്നു.

ജയലളിത മരിച്ചപ്പോള്‍ തന്നെ മുഖ്യമന്ത്രിയാക്കാമെന്നും മധുസൂദനനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കാമെന്നും അവര്‍ പറഞ്ഞു. അതുകൊണ്ട് മാത്രമാണ് താന്‍ സമ്മതിച്ചതും. എന്നാല്‍ പിന്നീടവര്‍ വാക്കുമാറ്റിയെന്നും പനീര്‍ശെല്‍വം ആരോപിച്ചു.

ശശികല ജയലളിതയെ വഞ്ചിച്ചുവെന്നാരോപിച്ച പനീര്‍ശെല്‍വം 2012ല്‍ എഐഎഡിഎംകെയില്‍ തിരിച്ചെത്താന്‍ നല്‍കിയ മാപ്പപേക്ഷ മാധ്യമങ്ങള്‍ക്കു മുന്നില്‍ വായിച്ച് കേള്‍പ്പിച്ചു. ഇനി ഒരിക്കലും പാര്‍ട്ടിയില്‍ യാതൊരു പദവിയും ആഗ്രഹിക്കില്ലെന്നും ആവശ്യപ്പെടില്ലെന്നുമാണ് മാപ്പപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്.

മുഖ്യമന്ത്രിയാവാന്‍ ശശികല നാണംകെട്ട കളികളാണ് കളിക്കുന്നതെന്നും പനീര്‍ശെല്‍വം ആരോപിച്ചു. പാര്‍ട്ടിയില്‍ തിരിച്ചുവനന് കാലത്ത് ശശികലയെ മാത്രമേ പോയസ് ഗാര്‍ഡനില്‍ താമസിപ്പിക്കൂ എന്ന് അമ്മ പറഞ്ഞിരുന്നതായും പനീര്‍ശെല്‍വം പറഞ്ഞു.

ശശികലയുടെ കുടുംബം അടക്കം പോയസ് ഗാര്‍ഡനില്‍ താമസിക്കുന്നതിനെയാണ് പനീര്‍ശെല്‍വം ചോദ്യം ചെയ്യുന്നത്. അമ്മയ്ക്ക് അടുപ്പിക്കാന്‍ താല്‍പര്യം ഇല്ലാത്തവരാണ് ഇന്ന് അമ്മയുടെ വീട്ടില്‍ താമസിച്ച് തങ്ങളെ വഞ്ചകരെന്ന് വിളിക്കുന്നതെന്നും പനീര്‍ശെല്‍വം ആരോപിച്ചു.

മധുസൂദനന്‍ അടക്കം പാര്‍ട്ടി നേതാക്കളെ ശശികല വിഭാഗം ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്തുകയാണെന്നും പനീര്‍ശെല്‍വം ആരോപിച്ചു. ശശികല മുഖ്യമന്ത്രിയാവുകയാണ് എങ്കില്‍ അത് ജനാധിപത്യത്തിന് തന്നെ തിരിച്ചടിയാവുമെന്നും പനീര്‍ശെല്‍വം പറഞ്ഞു.

ശശികല തനിക്കെതിരെ ഉന്നയിക്കുന്ന ഏത് ആരോപണത്തിനും മറുപടി നല്‍കാന്‍ തയ്യാറാണെന്നും പനീര്‍ശെല്‍വം പറഞ്ഞു. ശശികലയ്‌ക്കൊപ്പം ഉണ്ടെന്ന് പറയുന്ന എംഎല്‍എമാരില്‍ പലരും മനസ്സുകൊണ്ട തനിക്കൊപ്പമാണെന്നാണ് ഒപിഎസ്സ് അവകാശപ്പെടുന്നത്. കൂടുതല്‍ പേര്‍ തങ്ങള്‍ക്കൊപ്പമെത്തുമെന്നും ഒപിഎസ് ക്യാമ്പ് പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications