മകൾ വാശി പിടിച്ചപ്പോൾ കോച്ചുമാറി; ട്രെയിൻ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് അച്ഛനും മകളും
30 വർഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ അപകടമാണ് ഒഡീഷയിലെ ബാലസോറിൽ ഉണ്ടായത്. എത്രയോ മനുഷ്യർക്ക് ജീവൻ നഷ്ടമായി, പലരും ഇപ്പോഴും മരണത്തോട് മല്ലിടുന്നു. ചിലർ ഭാഗ്യംകൊണ്ട് മാത്രം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അങ്ങനെ അവസാന നിമിഷം സീറ്റ് മാറിയതുകൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് ഒരച്ഛനും മകളും.
സംഭവിച്ചതൊന്നും ഇപ്പോഴും ഈ അച്ഛന് വിശ്വസിക്കാൻ സാധിച്ചിട്ടില്ല. എട്ട് വയസ്സുകാരിയും അച്ഛനുമാണ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.ഖരഗ്പൂരിൽ നിന്നാണ് എംകെ ദേബും മകൾ സ്വാതിയും കോറമണ്ഡൽ എക്‌സ്പ്രസിൽ കയറിയത്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ ജനലരികിൽ ഉള്ള സീറ്റായിരുന്നില്ല കിട്ടിയിരുന്നത്.

പക്ഷേ, ജനാലക്കരികിൽ ഇരിക്കണമെന്ന് പറഞ്ഞ് മകൾ വാശിപിടിച്ചതോടെയാണ് മറ്റ് രണ്ട് യാത്രക്കാരുമായി സീറ്റ് മാറിയതെന്ന് ദേബ് പറഞ്ഞു. ഇവരുടെ കയ്യിൽ തേർഡ് എ സി കോച്ചിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റാണ് ഉണ്ടായിരുന്നത്. ജനലിന് സമീപം ഇരിക്കാൻ മകൾ നിർബന്ധം പിടിച്ചതോടെ ടിടിഇയോട് സംസാരിച്ച് സീറ്റ് മാറ്റുകയായിരുന്നു.
മറ്റൊരു കോച്ചിലെ രണ്ട് പേരുമായി സംസാരിക്കുകയും അവർ ദേബും മകളും ഇരുന്ന കോച്ചിലേക്ക് പോവുകയുമായിരുന്നു. അപകടത്തിൽ ദേബും മകളും ആദ്യം ഇരുന്ന കോച്ച് പൂർണമായും നശിച്ചിരുന്നു. ഇവർ രണ്ടാമതിരുന്ന കോച്ചിന് കാര്യമായ കേടുപാടുകൾ പറ്റിയില്ല.
' ഞങ്ങളുമായി സീറ്റ് മാറാൻ സമ്മതിച്ച രണ്ട് യാത്രക്കാരുടെ അവസ്ഥ എന്താണ് എന്നതിനെക്കുറിച്ച് ഒരു വിവരവും ഇല്ല, അവർ സുരക്ഷിതരായിരിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ ജീവൻ രക്ഷിച്ച ദൈവത്തിന് നന്ദി പറയുന്നു,'' അദ്ദേഹം പറഞ്ഞു. കുട്ടിയെ ആശുപത്രിയിൽ കാണിക്കാൻ കട്ടക്കിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ദേബും മകളും. ദേബ് സർക്കാർ ഉദ്യോഗസ്ഥനാണ്. നിസ്സാര പരിക്ക് മാത്രമാണ് ഇവർക്ക് പറ്റിയത്.
ഒഡീഷയിലെ ബാലസോറിലെ ബഹനഗ റെയിൽവേ സ്‌റ്റേഷന് സമീപം വെള്ളയാഴ്ചയാണ് അപകടം ഉണ്ടായത്. കോറമണ്ഡൽ എക്‌സ്പ്രസ് ട്രാക്ക് മാറി ചരക്കുവണ്ടിയിൽ ഇടിക്കുകയായിരുന്നു. പാളം തെറ്റിയ ബോഗികൾ തൊട്ടടുത്ത ട്രാക്കിലൂടെ പോവുകയായിരുന്ന ഹൗറ സൂപ്പർഫാസ്റ്റിന് മുകളിലേക്ക് മറഞ്ഞുവീഴുകയുമായിരുന്നു. ഇലക്ട്രോണിക് ഇന്റർലോക്കിംഗിലെ മാറ്റംമൂലം ആണ് ഒഡീഷ ട്രെയിൻ ദുരന്തം ഉണ്ടായതെന്നാണ് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞത്. 294 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചുവെന്നാണ് ദേശീയമാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.












Click it and Unblock the Notifications