ഒഡീഷ ട്രെയിൻ അപകടത്തിന് തൊട്ട് മുൻപുള്ള ദൃശ്യങ്ങൾ പുറത്ത്
ദില്ലി: ഒഡീഷയിൽ കൊറമണ്ഡൽ എക്സപ്രസ് അപകടത്തിൽപ്പെടുന്നതിന് തൊട്ടുമുൻപ് കോച്ചിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്. യാത്രക്കാരൻ പകർത്തിയ വീഡിയോ ആണ് പ്രചരിക്കുന്നത്. കോച്ച് വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളിയെ ആണ് ആദ്യം വീഡിയോയിൽ കാണാൻ കഴിയുക. സമീപത്തായി ബെർത്തുകളിൽ ആളുകൾ കിടക്കുന്നുണ്ട്.
പെട്ടെന്ന് വലിയ ശബ്ദത്തോടെ ട്രെയിനിൽ എന്തോ വന്നിടിക്കുന്നത് പോലെയാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഇതോടെ ആളുകൾ പരിഭ്രാന്തരായി ബഹളം വെയ്ക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.

ജൂൺ 2 ന് രാത്രി ഏഴ് മണിയോടെയായിരുന്നു ഒഡീഷയിലെ ബാലസോർ ജില്ലയിൽ രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടം നടന്നത്. ഷാലിമാറിൽനിന്നു ചെന്നൈയിലേക്കു പോയ കൊറമാണ്ഡൽ എക്സ്പ്രസ്, ബെംഗളൂരുവിൽനിന്നു ഹൗറയിലേക്കു പോയ യശ്വന്ത്പൂർ-ഹൗറ എക്സ്പ്രസ്, ഒരു ഗുഡ്സ് ട്രെയിൻ എന്നിവയായിരുന്നു അപകടത്തിൽ പെട്ടത്. 288 പേരായിരുന്നു അപകടത്തിൽ കൊല്ലപ്പെട്ടത്. 900ത്തോളം പേർക്ക് പരിക്കേറ്റിരുന്നു.
അതേസമയം അപകടത്തിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്രെയിൻ അപകടത്തിന് പിന്നിൽ അട്ടിമറി സാധ്യതയുണ്ടോ അതോ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് സംഭവിച്ച പിഴവാണോ അപകടകാരണമെന്നതാണ് സിബിഐ അന്വേഷിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സിബിഐ സംഘം അപകടം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ട്രാക്കിലും സിഗ്നൽ റൂമിലുമാണ് സിബിഐ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ബാഹനഗ ബസാർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായും സിബിഐ സംഘം സംസാരിച്ചിരുന്നു.












Click it and Unblock the Notifications