ചായ കുടിക്കാന്‍ പൈസയില്ല, 5 കോടി നികുതി അടക്കണമെന്ന്! നാല് കമ്പനികളുടെ ഉടമയാണത്രെ!!
വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് പഴയ മുതലാളി കൊടുത്ത എട്ടിന്റെ പണിയാണെന്ന് ബോധ്യമായത്. ചേരി നിവാസിയായ രവിയുടെ രേഖകള്‍ ഉപയോഗിച്ച് വ്യാജ കമ്പനികള്‍ സ്ഥാപിച്ച നാല് പ്രതികളെയും അറസ്റ്റ് ചെയ്തു
മുംബൈ: ഗണേശ് ദേവല്‍ നഗര്‍ ചേരിയിലെ 32കാരന്‍ രവി ജയ്‌സ്വാളിന് കഴിഞ്ഞദിവസം ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടി. ചേരിയില്‍ താമസിക്കുന്ന തനിക്കെന്തിനാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയക്കുന്നതെന്ന് ആശ്ചര്യപ്പെട്ട് തുറന്നു നോക്കിയപ്പോള്‍ ഞെട്ടി!! 5.4 കോടി രൂപ ആദായ നികുതി ഒടുക്കണമെന്നാണ് ഉള്ളടക്കം. മാത്രമല്ല, നഗരത്തിലെ നാല് കമ്പനികളുടെ ഉടമയുമാണ് ഈ ബായന്തര്‍ സ്വദേശിയെന്ന് നോട്ടീസില്‍ പറയുന്നു.
ചായ കുടിക്കാന്‍ കാശില്ലാത്തപ്പോഴാണ് കോടികളുടെ കണക്ക് പറയുന്നത്. അതും അഞ്ചര കോടി, ആലോചിക്കാന്‍ പോലും പറ്റുന്നില്ല. ഉറക്കം കിട്ടാതായതോടെ താനെ എസ്പി മഹേഷ് പാട്ടീലിനെ കണ്ട് പരാതി കൊടുത്തു. രവിയുടെ ബാങ്ക് ഇടപാടുകള്‍ പരിശോധിച്ച എസ്പി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണിപ്പോള്‍.
രവിയുടെ പാന്‍ കാര്‍ഡും ആധാറും പരിശോധിച്ചപ്പോഴാണ് നാല് കമ്പനികളുടെ ഉടമയാണെന്ന് പോലിസിന് മനസിലായത്. ഇതുസംബന്ധിച്ച് തനിക്കൊന്നുമറിയില്ലെന്ന് രവി. ഓഫിസ് ബോയ് ആയി ജോലി നോക്കുന്ന തനിക്കെങ്ങനെയാണ് നാല് കമ്പനികളുടെ ഉടമയാവാന്‍ സാധിക്കുകയെന്ന് രവി ചോദിക്കുന്നു.

ഷയന്‍ശ് കോര്‍പറേഷന്‍, ജെം റഡ്‌ടെക്, സ്റ്റേറ്റ് ഫോര്‍ഡ് ടെക്‌സ്റ്റയില്‍സ്, പുര്‍വി റിയാല്‍ടി എന്നീ കമ്പനികളുടെ ഉടമയാണ് ഇയാളെന്നും ഇയാളുടെ പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും പരിശോധിച്ചതില്‍ നിന്നു ഇക്കാര്യം വ്യക്തമാണെന്നും പോലിസ് പറഞ്ഞു. നാല് കമ്പനികളും വ്യാജമാണെന്ന് ബോധ്യമായിട്ടുണ്ട്. രവിയുടെ വിശദീകരണം കേട്ട പോലിസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്.

കാന്‍ദിവ്‌ലിയിലെ ചാര്‍ട്ടേഡ് അകൗണ്ടന്റ് രാജേഷ് അഗര്‍വാളിന്റെ കമ്പനിയില്‍ ഓഫിസ് ബോയ് ആയി 2008ലാണ് രവി ജോലിക്ക് ചേര്‍ന്നത്. ബാങ്ക് അകൗണ്ട് തുടങ്ങുന്നതിന് പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും രാജേഷ് വാങ്ങി. എന്നാല്‍ ശമ്പളം ബാങ്കിലിട്ടതുമില്ല. കൈയില്‍ തന്നെയാണ് കൊടുത്തിരുന്നത്. 2012ല്‍ രാജേഷിന്റെ സ്ഥാപനം വിട്ട് മറ്റൊരു കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു.

അന്വേഷണം പുരോഗമിക്കവെ ബായന്തര്‍ പോലിസ് രാജേഷിനെയും ഇയാളുടെ മുന്‍ പാട്ണര്‍ രാജീവ് ഗുപ്ത, കമ്പനി ജോലിക്കാരായ ജഗ്‌ലേഷ് ഗുപ്ത, സന്തോഷ് സിങ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരാണ് രവിയുടെ പേരില്‍ നാല് കമ്പനികള്‍ ആരംഭിച്ചത്. നോട്ട് നിരോധനം വന്നതിന് ശേഷം കള്ളപ്പണം വെളുപ്പിക്കാന്‍ ചെയ്ത പണിയാണിത്. പ്രതികളെ താനെ കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു.

താക്കൂര്‍ വില്ലേജിലെ എവര്‍ഷൈന്‍ മില്ലേനിയം പാരഡൈസില്‍ താമസക്കാരനായ രാജേഷ് നോട്ട് നിരോധനത്തിന് ശേഷം തന്റെ മുന്‍ ജോലിക്കാരനായ രവിയുടെ പേരില്‍ രണ്ട് ബാങ്ക് എകൗണ്ടുകള്‍ തുറന്നിരുന്നു. ഇതിന് രവിയുടെ വ്യാജ ഒപ്പും ഇയാള്‍ ഉപയോഗിച്ചു. അഗര്‍വാളിന്റെ കമ്പനിയില്‍ ചേരാന്‍ രവിയെ നിര്‍ബന്ധിച്ച ബായന്തര്‍ സ്വദേശി രാജീവ് 2012ല്‍ ഈ കമ്പനി വിട്ട് ഒരു ഗ്യാസ് ഏജന്‍സി തുടങ്ങിയിരുന്നു. ജഗ്‌ലേഷും സന്തോഷുമാണ് വ്യാജകമ്പനികള്‍ തുടങ്ങാന്‍ കടലാസ് പണികള്‍ നടത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

അഗര്‍വാളിന്റെ മാലാഡിലെ ഓഫിസ് റെയ്ഡ് ചെയ്ത പോലിസ് ഹാര്‍ഡ് ഡിസ്‌കും മറ്റു രേഖകളും പിടിച്ചെടുത്തു. വ്യാജ സീലുകളും കണ്ടെടുത്തിട്ടുണ്ട്. രണ്ട് പുതിയ വ്യാജ കമ്പനികള്‍ കൂടി പ്രതികള്‍ തുടങ്ങിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.












Click it and Unblock the Notifications