സൈന്യത്തിന് അന്നയാൾ മനുഷ്യകവചം, നാടിന് ഇന്നയാൾ ഒറ്റുകാരൻ!
ഫാറൂഖ് അഹമ്മദ് ധറിനെ ഓർക്കുന്നില്ലേ. കാശ്മീർ സംഘർഷഭരിതമായപ്പോൾ അതിനെ നേരിടാൻ സൈന്യം മനുഷ്യകവചമാക്കിയ ഇരുപത്തിയെട്ടുകാരനെ. പ്രക്ഷോഭകാരികളെ നേരിടാൻ സൈന്യത്തിന് അന്നയാൾ മനുഷ്യ കവചമായിരുന്നെങ്കിൽ നാട്ടുകാർക്ക് ഇന്നയാൾ ഒറ്റുകാരനാണ്. എല്ലാവരും ഒറ്റപ്പെടുത്തിയതോടെ മാനസിക നിലപോലും കൈവിട്ടുപോവുമെന്ന അവസ്ഥയിലാണ് ഈ ചെറുപ്പക്കാരൻ. കശ്‌മീരിനിനെ വിഭജിക്കാൻ ആഹ്വാസം ചെയ്തവരെ തള്ളി ജനാധിപത്യത്തിനായി വോട്ട് ചെയ്തതിന് ഫാറൂഖ് അഹമ്മദ് ധറിന് പ്രതിഫലമായി നൽകേണ്ടി വന്നത് സ്വന്തം ജീവിതമാണ്. ആരുടെയും മനം കവരുന്ന കാശ്മീരി ഷോൾ തുന്നി ജീവിതം കരുപിടിപ്പിച്ചിരുന്ന ഫാറുഖിന് ജോലിയും നഷ്ടമായതോടെ സുഹൃത്തുക്കളും ബന്ധുക്കളുടെയും കനിവിലാണ് ജീവിതം. ഒറ്റപ്പെടുത്തലിന്റെയും നീതി നിഷേധിക്കപ്പെട്ടതിന്റെയും നോവുകളിൽ ഉലഞ്ഞ് ഉറക്കവും നഷ്ടപ്പെട്ട് കടുത്ത വിഷാദത്തിലേക്ക് വീഴുകയാണ് ഈ യുവാവ്.

നിങ്ങൾക്കെന്നെ കൊല്ലാം
തന്റെ നിരപരാധിത്വം അംഗീകരിക്കാനോ, കുറ്റക്കാരെ ശിക്ഷിക്കാനോ ആരും തയ്യാറാവാതെ വന്നതോടെ ഫാറൂഖ് അഹമ്മദ് ധറിന്റെ പ്രതീക്ഷകളെല്ലാം അസ്തമിച്ചിട്ടുണ്ട്. 'സൈന്യത്തിനു നേരെ കല്ലെറിഞ്ഞു എന്നു ആരെങ്കിലും തെളിയിച്ചാൽ നിങ്ങൾക്കെന്നെ തൂക്കിക്കൊല്ലാം. ഇതല്ലെങ്കിൽ എന്റെ ജീവിതം ദുരിതപൂർണമാക്കിയ സൈനിക ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം". നീതിക്കായി മുട്ടിയ വാതിലുകളെല്ലാം കൊട്ടിയടക്കപ്പെട്ടതോടെ തന്റെ സങ്കടക്കെട്ടഴിക്കുകയാണ് ഈ ചെറുപ്പക്കാരൻ. 2017 ഏപ്രിൽ ഒമ്പതിനായിരുന്നു ഫാറൂഖിനെ മനുഷ്യകവചമായി പട്ടാള ജീപ്പിന് മുന്നിൽ കെട്ടിയിട്ടത്. കാശ്മീനിനെ സ്വതന്ത്രമാക്കണമെന്ന ആവശ്യമുന്നയിച്ച് വിഘടനവാദികൾ വോട്ട് ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്തപ്പോൾ ഇതു തള്ളി കശ്മീർ ലോക്‌സഭാ മണ്ഡലത്തിലെ ബഡ്ഗാമിൽ വോട്ടുചെയ്യാൻ പോയതായിരുന്നു ഫാറൂഖ്. വോട്ടു ചെയ്തു സഹോദരിയുടെ വീട്ടിലേക്കു മടങ്ങും വഴി മേജർ ലീത്തുൽ ഗൊഗോയുടെ നേതൃത്വത്തിലുള്ള സൈനിക സംഘം ഫാറൂഖിനെ പിടികൂടി. അതിക്രൂരമായി മർദ്ദിച്ചശേഷം കയറുകൊണ്ട് പട്ടാള ജീപ്പിന് മുന്നിൽ കെട്ടിയിട്ട് 28 ഗ്രാമങ്ങളിലൂടെ ഫാറൂഖിനെ മനുഷ്യകവചമാക്കി കൊണ്ടുപോയി.

പ്രതിഷേധം
സൈന്യത്തിന് മേൽ കരിനിഴൽ വീഴ്ത്തിച്ചു എന്നിട്ടും
ഫാറൂഖിനെ മനുഷ്യകവചമാക്കി പ്രതിഷേധക്കാരുടെ കല്ലേറിനെ പ്രതിരോധിക്കാൻ സൈന്യത്തിന് കഴിഞ്ഞെങ്കിലും ഇതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കാശ്മീരിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സൈനിക നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണുണ്ടായത്. സൈന്യത്തിന് തന്നെ കളങ്കമുണ്ടാക്കിയ നടപടിയെന്ന് മുൻ ജനറൽമാരുൾപ്പെടെ വിമർശിച്ചു. ജനരോഷം പ്രതിരോധിക്കാനാവാതെ വന്നതോടെ കല്ലേറുകാരിൽ ഒരാളെയാണ് ജീപ്പിന് മുന്നിൽ കെട്ടിയിട്ടതെന്ന വിശദീകരണവുമായാണ് സൈന്യം രംഗത്തുവന്നത്.

അയാൾ നിരപരാധി, എന്നിട്ടും
സൈന്യത്തിന് നേരെ കല്ലെറിഞ്ഞതിനാണ് ഫാറുഖിനെ മനുഷ്യകവചമാക്കിയതെന്ന വാദം കേന്ദ്ര ഏജൻസികളും പൊലീസും നടത്തിയ അന്വേഷണങ്ങളിൽ പൊളിഞ്ഞിട്ടുണ്ട്. തന്നെ തട്ടിക്കൊണ്ടുപോയി മർദിച്ച് കെട്ടിയിട്ടതാണെന്ന ഫാറൂഖിന്റെ വാദം അന്വേഷണസംഘങ്ങൾ അംഗീകരിക്കുകയും ചെയ്തു. ജമ്മു-കശ്മീർ മനുഷ്യാവകാശ കമ്മിഷൻ ഫാറൂഖിന് പത്തുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചെങ്കിലും ഇത്തരമൊരു കാര്യത്തിന് നഷ്ടപരിഹാരം നൽകാൻ വകുപ്പില്ലെന്ന് പറഞ്ഞു സംസ്ഥാന സർക്കാരും വാതിൽക്കൊട്ടിയടച്ചു.

എന്തിന് നീ വോട്ടുചെയ്തു
വോട്ടു ചെയ്യരുതെന്ന ആഹ്വാനം കേൾക്കാതെ പോയതിന് നീ ഇതനുഭവിക്കണം. സൈന്യത്തിന്റെ ഒറ്റുകാരനാണ് നീ. ഗ്രാമവാസികൾ ഒന്നടങ്കം ഫാറൂഖിന് നേരെ ഉയർത്തുന്ന കുറ്റപത്രമാണിത്. തൊട്ട അയൽവാസികൾ പോലും ഫാറൂഖിനോട് മിണ്ടാറില്ല. ഭക്ഷണം പോയിട്ട് വെള്ളം പോലും നൽകുന്നില്ല. 'എന്തിനാണ് എന്നോടിതു ചെയ്തത്? വോട്ടു ചെയ്യാൻ പോയതിനോ?' സൈന്യവും നാട്ടുകാരും തന്നോട് ചെയ്യുന്ന ക്രൂരതകൾക്ക് നേരെ ഫാറൂഖിന് ചോദിക്കാനുള്ളത് ഇതാണ്. നഷ്ടപരിഹാരം വിലക്കിയതിനെതിരെ കശ്മീരിലെ മനുഷ്യാവകാശ പ്രവർത്തകൻ മുഹമ്മദ് അഷാൻ ഹൈക്കോടതിയിൽ ഹർജി നൽകിയതോടെയാണു ഫാറൂഖിന്റെ ദുരവസ്ഥ പുറംലോകമറിഞ്ഞത്.












Click it and Unblock the Notifications