ഇറക്കുമതി നടപടികൾ ഊർജ്ജിതമാക്കി കേന്ദ്രം, ഈജിപ്റ്റിൽ നിന്നും തുർക്കിയിൽ നിന്നും ഉള്ളിയെത്തും
ദില്ലി: രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്നതിനിടെ ഇറക്കുമതി നടപടികൾ ഊർജ്ജിതമാക്കി കേന്ദ്ര സർക്കാർ. ഉള്ളിവില വർദ്ധനവ് ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മന്ത്രിമാർ യോഗം ചേർന്നിരുന്നു. അമിത് ഷായെ കൂടാതെ പീയുഷ് ഗോയൽ, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. വില നിയന്ത്രിക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ ഉപഭോക്തകാര്യ വകുപ്പ് സെക്രട്ടറി അവിനാശ് ശ്രീവാസ്തവ യോഗത്തിൽ വിശദീകരിച്ചു.
ആഭ്യന്തര വിപണിയിലെ വില നിയന്ത്രിക്കാൻ ഇറക്കുമതി വർദ്ധിപ്പിക്കണമെന്നായിരുന്നു കഴിഞ്ഞ യോഗത്തിൽ ഉയർന്ന ആവശ്യം. 1.2 ലക്ഷം ടൺ ഇറക്കുമതി ചെയ്യാനാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. ഇതിൽ 21,000 ടൺ ഇറക്കുമതിയ്ക്കായി കരാറിലായിട്ടുണ്ടെന്ന് അവിനാശ് ശ്രീവാസ്തവ വ്യക്തമാക്കി. ഡിസംബർ രണ്ടാം വാരം മുതൽ ഉള്ളി എത്തിതുടങ്ങുമെന്നും യോഗത്തിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. തുർക്കിയിൽ നിന്നും ഈജിപ്റ്റിൽ നിന്നുമാണ് ഉള്ളി ഇറക്കുമതി ചെയ്യുന്നത്.

ഉളളി വില നിയന്ത്രിക്കാൻ കേന്ദ്രം ആവശ്യമായ നടപടികൾ സ്വീകരിച്ച് വരികയാണെന്നും മെച്ചപ്പെട്ട സംഭരണത്തിനായി പുതിയ സാങ്കേതിക വിദ്യകൾ പരീക്ഷിക്കുമെന്നും കേന്ദ്രമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം പാർലമെന്റിനെ അറിയിച്ചിരുന്നു. ഉള്ളി വില വർദ്ധനവിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം പാർലമെന്റ് വളപ്പിൽ പ്രതിഷേധം നടത്തിയിരുന്നു.
ഇതിനിടെ പൂഴ്ത്തിവയ്പ്പ് തടയാനായി ഉള്ളിയുടെ സംഭരണ പരിധി പകുതിയായി കുറച്ചിരുന്നു. ചെറുകിട വ്യാപാരികളുടെ സംഭരമ പരിധി 5 ടണ്ണായും മൊത്ത കച്ചവടക്കാരുടെ സംഭവരണ പരിധി 25 ടണ്ണായുമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. സംസ്ഥാനത്ത് പലയിടത്തും സവാളയുടെ വില 150ലെത്തി. ചെറിയ ഉളളി കിലോയ്ക്ക് 173 രൂപയാണ്. വിലക്കയറ്റം രൂക്ഷമായതോടെ പലയിടത്തും ഉള്ളി കിട്ടാക്കനിയായി മാറിയിരിക്കുകയാണ്.












Click it and Unblock the Notifications