യുദ്ധത്തിലേക്കോ..? ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് സമ്പൂര്‍ണ അധികാരം നല്‍കി പാകിസ്ഥാന്‍
ലാഹോര്‍: ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പാകിസ്ഥാന്‍ സൈന്യത്തിന് തിരിച്ചടി നല്‍കാന്‍ സര്‍ക്കാര്‍ അധികാരം നല്‍കിയതായി റിപ്പോര്‍ട്ട്. ദേശീയ സുരക്ഷാ സമിതിയെ (എന്‍എസ്സി) ഉദ്ധരിച്ച പാകിസ്ഥാന്‍ മാധ്യമമായ ദി ഡോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈന്യത്തിന് അനുയോജ്യമായ നടപടികള്‍ എടുക്കാന്‍ അധികാരമുണ്ടെന്ന് ദി ഡോണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയുടെ വ്യോമാക്രമണങ്ങള്‍ക്ക് പാകിസ്ഥാന്‍ തിരഞ്ഞെടുക്കുന്ന സമയത്തും സ്ഥലത്തും രീതിയിലും 'സ്വയം പ്രതിരോധം' എന്ന നിലയില്‍ മറുപടി നല്‍കാനുള്ള അവകാശം നിക്ഷിപ്തമാണെന്ന് ദേശീയ സുരക്ഷാ സമിതി (എന്‍എസ്സി) പറഞ്ഞു. യുഎന്‍ ചാര്‍ട്ടറിന്റെ ആര്‍ട്ടിക്കിള്‍ 51 പ്രകാരം 'പാകിസ്ഥാന്റെ ജീവന്‍ നഷ്ടപ്പെട്ടതിനും അതിന്റെ പരമാധികാരത്തിന്റെ നഗ്‌നമായ ലംഘനത്തിനും പ്രതികാരം ചെയ്യുന്നതിനായി' തിരിച്ചടിക്കാന്‍ പാകിസ്ഥാന് അവകാശമുണ്ടെന്ന് എന്‍എസ്സി പറഞ്ഞു.

ഇന്ത്യ അടിച്ചേല്‍പ്പിച്ച ഈ യുദ്ധത്തിനെതിരെ ശക്തമായി പ്രതികരിക്കാന്‍ പാകിസ്ഥാന് എല്ലാ അവകാശവുമുണ്ട് എന്നും തങ്ങള്‍ ശക്തമായ മറുപടിയാണ് നല്‍കാന്‍ പോകുന്നതെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് ഇന്ത്യ പാകിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം നടത്തിയത്. ഈ ആക്രമണത്തില്‍ 70 ഓളം ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് ഇന്ത്യ പറയുന്നത്.
ഇതിന് പിന്നാലെ നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു. ഇതില്‍ ഏഴോളം കശ്മീരികള്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. ഇതിനിടെയാണ് പാകിസ്ഥാന്‍ തിരിച്ചടിക്ക് ഒരുങ്ങുന്ന എന്ന വിവരവും പുറത്തുവിടുന്നത്. അതേസമയം ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ സൈന്യത്തിന് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.
പാകിസ്ഥാന്‍ സൈന്യം പീരങ്കികള്‍ പ്രയോഗിച്ച് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം പ്രതികരിച്ചതെന്ന് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 1971 ലെ യുദ്ധത്തിനു ശേഷമുള്ള ആദ്യമായാണ് മൂന്ന് സേനകളുടേയും സംയക്തമായ ഓപ്പറേഷന്‍ നടത്തുന്നത്. പാകിസ്ഥാന്‍, പാക് അധീന കശ്മീര്‍ എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളില്‍ പുലര്‍ച്ചെ 1:44 ന് ഇന്ത്യന്‍ സൈന്യവും നാവികസേനയും വ്യോമസേനയും ആക്രമണം നടത്തി.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരെ വെടിവച്ചു കൊന്ന ഭീകരാക്രമണം കഴിഞ്ഞ രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യയുടെ തിരിച്ചടി വന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓപ്പറേഷന്‍ നിരന്തരം നിരീക്ഷിച്ചിരുന്നുവെന്ന് വൃത്തങ്ങള്‍ എന്‍ഡിടിവിയോട് പറഞ്ഞു.
നിരോധിത സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ആസ്ഥാനം ഉള്‍പ്പെടെ പാകിസ്ഥാനിലെയും പിഒകെയിലെയും ഭീകര കേന്ദ്രങ്ങള്‍ ആണ് ഇന്ത്യ ആക്രമിച്ചു. ലഷ്‌കറിന്റെ പ്രതിനിധിയായ റെസിസ്റ്റന്‍സ് ഫ്രണ്ട് പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.












Click it and Unblock the Notifications