'ഓപ്പറേഷന്‍ വെസ്റ്റ് ബംഗാള്‍': നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാള്‍ പിടിക്കുമെന്നുറപ്പിച്ച് ബിജെപി
കൊല്‍ക്കത്ത: പ്രവചനങ്ങളെയെല്ലാം തകര്‍ത്തുകൊണ്ടുള്ള മുന്നേറ്റമായിരുന്നു ലോക്സഭ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപി നടത്തിയത്. സംസ്ഥാനത്തെ 42 സീറ്റുകളില്‍ 18ഉം കരസ്ഥാമാക്കിയായിരുന്നു ബിജെപി റെക്കോര്‍ഡ് വിജയം കരസ്ഥമാക്കിയത്. 2014 ല്‍ കേവലം രണ്ട് സീറ്റ് മാത്രം വിജയം നേടിയിടത്ത് നിന്നായിരുന്നു ഒറ്റയടിക്ക് 16 സീറ്റുകള്‍ ബിജെപി വര്‍ധിപ്പിച്ചത്.
കോണ്‍ഗ്രസ് തുടങ്ങിവെച്ചു.. ഞങ്ങള് പൂര്‍ത്തിയാക്കിക്കൊള്ളാം: മധ്യപ്രദേശില്‍ പകരം വീട്ടാന്‍ ബിജെപി
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളില്‍ നിന്നുള്ള നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴികിയെത്താന്‍ തുടങ്ങി. സംസ്ഥാനത്തെ ഭരണകക്ഷിയായ തൃണമൂലില്‍ നിന്ന് മാത്രം അഞ്ചിലേറെ എംഎല്‍എമാരും നൂറോളം കൗണ്‍സിലര്‍മാരുമാണ് ബിജെപിയിലെത്തിയത്. നേതാക്കള്‍ക്ക് അനുസൃതമായി വന്‍തോതില്‍ പ്രവര്‍ത്തകരു ബിജെപിയിലേക്ക് എത്തുന്നുണ്ട്. ഈ അനുകൂല സാഹചര്യം നിലനിര്‍ത്തി 2021 ല്‍ വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാനുള്ള പദ്ധതികളാണ് ബംഗാളില്‍ ബിജെപി ഒരുക്കുന്നത് വിശദാംശങ്ങള്‍ ഇങ്ങനെ..
2016 ല്‍
294 അംഗങ്ങളുള്ള ബംഗാള്‍ നിയമസഭയില്‍ 211 സീറ്റുകള്‍ കരസ്ഥമാക്കിയായിരുന്നു 2016 ലെ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. കോണ്‍ഗ്രസ് 44 ഉം സിപിഎം 32 ഉം സീറ്റുകള്‍ കരസ്ഥമാക്കിയ ആ തിരഞ്ഞെടുപ്പില്‍ 3 സീറ്റുകളില്‍ മാത്രമായിരുന്നു ബിജെപി വിജയിച്ചത്. എന്നാല്‍ 3 വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ 121 അസംബ്ലി മണ്ഡലങ്ങളില്‍ മേല്‍ക്കൈ നേടിയാണ് ബിജെപി 18 ലോക്സഭ സീറ്റുകളില്‍ വിജയിച്ചത്.
വോട്ട് വിഹിതത്തിലെ വ്യത്യാസം
വെറും മൂന്ന് ശതമാനം മാത്രമാണ് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വോട്ട് വിഹിതത്തിലെ വ്യത്യാസം. തൃണമൂല്‍ കോണ്‍ഗ്രസ് 43.28% വോട്ട് കരസ്ഥമാക്കിയപ്പോള്‍ 40.25% വോട്ടായിരുന്നു ബിജെപിക്ക് ലഭിച്ചത്. ഇത് തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നതും. മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചാല്‍ 2021 ല്‍ ബംഗാളില്‍ അധികാരത്തില്‍ എത്താമെന്നാണ് സംസ്ഥാന നേതൃത്വം കണക്ക് കൂട്ടുന്നത്. ദേശീയ നേതൃത്വത്തിന്‍റെ സര്‍വ്വ പിന്തുണയും ഈ നീക്കങ്ങളില്‍ ബംഗാള്‍ ഘടകത്തിനുണ്ട്.
ശ്രദ്ധകൊടുക്കുന്നുത്
സംസ്ഥാനത്തെ 294 നിയോജക മണ്ഡലങ്ങളിലും ബൂത്ത് തലംമുതല്‍ പ്രവര്‍ത്തനം ശക്തമാക്കിയാണ് ബിജെപി രണ്ടുവര്‍ഷങ്ങള്‍ക്കപ്പുറം നടക്കുന്ന തിരഞ്ഞെടുപ്പിന് ബിജെപി അടിത്തറയൊരുക്കുന്നത്. " ബൂത്ത് തലങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് അംഗത്വം വര്‍ധിപ്പിക്കുന്നതിനാണ് ഇപ്പോള്‍ പാര്‍ട്ടി ശ്രദ്ധകൊടുക്കുന്നുത്. സംസ്ഥാനത്തുടനീളം ശക്തമായ ബൂത്ത് ലെവല്‍ സാന്നിധ്യമുണ്ടെങ്കില്‍ മാത്രമേ ഞങ്ങളുടെ സംഘടന ശക്തമാകു" -ബിജെപി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ പറഞ്ഞു.
തൃണമൂല്‍ വിരുദ്ധ വോട്ടുകള്‍
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാന്‍ കഴിഞ്ഞു എന്നുള്ളത് സത്യമാണെങ്കിലും, വലിയൊരു വിഭാഗം വോട്ടുകളും തൃണമൂല്‍ വിരുദ്ധ വോട്ടുകളാണെന്ന് ബിജെപി നേതാക്കള്‍ക്ക് അറിയാം. പല നേതാക്കളും ഇത് തുറന്ന് സമ്മതിക്കുന്നുമുണ്ട്. പാര്‍ട്ടിക്ക് ശക്തമായ സംഘടനാ സജ്ജീകരണം പോലുമില്ലാത്ത ഹൂഗ്ലി പോലുള്ള സീറ്റുകളില്‍ ബിജെപി നേതാക്കള്‍ വിജയിച്ചത് മുതിര്‍ന്ന നേതാക്കളെപ്പോലും അതിശയിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അവിചാരിതമായിട്ടാണെങ്കിലും പാര്‍ട്ടിയിലേക്ക് വന്ന വോട്ടുകള്‍ നിലനിര്‍ത്താന്‍ ബിജെപി സംസ്ഥാനത്ത് വലിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.
ശക്തമായ പ്രവര്‍ത്തനം
പാര്‍ട്ടി സ്വാധീനമേഖലകള്‍ക്ക് പുറത്തും പ്രചരണം ശക്തമാക്കാന്‍ 40000 ത്തിലേറെ മുഴുവന്‍ സമയം പ്രവര്‍ത്തകരെയാണ് ബിജെപി നിയമിക്കുന്നത്. അംഗത്വം വര്‍ധിപ്പിക്കുന്നതിനായിരിക്കും തുടക്കത്തില്‍ ശ്രദ്ധ കൊടുക്കുക. 42 ലക്ഷമുണ്ടായിരുന്ന അംഗസഖ്യ ഒരു ലക്ഷമാക്കി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ പ്രതീക്ഷ. പാര്‍ട്ടിയുടെ അടിത്തട്ട് മുതല്‍ നേതൃത്വം വരെയുള്ള ഘടകങ്ങള്‍ പ്രവര്‍ത്തനം അതിശക്തമാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോഷിനെ ഉദ്ധരിച്ച് എഐഎന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒറ്റക്കെട്ടായി നേരിടും
അംഗത്വ വിതരണ ക്യാംപയ്ന്‍ കഴിഞ്ഞാല്‍ ഉടന്‍തന്നെ സംഘടാന തിരഞ്ഞെടുപ്പിലേക്ക് കടക്കാനാണാ പാര്‍ട്ടി നേതൃത്വത്തിന്‍റെ തീരുമാനം. അതേസമയം പാര്‍ട്ടിയിലേക്ക് എത്തിയ ചില നേതാക്കള്‍ തൃണമൂലിലേക്ക് തന്നെ തിരിച്ചുപോവുന്നത് ബിജെപിക്ക് വെല്ലുവിളിയാവുന്നുണ്ട്. മുനീറുല്‍ ഇസ്ലാമിനെപ്പോലുള്ള വിവാദങ്ങള്‍ പിന്തുടരുന്ന തൃണമൂല്‍ നേതാക്കളെ പാര്‍ട്ടയില്‍ ഉള്‍പ്പെടുത്തുന്നതില്‍ മുന്‍കാല നേതാക്കള്‍ക്ക് ശക്തമായ എതിര്‍പ്പുണ്ട്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച പാര്‍ട്ടി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്.