കാര്‍ഷിക വിഷയം ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് അവസരം; 3 എഎപി എംപിമാര്‍ക്ക് രാജ്യസഭയില്‍ സസ്പെന്‍ഷന്‍
ദില്ലി: കാര്‍ഷിക വിഷയങ്ങളില്‍ പാര്‍ലമെന്‍റില്‍ കേന്ദ്ര സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ സമവായം. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ കാര്‍ഷിക വിഷയങ്ങള്‍ പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് സമയം അനുവദിക്കും. നേരത്തെ പത്ത് മണിക്കൂറായി നിശ്ചയിച്ച ചര്‍ച്ച 15 മണിക്കൂറായി നീട്ടിയാണ് പ്രതിപക്ഷത്തിന് സമയം അനുവദിച്ചത്. വര്‍ധിപ്പിച്ച അഞ്ച് മണിക്കൂറില്‍ പ്രതിപക്ഷത്തിന് കാര്‍ഷിക വിഷയങ്ങള്‍ ഉന്നയിക്കാം.
കര്‍ഷക സമരം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്ത് നിന്നുമുള്ള യുഡിഎഫ് എംപി എന്‍കെ പ്രേമചന്ദ്രന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കാര്‍ഷിക വിഷയത്തില്‍ ചര്‍ച്ചക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഇരുസഭകളും പ്രക്ഷുബ്ധമായിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ദില്ലിയില്‍ നടന്ന കര്‍ഷക റാലിയുമായി ബന്ധപ്പെട്ട് സാമുഹ്യ മാധ്യമങ്ങളില്‍ അഭിപ്രായം പങ്കുവെച്ചതിനെ തുടര്‍ന്ന് ശശി തരൂര്‍ എംപിക്കും രാജ്ദീപ് സര്‍ദേശായി അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്ത നടപടിക്കെതിരെ പ്രതിപക്ഷം രാജ്യസഭയില്‍ പ്രതിഷേധം ഉയര്‍ത്തി.

മാധ്യമ സ്വാതന്ത്രിന് എതിരാണ് ഇത്തരം നടപടിയെന്ന് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് ആരോപിച്ചു. പ്രതിഷേധത്തിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയുടെ മൂന്ന് എംപിമാരെ രാജ്യസഭാ ഉപാധ്യക്ഷന്‍ സസ്പെന്‍ഡ് ചെയ്തു. നടുത്തളത്തിൽ നിന്ന് മുദ്രാവാക്യം മുഴക്കിയതിന് എഎപി എംപിമാരെ ഒരു ദിവസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്.












Click it and Unblock the Notifications