ഗോവ പിടിച്ചാൽ പാർലമെന്റും പിടിക്കും... വിചിത്ര വാദവുമായി കോൺഗ്രസ് നേതാവ്; അതെങ്ങനെ സാധ്യമാകും
പനാജി: ഉത്തർ പ്രദേശ് പിടിച്ചാൽ ഇന്ത്യ പിടിച്ചു എന്നൊരു പ്രയോഗം ദേശീയ രാഷ്ട്രീയത്തിൽ വളരെ കാലമായി നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് പാർലമെന്റ് തിരഞ്ഞെടുപ്പുകളിലും ബിജെപി അത് തെളിയിക്കുകയും ചെയ്തു. എന്നാലിപ്പോൾ കോൺഗ്രസ് നേതാവ് പി ചിദംബരം പറയുന്നത് മറ്റൊന്നാണ്.
2022 ലെ തിരഞ്ഞെടുപ്പിൽ ഗോവയിൽ വിജയിക്കാൻ ആയാൽ 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് വിജയിക്കാൻ ആകും എന്നാണ് പി ചിദംബരം പറയുന്നത്. ചിദംബരം വെറുമൊരു നേതാവല്ല, കോൺഗ്രസിന്റെ പ്രവർത്തക സമിതി അംഗമാണ്. ഇത്തവണത്തെ ഗോവ തിരഞ്ഞെടുപ്പിന്റെ ചുമതലക്കാരനും ആണ്.

ഗോവയിൽ ഇത്തവണ കോൺഗ്രസിന് ഭരണം പിടിക്കാൻ ആകും എന്ന ആത്മവിശ്വാസമാണ് പി ചിദംബരം പങ്കുവയ്ക്കുന്നത്. ഗോവയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഗോവയിൽ ജയിക്കുന്നവർ ദില്ലിയിലും ജയിക്കും എന്നാണ് അദ്ദേഹം ഉറപ്പിച്ച് പറയുന്നത്. അതിന് ചില കണക്കുകളും ചരിത്രവും കൂടി പി ചിദംബരം മുന്നോട്ട് വയ്ക്കുന്നുണ്ട്.

2007 ലെ തിരഞ്ഞെടുപ്പിൽ ഗോവയിൽ കോൺഗ്രസ് ആണ് ജയിച്ചത്. 2099 ൽ കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നു. 2012 ൽ നിർഭാഗ്യവശാൽ കോൺഗ്രസ് ഗോവയിൽ പരാജയപ്പെട്ടു. 2014 ൽ കേന്ദ്രത്തിലും കോൺഗ്രസ് പരാജയപ്പെട്ടു. 2017 ൽ ഗോവയിലെ പാർട്ടി പ്രവർത്തകർ വിജയിച്ചു, പക്ഷേ തിരഞ്ഞെടുക്കപ്പെട്ട സാമാജികർ ഗോവ നഷ്ടപ്പെടുത്തി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 2019 ലും പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെടുകയായിരുന്നു.

2017 ലെ ഗോവ തിരഞ്ഞെടുപ്പ് ഏറെ നിർണായകമായിരുന്നു. നാൽപത് അംഗ നിയമസഭയിൽ 17 പേരുമായി കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാൽ ചില പ്രാദേശിക പാർട്ടികളേയും സ്വതന്ത്രരേയും കൂട്ടുപിടിച്ച് ബിജെപി എളുപ്പത്തിൽ അധികാരത്തിലേറുകയായിരുന്നു. അതിന് ശേഷം സംസ്ഥാനത്ത് കോൺഗ്രസിന്റെ അവസ്ഥ അതീവ ദയനീയമാണ്. നിലവിൽ വെറും നാല് എംഎൽഎമാർ മാത്രമാണ് ഗോവ അസംബ്ലിയിൽ കോൺഗ്രസിന് സ്വന്തമായിട്ടുള്ളത്.

ഗോവയുടെ ചരിത്രത്തിൽ ഏറ്റവും അധികം കാലം ഭരിച്ച രാഷ്ട്രീയ പാർട്ടി കോൺഗ്രസ് ആണ്. ആ ചരിത്രം ഓർമിപ്പിച്ചുകൊണ്ടായിരുന്നു പി ചിദംബരം തുടർന്ന് സംസാരിച്ചത്. ചരിത്രം നമ്മുടേതാണ് എന്നും ഇന്ന് ഒരു മംഗളകരമായ ദിനമാണ് എന്നും അദ്ദേഹം പറഞ്ഞു. ഗോവയുടെ സുവർണ ദിനങ്ങൾ പാർട്ടി പ്രവർത്തകർ ഓർക്കണം എന്നും അദ്ദേഹം പറഞ്ഞു. വ്യവസായ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും അടിസ്ഥാന സൗകര്യങ്ങളിലും ഗോവയിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയത് കോൺഗ്രസ് ആണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

2022 ന്റെ തുടക്കത്തിൽ ഗോവയിൽ ആ സുവർണ ദിനങ്ങൾ നാം തിരികെ കൊണ്ടുവരും. ധൈര്യത്തോടേയും ആത്മവിശ്വാസത്തോടേയും പ്രവർത്തകർ മുന്നോട്ട് പോകണം എന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയ്ക്ക് കോളനിവത്കരിക്കാനുള്ള ഒരു ഇടമായി ഗോവ മാറില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. അതിക്രമിച്ചുകടന്നുവന്ന ആരുടേയെങ്കിലും കോളനിയാകാൻ ഗോവയ്ക്ക് ആകില്ല. ഗോവ, ഗോവക്കാരാൽ തന്നെ ഭരിക്കപ്പെടും എന്നും ചിദംബരം പറഞ്ഞു. എന്നാൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പേരെടുത്ത് വിമർശിക്കാൻ അദ്ദേഹം തയ്യാറായില്ല.

പി ചിദംബരം പറഞ്ഞ ചരിത്രം ഒരുപക്ഷേ, സമീപ കാല സംഭവങ്ങളെ മുൻനിർത്തിയാകാം. എന്നാൽ ഗോവയുടെ ചരിത്രം മുഴുവൻ പരിശോധിച്ചാൽഈ പ്രസ്താവന തെറ്റാണെന്ന് പറയാനാകും. ഗോവയുടെ ചരിത്രത്തിൽ ആദ്യമായി ബിജെപിയുടെ നേതൃത്വത്തിൽ ഒരു സർക്കാർ അധികാരത്തിലേറുന്നത് 2002 ലെ തിരഞ്ഞെടുപ്പിൽ ആയിരുന്നു. മനോഹർ പരീക്കർ ആയിരുന്നു മുഖ്യമന്ത്രി. എന്നാൽ 2004 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയത് കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ ആയിരുന്നു. എബി വായ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ താഴെയിറക്കിക്കൊണ്ടായിരുന്നു അത്. ഗോവയിൽ പരീക്കർ സർക്കാരിനെ താഴെയിറക്കി പ്രതാപ് സിങ് റാണെയുടെ നേതൃത്വത്തിൽ 2005 ൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുകയും ചെയ്തു.

ഇത്തവണ ഗോവയിൽ കോൺഗ്രസിന്റെ സ്ഥിതി അത്ര പ്രതീക്ഷാ നിർഭരം ഒന്നുമല്ല. അടുത്തിടെയായിരുന്നു മുൻ മുഖ്യമന്ത്രി ലൂസീഞ്ഞോ ഫലേരിയോ പാർട്ടി വിട്ടത്. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിലേക്കാണ് ലൂസീഞ്ഞോ പോയത് എന്നത് മാത്രമാണ് കോൺഗ്രസിന്റെ ഏക ആശ്വാസം. അടുത്തിടെയായി തൃണമൂൽ കോൺഗ്രസ് ഗോവയിൽ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. കോൺഗ്രസിൽ നിന്നാണെങ്കിൽ കൊഴിഞ്ഞുപോയത് അസംഖ്യം നേതാക്കളും.

2017 ലെ തിരഞ്ഞെടുപ്പിൽ 17 എംഎൽഎമാരുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു കോൺഗ്രസിന്റെ ഗോവയിലെ ഇന്നത്തെ സ്ഥിതി കൂടി ഒന്ന് പരിശോധിക്കണം. 2017 ൽ തന്നെ രണ്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നിരുന്നു. 2019 ൽ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവ്‌ലേക്കറും ഒമ്പത് എംഎൽഎമാരും ഒറ്റയടിക്ക് ബിജെപിയിൽ ചേർന്നത് കോൺഗ്രസിനെ ആകെ ഞെട്ടിച്ചുകളഞ്ഞ സംഭവം ആയിരുന്നു. അങ്ങനെയുള്ള കോൺഗ്രസ് ആണ് 2022 ലെ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും പി ചിദംബരം വലിയ പ്രതീക്ഷയിലാണ്. കൂടുതൽ യുവ നേതാക്കളുമായി പാർട്ടി മുന്നോട്ട് വരും എന്നാണ് അദ്ദേഹം പറയുന്നത്. സ്ത്രീകളിൽ നിന്നും ഗോത്ര വിഭാഗങ്ങളിൽ നിന്നും മത്സ്യത്തൊഴിലാളികളിൽ നിന്നും ദളിതരിൽ നിന്നും എല്ലാം ഗോവയെ നയിക്കാൻ പുതിയ നേതാക്കളെത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് ഓഫീസുകളെ 'ഊർജ്ജസ്വലമായ തിരഞ്ഞെടുപ്പ് ഓഫീസുകൾ' ആക്കി മാറ്റാൻ താൻ പാർട്ടി പ്രവർത്തകരെ സജ്ജമാക്കും. എല്ലാ ബ്ലോക്ക് കമ്മിറ്റിയ്ക്കും ഒരു ഓഫീസ് ഉണ്ടാകുമെന്നും അതെല്ലാം ബ്ലോക്ക് തിരഞ്ഞെടുപ്പ് കാമ്പയിൻ ഓഫീസുകളായി പ്രവർത്തിക്കുമെന്നും ചിദംബരം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പദ്ധതികളൊരുക്കാനും ചർച്ച ചെയ്യാനും ആവശ്യത്തിന് സമയം ഇപ്പോൾ തന്നെ ചെലവഴിച്ചിട്ടുണ്ട്. ഇനി അടിത്തട്ടിലേക്കിറങ്ങി പ്രവർത്തനം തുടങ്ങേണ്ട സമയമാണ് എന്നും ചിദംബരം പറഞ്ഞു.
ക്യൂട്ട് ലുക്കില്‍ തിളങ്ങി വേദിക; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications