കരട് അടവു നയം; യെച്ചൂരിയ്ക്ക് രൂക്ഷ വിമര്‍ശനം; പാര്‍ട്ടിയുടെ അസ്ഥിത്വം യെച്ചൂരി തകര്‍ക്കുന്നുവെന്ന്
ഹൈദരാബാദ്: 22-ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരപ്പിച്ച കരട് രാഷ്ട്രീയ അടവു നയ രേഖയിലുള്ള ചര്‍ച്ചയില്‍ ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിക്ക് രൂക്ഷ വിമര്‍ശനം. കേരളത്തില്‍ നിന്നുള്ള പ്രതിനിധിയായ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജിവ്, യെച്ചൂരി ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. കോണ്‍ഗ്രസുമായി സഹകരിച്ചാല്‍ പാര്‍ട്ടിയുടെ അസ്ഥിത്വം ഇല്ലാതാകുമെന്ന് പി.രാജീവ് പൊതു ചര്‍ച്ചയില്‍ ഉന്നയിച്ചു. കരട് രാഷ്ട്രീയപ്രമേയത്തിലുള്ള ചര്‍ച്ചയില്‍ സംസാരിച്ചവരെല്ലാം യെച്ചൂരിക്കെതിരെ വിമര്‍ശനം ഉയര്‍ത്തി. സംസ്ഥാന ഘടകങ്ങള്‍ക്കെതിരെയും വിമര്‍ശനം ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു. പ്ലീനം നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ പല പാര്‍ട്ടിഘടകങ്ങളും തയാറായില്ലെന്നാണ് പ്രധാനവിമര്‍ശനം.
ഇന്ന് ഉച്ചവരെ 13 പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ബംഗാളില്‍ നിന്ന് പങ്കെടുത്ത ഷഢണു ജാ യെച്ചൂരിയുടെ ന്യൂന പക്ഷ നയത്തെ പിന്‍ന്തുണച്ചാണ് സംസാരിച്ചത്. ഇതോടെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നിലനിന്നിരുന്ന അഭിപ്രായം വ്യത്യാസം പുറത്താകുകായിരുന്നു. ഇതോടെ യെച്ചൂരി- കാരാട്ട് പക്ഷങ്ങള്‍ ചേരി തിരിഞ്ഞ് പരസ്പരം ആക്രമിക്കുകായിരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് പേരും കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ കരട് നയത്തെ അനുകൂലിച്ചു വെന്നതും ശ്രദ്ധേയും.
രാഷ്ട്രീയ കരട് അടവു നയത്തില്‍ പരസ്പര വിരുദ്ധ നിലപാടാണ് കേരളത്തിനും ബംഗാളിനുമുള്ള. കേരളം കരട് നയം അംഗീകരിക്കുമ്പോള്‍ ബംഗാള്‍ കരടു നയത്തെ പൂര്‍ണമായും തള്ളുകയാണ്. രാഷ്ട്രീയ അടവു നയത്തില്‍ സീതാറാം യെച്ചൂരി അവതരിപ്പിച്ച നിലപാടുകളെ പൂര്‍ണമായും തള്ളാനാണ് കേരളത്തിന്റെ തീരുമാനം. ചര്‍ച്ചിയില്‍ ഇന്ന് കെ.കെ രാഗേഷ് എം.പിയും ബാലഗോപാലും കേരളത്തിന്റെ നിലപാട് വിശദീകരിക്കും. ഇന്നലെ ചേര്‍ന്ന കേരള പ്രതിനിധി സംഘത്തിന്റെ ഗ്രൂപ്പ് ചര്‍ച്ചയിലും കോണ്‍ഗ്രസ് സഖ്യമെന്ന യെച്ചൂരിയുടെ നിലപാടിനെ പൂര്‍ണമായും തള്ളുന്നതിനും ചോദ്യം ചെയ്യുന്നതിനും തീരുമാനിച്ചിരുന്നു. രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കണമെന്നും ഗ്രൂപ്പ് ചര്‍ച്ചയില്‍ ആവശ്യം ഉയര്‍ന്നു. അതുകൊണ്ടു തന്നെ കേരളത്തെ പ്രതിനിധീകരിച്ചു പൊതു ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ രൂക്ഷമായ വിമര്‍ശനങ്ങളായിരിക്കും യെച്ചൂരിക്കെതിരെ ഉന്നയിക്കുക.
കേരളം യെച്ചൂരിയുടെ ന്യൂനപക്ഷ നിലപാടുകള്‍ തള്ളുമ്പോള്‍ പശ്ചിമ ബംഗാള്‍ ഘടകം പ്രകാശ് കാരാട്ട് അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരടു നയത്തെയാണു തള്ളുന്നത്. കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന നിലപാടാണ് ബംഗാള്‍ ഘടകത്തിന്റേത്. ഇന്നലെ നടന്ന ഗ്രൂപ്പ് ചര്‍ച്ചയില്‍ കരടു നയത്തെ അനുകൂലിക്കേണ്ടതില്ലെന്ന നിലപാടു സ്വീകരിച്ചു. രണ്ടാം നിര നേതാക്കളില്‍ ചിലര്‍ക്ക് യെച്ചൂരിയുടെ നിലപാടിനോടു വിയോജിപ്പിട്ടുണ്ട്. എന്നാല്‍ മുതിര്‍ന്ന നേതാക്കളായ ബിമന്‍ ബസു, സൂര്യകാന്ത് മിശ്ര അടക്കമുള്ളവരുടെ നിലപാട് രണ്ടാം നിര നേതാക്കളെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇവര്‍ മൗനം പാലിക്കും.
നേരത്തെ കരട് നയത്തില്‍ സംസ്ഥാന കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയിലും ന്യൂനപക്ഷം മാത്രമാണ് അംഗീകരിച്ചത്. ചര്‍ച്ചകള്‍ക്കൊടുവില്‍ വോട്ടിനിട്ടായിരുന്നു കരടു നയം തള്ളിയത്. ഇവര്‍ നല്‍കിയ ഭേദഗതികളില്‍ പൊതു ശത്രുക്കളെ നേരിടാന്‍ കോണ്‍ഗ്രസ് പിന്തുണ മാത്രമല്ല, സഖ്യവും വേണമെന്നാണ് വാദിക്കുന്നത്. ബംഗാളില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ സഖ്യത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നയം അംഗീകരിച്ചാല്‍ ഇവിടെ ഭരണം നഷ്ടമാകും. ഇതൊഴിവാക്കുന്നതിനും തൃണമൂല്‍ കോണ്‍ഗ്രസിനെ തറപറ്റിക്കുന്നതിനുമാണ് കോണ്‍ഗ്രസ് സഖ്യ വാദം ഉയര്‍ത്തുന്നത്.
കേരളത്തിലാകട്ടെ യെച്ചൂരിക്കായിരുന്നു രൂക്ഷ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നത്. കരടു നയം ചര്‍ച്ച ചെയ്ത സംസ്ഥാന സമിതിയില്‍ ഐക്യ കണ്ഠേന ആയിരുന്നു രാഷ്ട്രീയ അടവു നയത്തിന്റെ കരട് അംഗീകരിച്ചത്. കേന്ദ്ര കമ്മിറ്റിയില്‍ സീതാറാം യെച്ചൂരി സ്വീകരിച്ച നിലപാടിനെതിരെയും സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ യെച്ചൂരിയെ രുക്ഷമായി വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് സഖ്യ വാദം ഉന്നയിക്കുന്നത് അധികാരമോഹമാണെന്നു വരെ വിമര്‍ശനം ഉയര്‍ന്നു.
രാഷ്ട്രീയ അടവു നയത്തിന്റെ ചര്‍ച്ച ഫലത്തില്‍ കേരള ബംഗാള്‍ ഏറ്റുമുട്ടലാകും. 175 പ്രതിനിധികള്‍ വീതം ഇരു സംസ്ഥാനങ്ങളിലും നിന്നു പങ്കെടുക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഏതു പക്ഷത്തു നില്‍ക്കുമെന്നതിന് അനുസരിച്ചായിരിക്കും അടവു നയത്തിന്റെ വിജയം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ യെച്ചൂരിയെ അനുകൂലിക്കുന്നവരാണ് അധികം. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന തെലങ്കാനയിലും അയല്‍ സംസ്ഥാനങ്ങളായി ആന്ധ്രയിലും കര്‍ണാടകയിലും യെച്ചൂരിയുടെ നിലപാടിനോട് ആഭിമുഖ്യമുള്ളവരാണ് കൂടുതല്‍. പ്രകാശ് കാരാട്ടിനെ കേന്ദ്ര കമ്മിറ്റിയില്‍ ഭൂരിഭാഗം പേരും പിന്തുണയ്ക്കുന്നു. ഇവര്‍ക്കൊപ്പം മറ്റു സംസ്ഥാനങ്ങളിലുള്ളവരും നിന്നാല്‍ കേരളത്തിന്റെ നിലപാട് വിജയം കാണും.