പദ്മ അവാർഡുകൾ പ്രഖ്യാപിച്ചു; 6 പേർക്ക് പദ്മവിഭൂഷൺ, അപ്പുക്കുട്ട പൊതുവാൾ അടക്കം 4 മലയാളികൾക്ക് പദ്മശ്രീ
ആറ് പേർക്ക് പദ്മ വിഭൂഷണും 9 പേർക്ക് പദ്മഭൂഷണും 91 പേർക്ക് പദ്മശ്രീയുമാണ് പ്രഖ്യാപിച്ചത്
ദില്ലി: ഈ വർഷത്തെ പദ്മ അവാർഡുകൾ പ്രഖ്യാപിച്ചു. ആറ് പേർക്ക് പദ്മ വിഭൂഷണും 9 പേർക്ക് പദ്മഭൂഷണും 91 പേർക്ക് പദ്മശ്രീയുമാണ് പ്രഖ്യാപിച്ചത്. മലയാളിയായ ഗാന്ധിയൻ വിപി അപ്പുക്കുട്ടന്‍ പൊതുവാളിന് പദ്മശ്രീ ലഭിച്ചു. ഒആർഎസ് ലായനിയുടെ പ്രയോക്താവ് ദിലിപ് മഹലനോബിസിനാണ് പത്മവിഭൂഷൺ ലഭിച്ച ഒരാൾ. മരണാനന്തര ബഹുമതിയായിട്ടാണ് പുരസ്കാരം.
20ാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ വൈദ്യശാസ്ത്ര കണ്ടുപിടിത്തങ്ങളിൽ ഒന്നായ ഒആർഎസ് ലായനി വികസിപ്പിച്ചതിനാണ് ദിലിപ് പത്മവിഭൂഷണ് അർഹനായത്. 5 കോടിയോളം പേരുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹത്തിന്റെ കണ്ടുപിടിത്തത്തിലൂടെ സാധിച്ചുവെന്ന് സർക്കാർ പത്രകുറിപ്പിൽ വ്യക്തമാക്കി. 1971-ലെ ബംഗ്ലാദേശിലെ വിമോചനയുദ്ധകാലത്ത് അഭയാര്‍ഥി ക്യാമ്പില്‍ കോളറയും ഡയേറിയയും പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ജനങ്ങളുടെ ജീവൻ രക്ഷിച്ചത് മഹലനാബിസിന്റെ കണ്ടുപിടുത്തമായിരുന്നു. 2022 ഒക്ടോബർ 16-ന് ആയിരുന്നു അദ്ദേഹം അന്തരിച്ചത്.
ആന്തമാൻ നിക്കോബാർ ദ്വീപുകളിൽ നിന്നുള്ള ഡോ രതൻ ചന്ദ്ര കൗർ, ഗുജറാത്ത് സ്വദേശി ഹിരാബായ് ലോബി, മധ്യപ്രദേശിൽ നിന്നുള്ള ഡോ മുനീശ്വർ ചന്ദെർ ദവർ, അസമിലെ ഹീറോ ഓഫ് ഹെരക എന്നറിയപ്പെടുന്ന രാംകുയ്‌വാങ്ബെ നെവ്മെ എന്നിവരാണ് പദ്മശ്രീ പുരസ്കാരം ലഭിച്ചരിൽ ചിലർ.