ബോട്ടില്‍ വന്നത് പാക് ഭീകരര്‍ തന്നെ: പരിക്കര്‍
ദില്ലി: ഗുജറാത്ത് തീരത്ത് സ്‌ഫോടക വസ്തുക്കളുമായി എത്തിയ ബോട്ടിലുണ്ടായിരുന്നത് ഭീകരര്‍ തന്നെയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കര്‍. ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനെത്തിയ ഭീകരരാണ് പൊട്ടിത്തെറിയില്‍ മരിച്ചത് എന്നതിന് തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ബോട്ടില്‍ ഉണ്ടായിരുന്നത് കള്ളക്കളടത്തുകാരാണ് എന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളിക്കളഞ്ഞു.
മയക്കുമരുന്ന് കടത്തുകാരാണ് ബോട്ടില്‍ ഉണ്ടായിരുന്നതെങ്കില്‍ പിന്നെ എന്തിനാണ് അവര്‍ ആത്മഹത്യ ചെയ്തത്. അത് മാത്രമല്ല, സാധാരണ കള്ളക്കടത്തുകാര്‍ തിരഞ്ഞെടുക്കാറുള്ള വഴിയിലൂടെയല്ല ഈ ബോട്ട് വന്നത്. കള്ളക്കടത്തുകാര്‍ മാത്രമല്ല, മീന്‍ പിടുത്തക്കാരും ഈ വഴി ഉപയോഗിക്കാറില്ല. ആളൊഴിഞ്ഞ റൂട്ടിലാണ് ഈ ബോട്ട് വന്നത്. ബോട്ട് കണ്ടെത്തിയതും ഒറ്റപ്പെട്ട സ്ഥലത്താണ് എന്നാണ് തങ്ങള്‍ക്ക് കിട്ടിയിട്ടുള്ള റിപ്പോര്‍ട്ടുകള്‍.
സ്‌ഫോടക വസ്തുക്കളുമായി എത്തിയ ബോട്ട് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് തീരദേശ സേനയെ മനോഹര്‍ പരിക്കര്‍ അഭിനന്ദിച്ചു. ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനുള്ള സ്‌ഫോടക വസ്തുക്കളുമായി എത്തിയ ബോട്ടാണ് പൊട്ടിത്തെറിച്ചത് എന്ന ആരോപണം പാകിസ്താന്‍ അംഗീകരിച്ചിട്ടില്ല. മത്സ്യബന്ധന തൊഴിലാളികളെയാണ് ഇന്ത്യന്‍ സേന കണ്ടതെന്നാണ് പാക് വാദം.
ഈ വാദം ഇന്ത്യ തള്ളിക്കളഞ്ഞു. മീന്‍പിടുത്തക്കാരോ കള്ളക്കടത്തുകാരോ അല്ല ബോട്ടിലുണ്ടായിരുന്നത് എന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ രണ്ട് മീന്‍പിടുത്ത ബോട്ടുകള്‍ പിടിച്ചെടുത്താണ് പാകിസ്താന്‍ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. ഗുജറാത്ത് തീരത്തെ രാജ്യാന്തര സമുദ്രാതിര്‍ത്തിയിലാണ് പാകിസ്താന്‍ രണ്ട് ബോട്ടുകള്‍ പിടിച്ചെടുക്കുകയും 12 പേരെ തടവിലാക്കുകയും ചെയ്തത്.