'വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി പാകിസ്താൻ പതാക വീശി ആഘോഷം', വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ
ദില്ലി: തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയതോടെ തെരുവില്‍ എന്ന പോലെ സോഷ്യല്‍ മീഡിയയിലും ചൂടുപിടിച്ച പ്രചാരണമാണ് നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ കത്തി നില്‍ക്കുന്ന ചര്‍ച്ചാ വിഷയം.
രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെ എതിര്‍ത്തും അനുകൂലിച്ചും പൊരിഞ്ഞ വാദപ്രതിവാദങ്ങള്‍ നടക്കുന്നു. അതിനിടെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ വയനാട്ടില്‍ പാക് പതാകകള്‍ വീശി ആഘോഷം നടന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ വൈറലാകുന്നുണ്ട്. എന്താണ് ആ വീഡിയോയുടെ സത്യാവസ്ഥയെന്ന് നോക്കാം.
രാഹുലിനെതിരെ തുറന്ന ആക്രമണം
രണ്ടാഴ്ചയോളം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനുളള തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ ബിജെപി നേതാക്കള്‍ രാഹുലിനെതിരെ തുറന്ന ആക്രമണവുമായി രംഗത്ത് വന്നു. നരേന്ദ്ര മോദിയടക്കം രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചു.
വര്‍ഗീയ കാര്‍ഡ്
രാഹുല്‍ ഗാന്ധിക്ക് ഹിന്ദുക്കളെ ഭയമാണെന്നും അതുകൊണ്ട് ന്യൂനപക്ഷ മേഖലയില്‍ പോയി മത്സരിക്കുന്നു എന്നുമാണ് നരേന്ദ്ര മോദി പരിഹസിച്ചത്. ഹിന്ദുത്വ ആശയങ്ങള്‍ക്ക് വന്‍ പ്രചാരമുളള ഉത്തരേന്ത്യയില്‍ രാഹുലിന് എതിരെ വര്‍ഗീയ കാര്‍ഡ് പുറത്തെടുത്തിരിക്കുകയാണ് ബിജെപിയെന്നത് ഇതിലൂടെ തന്നെ വ്യക്തം.
ഞെട്ടിപ്പിക്കുന്ന പ്രചാരണം
അതേസമയം സോഷ്യല്‍ മീഡിയ വഴി നടക്കുന്നത് ഇതിലും ഞെട്ടിപ്പിക്കുന്ന പ്രചാരണങ്ങളാണ്. സുപ്രീം കോടതിയിലെ ബിജെപി ലീഗല്‍ സെല്‍ സെക്രട്ടറിയും പൂര്‍വാഞ്ചല്‍ മോര്‍ച്ച ദില്ലി സംസ്ഥാന സെക്രട്ടറിയുമായ പ്രേരണാകുമാരി ഒരു വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടതാണ് വീഡിയോ.
പാകിസ്താന്‍ പതാകകൾ
രാഹുല്‍ ഗാന്ധിയുടെ ചിത്രമുളള ബോര്‍ഡുകളും പച്ച നിറത്തിലുളള പതാകയുമായി ആളുകള്‍ ആഹ്‌ളാദ പ്രകടനം നടത്തുന്നതാണ് വീഡിയോ ദൃശ്യം. ഇത് രാഹുലിനെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പാകിസ്താന്‍ പതാകകളുമേന്തി ആഹ്‌ളാദ പ്രകടനം നടത്തുന്നതാണ് എന്നാണ് പ്രേരണാകുമാരി ഈ ട്വീറ്റില്‍ ആരോപിക്കുന്നത്.
ഷോക്കിംഗ്
ട്വീറ്റ് ഇങ്ങനെയാണ്: ''ഷോക്കിംഗ്. രാഹുല്‍ ഗാന്ധി കേരളത്തിലെ വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. നോക്കൂ പാകിസ്താന്റെ പതാകകളുമായി ആരാണ് വയനാട്ടില്‍ ആഘോഷിക്കുന്നത് എന്ന്. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായല്ലോ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഈ മണ്ഡലം തിരഞ്ഞെടുത്തത് എന്ന്'' എന്നാണ് ട്വീറ്റ്
മുസ്ലീം ലീഗിന്റെ പതാക
നിരവധി പേരാണ് ഇതിനകം ഈ ട്വീറ്റ് വിശ്വസിച്ച് പങ്കുവെച്ചിരിക്കുന്നത്. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ എന്ന് അന്വേഷിക്കുമ്പോഴാണ് അന്തം വിട്ട് പോകുന്നത്. പതാകയ്ക്ക് പച്ച നിറമാണ് എന്നേ ഉളളൂ. പക്ഷേ അത് പാകിസ്താന്റെ പതാകയല്ല. മറിച്ച് മുസ്ലീം ലീഗിന്റെ പതാകയാണ്.
ലീഗ് പ്രവർത്തകരുടെ പ്രകടനം
മാര്‍ച്ച് 26ന് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ആഘോഷത്തിന്റെതാണ് ഈ വീഡിയോ. രാഹുല്‍ വയനാട്ടിലേക്ക് വന്നേക്കും എന്നുളള സൂചനകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം സംഘടിപ്പിച്ചത്.
വ്യാജ പ്രചാരണം
ഈ വീഡിയോ ആണ് പാകിസ്താന്‍ പതാകയേന്തി ആഹ്‌ളാദം പ്രകടിപ്പിക്കുന്നു എന്ന തരത്തില്‍ വ്യാജ പ്രചാരണത്തിന് ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. പ്രേരണാ കുമാരിയുടെ ട്വീറ്റിന് താഴെ പലരും യാഥാര്‍ത്ഥ്യം എന്താണ് എന്ന് പറയുന്നുണ്ട്. എന്നാലവര്‍ തെറ്റ് തിരുത്താന്‍ ഇതുവരെ തയ്യാറായിട്ടില്ല.
ട്വിറ്ററിലും ഫേസ്ബുക്കിലും
ട്വിറ്ററിലും ഫേസ്ബുക്കിലും ഈ വീഡിയോ രാഹുല്‍ ഗാന്ധിക്ക് എതിരായ വ്യാജ പ്രചാരണത്തിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ബിജെപി അനുകൂല ഫേസ്ബുക്ക് പേജായ നാഷന്‍ വാണ്ട്‌സ് നമോ എന്ന പേജ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത് 'ഇസ്ലാം പതാകകള്‍ ഉയര്‍ത്തി കോണ്‍ഗ്രസ് തീരുമാനം വയനാട് സ്വാഗതം ചെയ്യുന്നു' എന്ന അടിക്കുറിപ്പോടെയാണ്.
ചൗക്കീദാര്‍ പ്രേരണ
ഈ വീഡിയോ ട്വീറ്റ് ചെയ്ത പ്രേരണാ കുമാരി ശബരിമല യുവതീ പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ വ്യക്തിയാണ്. ഇവര്‍ ബിജെപിക്കാരി തന്നെയാണ് എന്നതിന് കഴിഞ്ഞ ദിവസം മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ തെളിവുകള്‍ പുറത്ത് വിട്ടിരുന്നു. ചൗക്കീദാര്‍ പ്രേരണ എന്നാണ് ഇവരുടെ ട്വിറ്റര്‍ അക്കൗണ്ടിലെ പേര്.
|
ട്വീറ്റ് വായിക്കാം
പ്രേരണാകുമാരിയുടെ ട്വീറ്റ്
രാഹുലിനെ വീണ്ടും അമൂൽ ബേബിയാക്കി വിഎസ്, ഇരിക്കുന്ന കൊമ്പില്‍ കോടാലി വെക്കുന്ന ബുദ്ധി!
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ