കരസേന ഉദ്യോഗസ്ഥന്റെ ശവസംസ്കാരത്തിനായി മാതാപിതാക്കൾക്ക് സഞ്ചരിക്കേണ്ടി വന്നത് റോഡ് മാർഗം 2600 കിമി
ദില്ലി; കരസേന ഉദ്യോഗസ്ഥന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ മാതാപിതാക്കൾക്ക് യാത്ര ചെയ്യേണ്ടി വന്നത് 2600 കിലോ മീറ്റർ. വീരചക്ര നേടിയ കേണൽ എൻഎസ് ബാലിന്റെ (39) മാതാപിതാക്കളാണ് അമൃത്സറിൽ നിന്ന് ബെംഗളൂരു വരെ റോഡ് മാർഗം കാറിൽ യാത്ര ചെയ്തത്. ലോക്ക് ഡൗണിനെ തുടർന്ന് സേനാ വിമാനം സർക്കാർ അനുവദിക്കാതിരുന്നതിനെ തുടർന്നാണ് ഇവർക്ക് റോഡ് മാർഗം ബെംഗളൂരുവിൽ എത്തേണ്ടി വന്നത്. സംഭവത്തിൽ സൈന്യത്തിലെ മറ്റ് ഉദ്യോഗസ്ഥർ വലിയ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.
കരസേനയിലെ എലൈറ്റ് 2 പാരാ യൂണിറ്റിന് കമാൻഡർ സ്പെഷ്യൽ ഫോഴ്‌സ് ഓഫീസറായ കേണൽ എൻഎസ് ബാൽ വെള്ളിയാഴ്ചയാണ് മരിച്ചത്. കാൻസർ ബാധിതനായി ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് വ്യാപനം മൂലം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ബെംഗളൂരിലേക്ക് വരാൻ ബാലിന്റെ മാതാപിതാക്കൾക്ക് വിമാനം അനുവദിച്ചിരുന്നില്ല. ഇതേതുടർന്നാണ് ഇവർ റോഡ് മാർഗം 2600 കിമി സഞ്ചരിച്ച് ബെംഗളൂരുവിൽ എത്തിയത്. നിലവിലെ സാഹചര്യത്തിൽ വിമാനം അനുവദിക്കാൻ ആവില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിക്കുകയായിരുന്നു.
ബാലിന്റെ മൃതദേഹം കരസേന വിമാനത്തിൽ സ്വദേശത്തേക്ക് കൊണ്ടുപോകാമായിരുന്നെങ്കിലും അന്ത്യകർമ്മങ്ങൾ ബെംഗളൂരുവിൽ തന്നെ നടത്തിയാൽ മതിയെന്ന് മാതാപിതാക്കൾ ആവശ്യപ്പെടുകയായിരുന്നുവെന്ന് സേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
അതേസമയം നടപടിക്കെതിരെ കടുത്ത പ്രതിഷേധം കരസേനയിൽ ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പ്രതികരിച്ച് മുൻ ആർമി ചീഫ് ജനറൽ വിപി മാലിക് രംഗത്തെത്തി. അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. സുരക്ഷിതമായ യാത്രയായിരിക്കട്ടെ. നിയമങ്ങൾ കല്ലിൽ എഴുതപ്പെട്ടവയല്ല, അവ സാഹചര്യത്തിനും സന്ദർഭത്തിനും അനുസരിച്ച് മാറ്റം വരുത്താം, ബാലിന്റെ സഹോജരൻ നവ്തേസ് സിംഗ് ബാലിന്റെ ട്വീറ്റിന് മറുപടിയായി മാലിക്ക് ട്വീറ്റ് ചെയ്തു.
സുരക്ഷിതമായ യാത്രയ്ക്കും മാതാപിതാക്കളുടെ ആരോഗ്യത്തിനും വേണ്ടിയുള്ള പ്രാർത്ഥനകൾ. മുൻ സൈനികൻ കൂടിയായ കേണൽ ബാലിന്റെ പിതാവിന് ഈ സാഹചര്യത്തെ തരണം ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് എല്ലായപ്പോഴത്തേയും പോലെ അദ്ദേഹത്തിന് പൂർണ പിന്തുണ നൽകാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നുവെന്നും മുതിർന്ന ആർമി ഉദ്യോഹസ്ഥർ മേജർ ഡിപി സിംഗ് ട്വീറ്റ് ചെയ്തു.