'ഗുജറാത്തില്‍ ആപ്പ് കോണ്‍ഗ്രസിന് വിജയം കൊണ്ടു വരും; ബിജെപിയുടെ തന്ത്രം പിഴക്കും'
അഹമ്മദാബാദ്: ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ നേർക്കുനേർ പോരാട്ടം നടന്നിരുന്ന ഗുജറാത്തിലേക്ക് ഇത്തവണ ആം ആദ്മി പാർട്ടി കൂടി ശക്തമായ സാന്നിധ്യമാവാന്‍ ഒരുങ്ങുകയാണ്. ദേശീയ കണ്‍വീനർ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്വത്തില്‍ തന്നെ ശക്തമായ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടന്ന് വരുന്നത്.
ഗുജാറത്തിലേക്കുള്ള ആം ആദ്മിയുടെ കടന്ന് വരവ് സർക്കാർ വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുകയും നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് അധികാരത്തുടർച്ച എളുപ്പമാക്കുമെന്ന വിലയിരുത്തലുകളും ശക്തമാണ്. എന്നാല്‍ ഇതിന് നേർവിപരീതമായ വിലയിരുത്തലാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളത്. എ എ പിയുടെ കടന്ന് വരവ് ബി ജെ പിക്കല്ല, തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് രംഗത്തേക്കുള്ള ആം ആദ്മി പാർട്ടിയുടെ പ്രവേശനം ഭരണകക്ഷിയായ ബി ജെ പിയുടെ നഗര, അർദ്ധ നഗര വോട്ട് ബാങ്കിനെ തകർക്കുമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് പരേഷ് ധനാനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുള്ള ഗ്രാമപ്രദേശങ്ങളിൽ എ എ പിക്ക് അടിത്തറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കഴിഞ്ഞ 30 വർഷമായി കോൺഗ്രസിന് വിജയിക്കാൻ കഴിയാത്ത 66 നഗര, അർദ്ധ നഗര സീറ്റുകളിൽ ബി ജെ പിക്ക് വെല്ലുവിളി ഉയർത്താനും വോട്ടുകള്‍ വിഭജിപ്പിക്കാനും കാരണമായേക്കും. അത് കോണ്‍ഗ്രസിനായിരിക്കും ഗുണം ചെയ്തേക്കുക. ഭരണവിരുദ്ധത അതിന്റെ ഉച്ചസ്ഥായിയിലാണെന്നും ബി ജെ പിയുടെ ദുർഭരണത്തിൽ ജനങ്ങൾ മടുത്തുവെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

182 സീറ്റുകളുള്ള ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ വർഷം അവസാനത്തോടെയാണ് നടക്കുന്നത്. പല സീറ്റുകളിലും ബി ജെ പിയും കോൺഗ്രസും എ എ പിയും തമ്മിലുള്ള ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നത്. "എ എ പിയുടെയും കെജ്‌രിവാൾജിയുടെയും രൂപത്തിൽ മൂന്നാം ശക്തിയുടെ കടന്നുവരവ് കോൺഗ്രസിന് ഏറ്റവും ഗുണം ചെയ്യും. കഴിഞ്ഞ 27 വർഷമായി 66 നഗര, അർദ്ധ നഗര സീറ്റുകൾ നേടാനാകാത്തതിനാൽ ഗുജറാത്തിൽ ഞങ്ങൾ പരാജയം നേരിടുകയാണ്. കഴിഞ്ഞ 30 വർഷത്തിനിടെ രാജ്‌കോട്ടിലെ ഈ 66 സീറ്റുകളിൽ രണ്ടുതവണ മാത്രമാണ് ഞങ്ങൾ വിജയിച്ചത്," ധനാനി പറഞ്ഞു.

നഗരപ്രദേശങ്ങളിൽ, ബിജെപിയും എഎപിയും തമ്മിലായിരിക്കും നേരിട്ടുള്ള പോരാട്ടം. തെരഞ്ഞെടുപ്പിൽ അർബൻ സീറ്റുകൾ ഇരു പാർട്ടികളും തമ്മിൽ വിഭജിക്കപ്പെടുമെന്നും ഈ വിഭജനം മൂലം കോൺഗ്രസിന് നേട്ടമുണ്ടാകും. എ എ പി അടുത്തിടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 27 സീറ്റുകള്‍ നേടിയ സൂറത്തിലെ സീറ്റുകൾ ഒരിക്കലും കോൺഗ്രസിനൊപ്പമായിരുന്നില്ല. അവയിൽ ബിജെപി തോൽക്കുകയും എഎപി വിജയിക്കുകയും ചെയ്തു. വരുന്ന തിരഞ്ഞെടുപ്പില്‍ നഗര മേഖലകളിലും ഇതായിരിക്കും സംഭവിക്കുക.

ഗുജറാത്തിലെ അർബൻ സീറ്റുകൾ ബി ജെ പിയിൽ നിന്ന് ആം ആദ്മി പാർട്ടി നേടിയാൽ തോൽക്കുന്നത് ഭരണകക്ഷിയായിരിക്കും. കോൺഗ്രസിന്റെ സാധ്യതകളെ അത് ഒരിക്കലും ബാധിക്കില്ലെന്നും അംറേലി മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എം എൽ എയായ അദ്ദേഹം പറഞ്ഞു. എ എ പിക്കും കെജ്രിവാളിനും സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിൽ അടിത്തറയില്ലെന്നും അദ്ദേഹം പറഞ്ഞു.
Tourist Destinations: 2022 ല്‍ വിനോദ സഞ്ചാരികള്‍ ഒഴുകിയത് ഈ രാജ്യത്തേക്ക്: ഞെട്ടിച്ച് ചൈനയും

കഴിഞ്ഞ തവണത്തെപ്പോലെ ഗ്രാമീണ വോട്ടർമാർ ഇത്തവണയും കോൺഗ്രസിനോടൊപ്പം തുടരും. കോൺഗ്രസിന്റെ ഗ്രാമീണ വോട്ടർമാരെ വിഭജിപ്പിക്കാന്‍ ആം ആദ്മി പാർട്ടിക്ക് കഴിയില്ല. 2017 ലെ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ പാർട്ടി ഗ്രാമപ്രദേശങ്ങളിലെ മിക്ക സീറ്റുകളും നേടി. മേഖലയിലെ 78 സീറ്റുകളിലാണ് ഞങ്ങള്‍ ജയിച്ചത്. കഴിഞ്ഞ തവണ നഷ്ടമായ ഏതാനും സീറ്റുകള്‍ ഇത്തവണ അധികമായി പിടിച്ചെടുക്കാന്‍ സാധിക്കും.

2017ലെ തിരഞ്ഞെടുപ്പിൽ 99 സീറ്റുകൾ നേടി ബി ജെ പി നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ കോൺഗ്രസിന് 77 സീറ്റുകളായിരുന്നു ലഭിച്ചത്. ഭൂരിഭാഗം നഗര സീറ്റുകളിലും ബിജെപി വിജയിച്ചപ്പോൾ ഗ്രാമപ്രദേശങ്ങളിൽ കോൺഗ്രസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇത്തവണ ഗ്രാമപ്രദേശങ്ങളിലെ മുന്നേറ്റം തുടരുകയും നഗരപ്രദേശങ്ങളില്‍ ബി ജെ പി വോട്ടുകള്‍ എ എ പി വിഭജിക്കുകയും ചെയ്താല്‍ അത് ഞങ്ങള്‍ക്ക് വിജയം ഒരുക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications