ബിജെപിക്കൊപ്പം തോളോട് തോൾ: ഹൈദരാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് പവൻ കല്യാൺ
ഹൈദരാബാദ്: മുനിസിപ്പൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി- ജനസേനാ പാർട്ടികൾ തമ്മിൽ പരസ്പര ധാരണ. ഡിസംബറിൽ ഹൈദരാബാദിൽ നടക്കാനിരിക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ജനസേന തലവൻ പവൻ കല്യാണാണ് ബിജെപിയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുക. ബിജെപിയുടെ ഡോ. കെ ലക്ഷ്മൺ, മന്ത്രി കിഷൻ റെഡ്ഡി, ജനസേനാ തലവൻ പവൻ കല്യാൺ, സ്പീക്കർ നദെന്ത് ല മനോഹർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച ധാരണയിലെത്തിയത്.

ബിജെപിയ്ക്ക് വേണ്ടി
മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ജനസേന പാർട്ടി 150 വാർഡുകളിൽ 60 എണ്ണത്തിലും മത്സരിക്കുമെന്നാണ് പവൻ കല്യാൺ പ്രഖ്യാപിച്ചത്. എന്നാൽ ബിജെപിയുടെ വോട്ട് ഭിന്നിച്ച് പോകാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്ന് പാർട്ടി പ്രവർത്തകരോട് കല്യാൺ ആവശ്യപ്പെട്ടിട്ടുണ്ട്. ബിഹാറിലെയും ദബ്ബാക്കിലെയും തിരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിച്ചത് രാജ്യത്തിന്റെ മുക്കിലും മൂലയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം വേണമെന്നാണ്. ഞാൻ പ്രതീക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴിൽ ഹൈദരാബാദ് വികസിത നഗരമായി മാറുമെന്നാണ്. ബിജെപി സ്ഥാനാർത്ഥിയായിരിക്കും ഹൈദബാദ് മേയറാകുകയെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

സഹകരിച്ച് മുന്നോട്ട്
അടുത്ത തിരഞ്ഞെടുപ്പിൽ ജനസേനാ പാർട്ടി ബിജെപിയുമായി സഖ്യം രൂപീകരിച്ച് മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയ പവൻ കല്യാൺ പാർട്ടി പ്രവർത്തകരോട് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. കൊവിഡും വെള്ളപ്പൊക്കവും ആയതിനാൽ ഇത്തവണ അത് സാധ്യമാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. 2014ലെ തിരഞ്ഞെടുപ്പിലും താൻ ബിജെപിയ്ക്ക് വേണ്ടി പ്രചാരണം നടത്തിയതായി അദ്ദേഹം ഓർമിപ്പിച്ചു. താൻ മോദിയുടെ നേതൃത്വത്തെ വിശ്വസിക്കുന്നതിനാലാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ 2019ൽ ജനസേന ബിജെപിയ്ക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നില്ല.

ചെലവഴിച്ചതെവിടെ?
ഹൈദരാബാദിന് വേണ്ടി 67,000 കോടി രൂപ ചെലവഴിച്ചെന്നാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു അവകാശപ്പെടുന്നത്. പക്ഷേ എവിടെയാണ് പണം നിക്ഷേപിച്ചത്. ഇതൊന്നും കാണാനില്ല. ജനങ്ങൾക്ക് വേണ്ടത് മാറ്റമാണ്. ഭാവിയിൽ ജനസേനയുമായി ചേർന്ന് ഹൈദരാബാദിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്നും കിഷൻ റെഡ്ഡി പറഞ്ഞു.

പോളിംഗ് നീട്ടി
ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ 150 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ ഒന്നിന് രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ഏഴ് മണി വരെയാണ് പോളിംഗ്. എന്നാൽ കൊവിഡ് സാഹചര്യം പരിഗണിച്ച് ഒരു മണിക്കൂർ കൂടി നീട്ടി നൽകിയിട്ടുണ്ട്.












Click it and Unblock the Notifications