മോദിയുടെ ധാരണ ദൈവത്തിന്റെ അവതാരമെന്ന്!! രാജ്യം നിയന്ത്രിക്കുന്നത് അഴിമതിക്കാർ, രൂക്ഷ വിമർശനം!
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എൻഡിഎ സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിജി ചിന്തിക്കുന്നത് അദ്ദേഹം ദൈവത്തിന്റെ അവതാരമെന്നാണ്. മോദി അഴിമതിക്കെതിരെയല്ല പോരാടുന്നത്. അദ്ദേഹം തന്നെ അഴിമതിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അമേരിക്കയുടെയും ചൈനയുടെയും കാഴ്ചപ്പാടുകളാണ് ഇപ്പോൾ ലോകത്തിന് മുന്നിലുളഅളത്. എന്റെ ലക്ഷ്യം ഇന്ത്യ കാഴ്പ്പാടുകൾ ലോകത്തിന് മുന്നിലെത്തിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
എഐസിസി സമ്പൂര്‍ണ സമ്മേളനത്തിലായിരുന്നു രാഹുല്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. നമ്മൾ ബജെപിയിൽ നിന്നും വ്യത്യസ്തരാണ്. തെറ്റുകളെ ഞങ്ങൾ അംഗീകരിക്കും. കോൺഗ്രസിനും തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. അത് ഞങ്ങൾ അംഗീകരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിൽ ആർഎസ്എസിന്റഎ നേതാക്കളെയും പ്രധാനമന്ത്രിയെയും രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിക്കുകയായിരുന്നു.
മോദിമാരുടെ രഹസ്യ ധാരണകൾ
മോദി എന്ന് പേരുള്ള ഇന്ത്യയിലെ പ്രധാന ബിസിനസ്മാന്റെയും പ്രധാനമന്ത്രിയുടെയും സഹസ്യധാരണകളാണ് ഇപ്പോൾ നടക്കുന്നത്. ബിജെപിയും ആര്‍എസ്എസും ആധുനിക ഇന്ത്യയിലെ കൗരവരാണെന്നും ബിജപിയെ നയിക്കുന്നതു കൊലക്കേസ് പ്രതിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി ഒരു പാര്‍ട്ടിയുടെ മാത്രം ശബ്ദമാണ് എന്നാല്‍ കോണ്‍ഗ്രസിന്റേതു രാജ്യത്തിന്റെ ശബ്ദമാണ്. രാജ്യത്തെ ഒറ്റക്കെട്ടാക്കി മുന്നോട്ടുകൊണ്ടുപോകാന്‍ കോണ്‍ഗ്രസിനേ കഴിയൂ. ബിജെപി വിദ്വേഷമെന്ന വികാരമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ നമ്മള്‍ സ്‌നേഹമെന്ന വികാരമാണ് ഉപയോഗിക്കുന്നത്. ഈ രാജ്യം എല്ലാവരുടേതുമാണ്. കോണ്‍ഗ്രസ് എന്തുചെയ്താലും അതു രാജ്യത്തിനു വേണ്ടിയാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
ബിജെപി കൗരവരെ പോലെ
രണ്ടു ദിവസമായി നടന്ന പ്ലീനറി സമ്മേളനത്തില്‍ രാഷ്ട്രീയ, സാമ്പത്തിക, കാര്‍ഷിക പ്രമേയങ്ങളും അവതരിപ്പിച്ചു. നേരത്തെ മോദിസര്‍ക്കാരിനെതിരെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, പി ചിദംബരം തുടങ്ങിയ നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപിയെയും സർക്കാരിനെയും ആഞ്ഞടിച്ച് രാഹുൽ ഗാന്ധിയും രംഗത്തെത്തിയത്. നൂറ്റാണ്ടുകള്‍ക്കുമുന്‍പ് കുരുക്ഷേത്രയില്‍ വലിയൊരു യുദ്ധം നടന്നു. കൗരവര്‍ കരുത്തരും ധിക്കാരികളുമായിരുന്നു. എന്നാല്‍ പാണ്ഡവര്‍ എളിമയുള്ളവരും സത്യത്തിനുവേണ്ടി പോരാടിയവരും ആയിരുന്നു. കൗരവരെപ്പോലെയാണ് ബിജെപിയും ആര്‍എസ്എസും. അധികാരത്തിനുവേണ്ടി പോരാടുകയാണ് അവര്‍. പാണ്ഡവരെപ്പോലെയാണ് കോണ്‍ഗ്രസുകാര്‍. സത്യത്തിനുവേണ്ടിയാണ് അവര്‍ പോരാടുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
മുന്നോട്ടുള്ള വഴികാണിക്കാൻ കോൺഗ്രസ്...
പാര്‍ലമെന്റില്‍ പല കാര്യങ്ങളില്‍നിന്നും ശ്രദ്ധ തിരിച്ചു രക്ഷപ്പെടുകയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നത്. ഗബ്ബര്‍ സിങ് ടാക്‌സ് മുതല്‍ യോഗ വരെ അതാണു സംഭവിക്കുന്നത്. ഒരിക്കല്‍പ്പോലും പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്യാന്‍ തയാറായിട്ടില്ല. എന്നാല്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടത്തെ തടയാന്‍ ആര്‍ക്കുമാകില്ല. രാജ്യം മടുത്തിരിക്കുകയാണ്. ഇതില്‍നിന്നു പുറത്തേക്കൊരു വഴി തിരയുകയണ് രാജ്യത്തെ ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനു മാത്രമേ ഇന്ത്യയുടെ മുന്നോട്ടുള്ള വഴി കാണിച്ച് കൊടുക്കാൻ സാധിക്കുകയുള്ളൂ.
പ്രതീക്ഷയ്ക്കൊത്ത് വളർന്നില്ല
കര്‍ഷകര്‍ ആത്മഹത്യചെയ്യുമ്പോള്‍ മോദി യോഗ ചെയ്യുകയായിരുന്നു എന്നും രാഹുല്‍ പറഞ്ഞു. രാജ്യം നേരിടുന്ന പ്രധാനപെട്ട വിഷയങ്ങളിലെല്ലാം മോദിക്ക് മൗനമാണെന്നും തൊഴിലില്ലായ്മ പോലുള്ള വിഷയങ്ങളില്‍ മോദിയുടേത് കുറ്റകരമായ മൗനമാണെന്നും രാഹുല്‍ പറഞ്ഞു. നമ്മള്‍ രൂപീകരിച്ച അവസാനത്തെ സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നും സന്തോഷത്തോടെയല്ല താനിതു പറയുന്നതെന്നും രാജ്യത്തെ ജനങ്ങളെ നമ്മള്‍ താഴ്ത്തുകയായിരുന്നു ചെയ്തതെന്നും രാഹുല്‍ കുറ്റസമ്മതം നടത്തി.
രാജ്യം നിയന്ത്രിക്കുന്നത് അഴിമതിക്കാർ
ഇന്ന് അഴിമതിക്കാരും ശക്തരുമാണ് രാജ്യത്തിന്റെ സംവാദത്തെ നിയന്ത്രിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തില്‍ മാറ്റംവരുത്തും കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ഒരു അദൃശ്യ മതിലുണ്ട് ആ മതില്‍ തകര്‍ക്കുകയാണ് ആദ്യ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം വിഭാഗക്കാര്‍ ഈ രാജ്യക്കാരല്ലെന്ന് ബിജെപി പറയുന്നു. ഇതുവരെ പാകിസ്താൻ കാണാത്തവരോടാണ് ബിജെപി പാകിസ്താനിലേക്ക് പോകാൻ പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.