മോദി മഹാരാഷ്ട്രയിൽ പയറ്റിയത് ഇന്ദിരാ ഗാന്ധി പ്രയോഗിച്ച അതേ ആയുധം! പ്രധാനമന്ത്രിയുടെ സവിശേഷ അധികാരം!
ദില്ലി: ശനിയാഴ്ച രാവിലെ മഹാരാഷ്ട്രയിലെ ജനങ്ങള്‍ ഉറക്കമെഴുന്നേല്‍ക്കുന്നതിന് മുന്‍പേയാണ് ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാര്‍ തിടുക്കത്തില്‍ അധികാരമേറ്റത്. മാധ്യമങ്ങള്‍ പോലും വിവരം അറിയുന്നത് ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്യുമ്പോഴാണ്.
അത്ര തിടുക്കത്തിലാണ് കാര്യങ്ങള്‍ നീക്കപ്പെട്ടത്. സംസ്ഥാനത്ത് കേന്ദ്ര മന്ത്രി സഭ ചേര്‍ന്ന് തീരുമാനിച്ച് നടപ്പാക്കിയ രാഷ്ട്രപതി ഭരണം അത്ര എളുപ്പത്തില്‍ പിന്‍വലിക്കാവുന്നതാണോ? മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിനെ അധികാരത്തിലേറ്റാന്‍ ഏത് സവിശേഷ അധികാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ചത്?

അർധരാത്രി നാടകം
വെള്ളിയാഴ്ച രാത്രിയോടെ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുളള ചര്‍ച്ചകള്‍ കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും അവസാന ഘട്ടത്തിലെത്തിച്ചിരുന്നു. എന്നാല്‍ നേരം വെളുത്തപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഉന്നത തലങ്ങളില്‍ നടന്ന ആസൂത്രണങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം പിന്‍വലിക്കപ്പെടുകയും ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

രാഷ്ട്രപതി ഭരണം ഇങ്ങനെ
നവംബര്‍ 12നാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ശുപാര്‍ശ ചെയ്തത്. തുടര്‍ന്ന് കേന്ദ്ര മന്ത്രിസഭ അടിയന്തര യോഗം ചേര്‍ന്ന് രാഷ്ട്രപതി ഭരണത്തിന് അംഗീകാരം നല്‍കി. നരേന്ദ്ര മോദി ബ്രിക്‌സ് സമ്മേളനത്തില്‍ പങ്കെടുക്കാനായി ബ്രസീലിലേക്ക് പോകുന്നതിന് തൊട്ട് മുന്‍പാണിത്.

എളുപ്പമല്ല നടപ്പാക്കലും പിൻവലിക്കലും
ഒരു സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ മാത്രമല്ല കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം വേണ്ടത്. മറിച്ച് രാഷ്ട്രപതി ഭരണം പിന്‍വലിക്കാനും അത് വേണം. രാഷ്ട്രപതി ഭരണം പിന്‍വലിക്കാനുളള സാഹചര്യമാണ് എന്ന് തോന്നിയാല്‍ ആദ്യം ഗവര്‍ണര്‍ അക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണം.

കീഴ്വഴക്കങ്ങൾക്ക് വിരുദ്ധം
തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം കേന്ദ്ര മന്ത്രിസഭയ്ക്ക് മുന്നില്‍ ഈ ശുപാര്‍ശ വെക്കണം. അതിന് ശേഷമാണ് രാഷ്ട്രപതിയുടെ മുന്നിലേക്ക് ശുപാര്‍ശ എത്തുകയും രാഷ്ട്രപതി അംഗീകരിച്ച് ഉത്തരവില്‍ ഒപ്പ് വെയ്ക്കുകയും ചെയ്യുക. ഇത്രയും നടപടിക്രമങ്ങളാണ് സാധാരണ രാഷ്ട്രപതി ഭരണം പിന്‍വലിക്കാനുളളത്. എന്നാല്‍ മഹാരാഷ്ട്രയില്‍ ഇതൊന്നും നടന്നിട്ടില്ല.

ഉപയോഗിച്ചത് പ്രത്യേക അധികാരം
കേന്ദ്ര മന്ത്രിസഭ യോഗം ചേരാതെയാണ് പാതിരാത്രി നരേന്ദ്ര മോദി പ്രധാനമന്ത്രി എന്ന നിലയ്ക്കുളള തന്റെ സവിശേഷ അധികാരം ഉപയോഗിച്ച് രാഷ്ട്രപതി ഭരണം പിന്‍വലിച്ചത്. ട്രാന്‍സാക്ഷന്‍ ഓഫ് ഗവണ്‍മെന്റ് ബിസിനസ് എന്ന നിയമമാണ് മോദി ഉപയോഗിക്കുകയും രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ രാഷ്ട്രപതിക്ക് നേരിട്ട് ശുപാര്‍ശ ചെയ്യുകയും ചെയ്തത്.

അടിയന്തര സാഹചര്യങ്ങളില്‍ മാത്രം
ട്രാന്‍സാക്ഷന്‍ ഓഫ് ഗവണ്‍മെന്റ് ബിസിനസ് റൂള്‍സിലെ ചട്ടം 12 പ്രകാരം പ്രധാനമന്ത്രിയുടെ തീരുമാനം പിന്നീട് കേന്ദ്ര മന്ത്രിസഭ യോഗം ചേര്‍ന്ന് അംഗീകരിച്ചാല്‍ മതിയാകും. ഈ അധികാരം സാധാരണ ഉപയോഗിക്കപ്പെടുന്നതല്ല. യുദ്ധം അടക്കമുളള അടിയന്തര സാഹചര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് വേണ്ടിയാണ് ഈ അധികാരം ഉപയോഗിക്കാറുളളത്.

പുലർച്ചെ പിൻവലിക്കൽ
മഹാരാഷ്ട്രയില്‍ ഈ സവിശേഷ അധികാരം ഉപയോഗിക്കാന്‍ മാത്രമുളള എന്ത് അടിയന്തര സാഹചര്യമാണ് നിലനിന്നിരുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. പുലര്‍ച്ചെ 5.47നാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ വിളിച്ചുണര്‍ത്തി രാഷ്ട്രപതി ഭരണം പിന്‍വലിക്കുന്ന വിജ്ഞാപനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പിട്ട് വാങ്ങിയത്. 7.50ന് ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞയും ചെയ്തു.

അടിയന്തരാവസ്ഥ പ്രഖ്യാപനം
രാജ്ഭവന്റെ എന്നത് പോലെ രാഷ്ട്രപതി ഭവന്റെയും പ്രതിഛായയ്ക്ക് ഇതോടെ മങ്ങലേറ്റിരിക്കുകയാണ്. നേരത്തെ ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാനുളള തീരുമാനവും ചട്ടം 12 പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. 1975ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ഒരു രാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും ചട്ടം 12ലെ സവിശേഷ അധികാരം ഉപയോഗപ്പെടുത്തിയായിരുന്നു. ഇന്ദിരയുടെ മന്ത്രിമാര്‍ പോലും ഇക്കാര്യം അറിയുന്നത് അടിയന്തരാവസ്ഥ നിലവില്‍ വന്നതിന് ശേഷമാണ്.












Click it and Unblock the Notifications