യുപി തിരഞ്ഞെടുപ്പിന് ശേഷം നന്ദി പറയാൻ മോദി വാരാണസിയിലെത്തി; സുപ്രധാന പദ്ധതികൾ ഉദ്ഘാടനം ചെയ്യും
വാരാണസി: തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മണ്ഡലമായ വാരാണസിയിലെത്തി. സുപ്രധാന പദ്ധതികളുടെ ഉദ്ഘാടന പ്രഖ്യാപനം നടത്താനാണ് മോദി വാരാണസിയിൽ എത്തിയത്. പ്രധാനമന്ത്രി രണ്ട് ദിവസം ഇവിടെ ചിലവഴിക്കും. പ്രാദേശിക ബിജെപി നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തും. തുളസിമാനസ് ക്ഷേത്രം, ദുർഗ മാതാ ക്ഷേത്രം എന്നിവിടങ്ങളിൽ മോദി സന്ദർസിക്കും.
വാരാണസിയെയും ഗുജറാത്തിലെ വ്യവസായ നഗരം സൂററ്റ്, വഡോദര എന്നിവയെയും ബന്ധിപ്പിക്കുന്ന മഹാമാന എക്സ്പ്രസ് സർവ്വീസിന്റെ ഉദ്ഘാടനമാണ് മോദിയുടെ യാത്രയിലെ വലിയ പരിപാടി. തന്റെ രണ്ടു മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസാണ് മോദി ആരംഭിച്ചത്. മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ നിർമിച്ച ആകർഷകമായ കോച്ചുകളാണ് മഹാമാന എക്സ്പ്രസിന്റെ പ്രത്യേകത.
വഡോദരയിൽ വിഡിയോ കോൺഫറൻസിങ് വഴി പ്രധാനമന്ത്രി ട്രെയിൻ ഉദ്ഘാടനം ചെയ്തിരുന്നു. ശനിയാഴ്ച ട്രെയിൻ വാരാണസിയിലെത്തുമ്പോൾ ഔദ്യോഗിക ഉദ്ഘാടനവും നടക്കും. ഹിന്ദു മഹാസഭ അധ്യക്ഷൻ മദന മോഹൻ മാളവ്യയുടെ സ്മരണാർഥമാണ് അദ്ദേഹത്തിന്റെ വേറൊരു പേരായ മഹാമാന ട്രെയിനിന് നൽകിയത്. രാംനഗർ-സാമ്നെ ഘട്ട് പാലം, ബലുവാ ഘട്ട് പാലം, ഗംഗ വൃത്തിയാക്കുന്നതായി രാംമ്ന മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങിയ വലിയ പദ്ധതികൾ പ്രഖ്യാപിക്കും.
രാമായണ സ്റ്റാംപ് പ്രകാശനവും നിർവഹിക്കും. ഷഹൻഷാപുരിൽ ശുചീകരണ പരിപാടിയിൽ പങ്കെടുക്കുന്ന മോദി, പ്രധാനമന്ത്രിയുടെ വീട് നിർമ്മാണ പദ്ധതി ഗുണഭോക്താക്കൾക്ക് സർട്ടിഫിക്കറ്റുകൾ കൈമാറും. പൊതു സമ്മേളനത്തിലും പങ്കെടുക്കും. യുപി തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് മുൻപ് പ്രധാനമന്ത്രി ഇവിടെവന്നത്. മോദിയുടെ റോഡ് ഷോയിൽ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വാരാണസിയില്‍ നടത്തിയ റോഡ് ഷോയേക്കാള്‍ വലിയ ജനപങ്കാളിത്തമുണ്ടായിരുന്നു.