രാഹുലിനേയും സോണിയയേയും ട്രോളാൻ ഡിസ്ലെക്‌സിയ രോഗികളെ അപമാനിച്ച് മോദി, രൂക്ഷ വിമർശനം!
Recommended Video
ദില്ലി: ഡിസ്ലെക്‌സിയ അഥവാ പഠനവൈകല്യമുളള കുട്ടികളെ പരിഹസിക്കുന്ന തരത്തില്‍ തമാശ പറഞ്ഞ് വെട്ടിലായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഖണ്ഡിലെ ഗൊരഖ്പൂരില്‍ വിദ്യാര്‍ത്ഥികളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംവദിക്കവേയാണ് പ്രധാനമന്ത്രിയുടെ അസ്ഥാനത്തുളള തമാശ.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും അമ്മ സോണിയാ ഗാന്ധിയേയും ഉദ്ദേശിച്ച് കൊണ്ടുളളതായിരുന്നു മോദിയുടെ പരിഹാസം. മോദിക്കെതിരെ വലിയ വിമര്‍ശനമാണ് പ്രതിപക്ഷത്ത് നിന്നടക്കം ഉയര്‍ന്ന് വരുന്നത്. അപമാനകരമാണ് പ്രധാനമന്ത്രിയുടെ പരിഹാസച്ചിരിയെന്നാണ് വിമർശനം ഉയരുന്നത്.
വിദ്യാർത്ഥികളുമായി സംവാദം
ശനിയാഴ്ച രാത്രിയാണ് സ്മാര്‍ട്ട് ഇന്ത്യ ഹെക്കാത്തണ്‍ 2019 എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒരു പറ്റം എഞ്ചിനയറിംഗ് വിദ്യാര്‍ത്ഥികളുടെ സംവാദം സംഘടിപ്പിച്ചത്. കൂട്ടത്തില്‍ ഡെറാഡൂണില്‍ നിന്നുളള ഒരു വിദ്യാര്‍ത്ഥിനി ഡിസ്ലെക്‌സിയ അഥവാ പഠനവൈകല്യമുളള കുട്ടികളെ സഹായിക്കുന്നതിനുളള തന്റെ പ്രൊജക്ടിനെ കുറിച്ചുളള ആശയം മുന്നോട്ട് വെച്ചു.
പുതിയ ആശയവുമായി പെൺകുട്ടി
പെണ്‍കുട്ടി പറഞ്ഞ് തുടങ്ങിയത് ഇങ്ങനെയാണ്: ''ഡിസ്ലെക്‌സിയ ബാധിച്ചവരെ സഹായിക്കുക എന്നതാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ഈ അവസ്ഥയുളള കുട്ടികള്‍ക്ക് പഠിക്കാനും എഴുതാനുമൊക്കെ വേഗത കുറവായിരിക്കും. എന്നാല്‍ അവര്‍ക്ക് നല്ല ബുദ്ധിയും ക്രിയേറ്റിവിറ്റിയും ഉണ്ടാകും.
അസ്ഥാനത്ത് ട്രോൾ
താരേ സമീന്‍ പര്‍ എന്ന സിനിമയില്‍ ദര്‍ശീല്‍ ചെയ്ത കഥാപാത്രം മികച്ച ക്രിയേറ്റിവിറ്റ് ഉളള കുട്ടിയായിരുന്നത് പോലെ''. ഇത്രയും സംസാരിച്ച് എത്തിയപ്പോള്‍ പ്രധാനമന്ത്രി ഇടയില്‍ കയറി ഇടപെട്ടു. പത്ത് നാല്‍പ്പത് വയസ്സുളള കുട്ടികള്‍ക്കും ഈ കണ്ടുപിടിത്തം കൊണ്ട് ഉപകാരമുണ്ടാകുമോ എന്നായി ചോദ്യം.
ഉന്നം രാഹുൽ ഗാന്ധി
പക്വതയുളള നേതാവല്ലെന്നും അമൂല്‍ ബേബിയെന്നും ബിജെപിക്കാര്‍ പരിഹസിക്കുന്ന രാഹുല്‍ ഗാന്ധിയെ ഉന്നം വെച്ചായിരുന്നു അനവസരത്തിലുളള മോദിയുടെ പരിഹാസം. ചോദ്യത്തിന് പിന്നാലെ പ്രധാനമന്ത്രി ചിരിക്കാനും തുടങ്ങി. വിദ്യാര്‍ത്ഥികളും മോദിക്കൊപ്പം, കാര്യം മനസ്സിലായിട്ടോ അല്ലാതെയോ ചിരി തുടങ്ങി.
സോണിയയ്ക്കും പരിഹാസം
മോദിയുടെ പരിഹാസം മനസ്സിലാകാതെ പെണ്‍കുട്ടി, ഉപകാരമുണ്ടാകും എന്ന് മറുപടി നല്‍കി. തുടര്‍ന്ന് തന്റെ പ്രൊജക്ടിനെ കുറിച്ച് വീണ്ടും സംസാരിച്ച് തുടങ്ങി. എന്നാല്‍ അതിന് അനുവദിക്കാതെ പ്രധാനമന്ത്രി വീണ്ടും ഇടപെട്ടു. ഓഹോ അങ്ങനെയെങ്കില്‍ അത്തരം കുട്ടികളുടെ അമ്മമാര്‍ക്ക് വലിയ സന്തോഷമാകും എന്നാണ് മോദി വീണ്ടും പരിഹസിച്ചത്.
രൂക്ഷ വിമർശനം
സോണിയാ ഗാന്ധിയെ ഉദ്ദേശിച്ചുളളതായിരുന്നു ഈ പരിഹാസം. പിന്നാലെ മോദി ചിരി അടക്കാന്‍ പാടുപെട്ടു. വിദ്യാര്‍ത്ഥികളും പ്രധാനമന്ത്രിക്കൊപ്പം ചിരിച്ചു. ഈ പരിപാടിയുടെ വീഡിയോ പുറത്ത് വന്നതോടെ മോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷവും സോഷ്യല്‍ മീഡിയയും ഉയര്‍ത്തുന്നത്.
രാജ്യത്തിന് തന്നെ അപമാനം
ഡിസ്ലെക്‌സിയ ബാധിച്ച കുട്ടികളെ സഹായിക്കുന്ന പ്രൊജക്ടിനെ കുറിച്ച് ഒരു വിദ്യാര്‍ത്ഥിനി സംസാരിക്കുമ്പോള്‍ അവിടെയും വില കുറഞ്ഞ രാഷ്ട്രീയ പരിഹാസം നടത്തിയ പ്രധാനമന്ത്രി ഡിസ്ലെക്‌സിയ രോഗികളെ അപമാനിക്കുകയാണ് ചെയ്തത് എന്നാണ് ആരോപണം ഉയരുന്നത്. പ്രധാനമന്ത്രിയുടെ ഇത്തരത്തിലുളള പെരുമാറ്റം രാജ്യത്തിന് തന്നെ അപമാനമാണ് എന്നും വിമര്‍ശനം ഉയരുന്നു.
മാപ്പ് പറയണം
പ്രധാനമന്ത്രിയുടെ പെരുമാറ്റത്തെ വിമര്‍ശിച്ച് പഠനവൈകല്യമുളളവരുടെ സംഘടനയായ നാഷണല്‍ പ്ലാറ്റ്‌ഫോം ഫോര്‍ ദി റൈറ്റ്‌സ് ഓഫ് ദി ഡിസേബ്ള്‍ഡ് രംഗത്ത് വന്നിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ ഇത്തരം തമാശകള്‍ പറയുന്നത് ഖേദകരമാണ് എന്നാണ് സംഘടന പ്രതികരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി മാപ്പ് പറയാന്‍ തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
മോദിക്കെതിരെ പ്രതിപക്ഷം
പ്രതിപക്ഷ നേതാക്കള്‍ മോദിയെ കുറ്റപ്പെടുത്തി രംഗത്ത് എത്തിയിട്ടുണ്ട്. വീഡിയോ കണ്ട് മോദിയെക്കുറിച്ച് ലജ്ജ തോന്നുന്നു എന്നാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പ്രതികരിച്ചിരിക്കുന്നത്. ഇതിലും താഴാന്‍ ഒരാള്‍ക്കും ആവില്ലെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. ഇതാണോ നിങ്ങളുടെ സംസ്‌ക്കാരം എന്നാണ് സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ പ്രതികരണം.
വീഡിയോ
വിവാദമായ വീഡിയോ കാണാം
കേരളത്തെ ഭീതിയിലാഴ്ത്തി ഉഷ്‌ണതരംഗ മുന്നറിയിപ്പ്! മൂന്ന് ജില്ലകളിൽ അപകട സാധ്യതയെന്ന് റിപ്പോർട്ട്