രാജസ്ഥാനില്‍ കളി തുടങ്ങി കോണ്‍ഗ്രസ്: സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍
ജയ്പൂര്‍: രാജസ്ഥാനില്‍ വിമത സ്വരം ഉയര്‍ത്തിയ മുന്‍ ഉപമുഖ്യമന്ത്രിയും മുന്‍ സംസ്ഥാന അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കോണ്‍ഗ്രസ്. ബിജെപിയുമായി ഗൂഢാലോച നടത്തിയെന്ന് ആരോപിച്ചായിരുന്നു ഉപമുഖ്യമന്ത്രി പിസിസി അധ്യക്ഷന്‍ സ്ഥാനങ്ങളില്‍ നിന്ന് സച്ചിന്‍ പൈലറ്റിനെ കോണ്‍ഗ്രസ് പുറത്താക്കിയത്.
എന്നാല്‍ ബിജെപിയിലേക്ക് പോവുന്നില്ലെന്ന് ഉറച്ച നിലപാട് സച്ചിന്‍ പൈലറ്റ് സ്വീകരിച്ചതോടെ അനുനയന നീക്കങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടിയും ആരംഭിച്ചിട്ടുണ്ട്.
ശക്തമായ നടപടി
കുതിരക്കച്ചവടം നടത്തി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അതിശക്തമായ നടപടിയാണ് രാജസ്ഥാന്‍ പോലീസ് സ്വീകരിക്കുന്നത്. അശോക് ഗെലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാനായി നീക്കങ്ങള്‍ നടത്തിയെന്ന പരാതിയിലാണ് മൂന്ന് പേരെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
മൂന്ന് പേര്‍
മുഖ്യമന്ത്രി ഗലോട്ടിന്‍റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് നടപടികള്‍ ശക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അജ്മീര്‍ സ്വദേശികളായ ഭാരത് മലാനി, ബന്‍സാര സ്വദേശി അശോക് സിങ് എന്നിവരാണ് അറസ്റ്റിലായ രണ്ടുപേര്‍. മുന്നാമന്‍റെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തി വന്നിട്ടില്ല.
പ്രവര്‍ത്തിച്ചു
സംസ്ഥാന പോലീസിലെ സ്പെഷ്യല്‍ ഒപ്പറേഷന്‍ ഗ്രൂപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടുപേരെ ചൊവ്വാഴ്ചയും ഒരാളെ ബുധനാഴ്ചയുമായി അറസ്റ്റ് ചെയ്തത്. അശോക് ഗെലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാനായി ചില പ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തിയെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തെളിവുകള്‍ ഉണ്ട്
ഇവര്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. ' പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് പേരും കുറ്റം സമ്മതിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിനെ താഴെയിറക്കാന്‍ പദ്ധതിയിട്ടിരുന്നതായി ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ഗൂഡാലോചനകള്‍ ഏപ്രില്‍ മാസം മുതല്‍ ആരംഭിച്ചെന്നാണ് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞത്'- പോലീസ് വ്യക്തമാക്കി.
പരാതി നല്‍കിയത്
നിരവധി സ്വതന്ത്ര എംഎല്‍എമാരുടേയും ചെറുകക്ഷി എംഎല്‍എമാരുടേയും വിവരങ്ങള്‍ ഇവര്‍ കൈമാറിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. രാജസ്ഥാന്‍ സര്‍ക്കാറിന്‍റെ ചീഫ് വിപ്പ് മഹേഷ് ജോഷിയാണ് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി കാണിച്ച് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ടീമിന് പരാതി നല്‍കിയത്.
Recommended Video
കൂടുതല്‍ അറസ്റ്റുകള്‍
ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗൂഡാലോചന, തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാറിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വ്യക്തമായ താക്കീത് നല്‍കുന്നതാണ് ഈ നടപടി. പരാതിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാവുമെന്ന സൂചനയും അന്വേഷണ സംഘം നല്‍കുന്നു.
വിമത സ്വരം ഉയര്‍ത്തുന്നതിന് മുമ്പ്
സച്ചിന്‍ പൈലറ്റ് പ്രത്യക്ഷമായി വിമത സ്വരം ഉയര്‍ത്തുന്നതിന് മുമ്പ് തന്നെ രാജസ്ഥാന്‍ സര്‍ക്കാറിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ ചിലര്‍ നടത്തുന്നതായി മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചിരുന്നു. ജയ്പൂരില്‍ കുതിരക്കച്ചവടം നടന്നുകഴിഞ്ഞെന്നും അതിന് തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്നും അതുകൊണ്ട് തന്നെയാണ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റേണ്ടി വന്നതെന്നുമായിരുന്നു ഗെലോട്ട് പറഞ്ഞത്.
തിരികെ കൊണ്ടുവരാന്‍
അതേസമയം, സച്ചിന്‍ പൈലറ്റിനേയും അദ്ദേഹത്തിന്‍റെ കൂടെയുള്ള എംഎല്‍എമാര്‍ക്കും പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള നീക്കം കോണ്‍ഗ്രസ് ശക്തമാക്കുകയാണ്. കോണ്‍ഗ്രസിന്‍റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ് എന്ന ക്ഷണവും ഒപ്പം ബിജെപി നീക്കമില്ലെങ്കിൽ ഹോട്ടലിൽ നിന്ന് ഇറങ്ങിവരൂ എന്നുമാണ് പൈലറ്റിനോട് കോണ്‍ഗ്രസ് പറഞ്ഞത്.
രാഹുല്‍ ഗാന്ധിക്കും യോജിപ്പില്ല
രാജസ്ഥാനിലെ തിരിച്ചു വരവില്‍ വലിയ പങ്ക് വഹിച്ച സച്ചിന്‍ പൈലറ്റിനേയും എംഎല്‍എമാരേയും പുറത്താക്കുന്നതില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും രാഹുല്‍ ഗാന്ധിക്കും യോജിപ്പില്ല. ഇക്കാര്യം രാഹുല്‍ ഗാന്ധി തന്നെ നേതാക്കളെ അറിയിച്ചെന്നാണ് സൂചന.
മുഖ്യമന്ത്രി സ്ഥാനം
മുഖ്യമന്ത്രപി സ്ഥാന എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന സച്ചിനെ അവസാന ഒരു വര്‍ഷം മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന വാഗ്ദാനം നല്‍കി പ്രശ്ന പരിഹരിക്കാനാവും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. അശോക് ഗെലോട്ട് നടത്തിയ പ്രതികരണത്തിലും ഹെക്കമാന്‍ഡിന് അതൃപ്തിയുണ്ട്. ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കാനുള്ള കഴിവ്, മാധ്യമങ്ങളോട് പ്രതികരിക്കൽ, സൗന്ദര്യം ഇവയല്ല ഒരു നേതാവിനു വേണ്ടതെന്നായിരുന്നു ഗലോട്ടിന്‍റെ പ്രതികരണം.
2 ദിവസത്തിനകം
സച്ചിൻ അടക്കം 18 എംഎൽഎമാരോട് 2 ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട് സ്‍പീക്കർ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് അംഗങ്ങള്‍ ഇന്ന് മറുപടി നല്‍കിയേക്കും. അതേസമയം സച്ചിന്‍ പൈലറ്റ് ക്യമ്പ് തങ്ങുന്ന ഹരിയാനയിലെ മനേസര്‍ റിസോര്‍ട്ട് കൊവിഡ് ക്വാറന്‍റൈന്‍ കേന്ദ്രമാക്കിയിട്ടുണ്ട്. ഇതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
സച്ചിനെ പിന്തുണച്ചു, സഞ്ജയ് നിരുപത്തിനെതിരെ നടപടി വരും, വെട്ടിനിരത്താന്‍ കോണ്‍ഗ്രസ്!!