അവസാന നിമിഷത്തെ തന്ത്രപരമായ നീക്കങ്ങൾ; ഉത്തരാഖണ്ഡിൽ പ്രതീക്ഷ ഉയർന്ന് കോൺഗ്രസ്
ഡറാഡൂൺ; ഉത്തരാഖണ്ഡിൽ ശക്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കിയതോടെ ബി ജെ പിക്കെതിരെ മത്സരം കടുപ്പിക്കാനായെന്ന് പ്രതീക്ഷയിൽ കോൺഗ്രസ്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഉദ്ദംസിംഗ് നഗർ ലോക്സഭയിൽ ഉൾപ്പെടുന്ന നിയമസഭ മണ്ഡലങ്ങളിൽ കനത്ത പരാജയമായിരുന്നു പാർട്ടി നേരിട്ടത്. എന്നാൽ മുൻ വിമതർക്ക് സീറ്റ് നൽകിയത് ഉൾപ്പെടെയുള്ള തിരുമാനങ്ങളാണ് ഇവിടെ കോൺഗ്രസിൻരെ പ്രതീക്ഷയ ഉയർത്തുന്നത്.
2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 14 സീറ്റിൽ ഉദ്ദം നഗർ ജില്ലയിലുള്ള ജസ്പൂർ മണ്ഡലത്തിൽ മാത്രമായിരുന്നു കോൺഗ്രസ് വിജയം നേടിയത്. എന്നാൽ ഇക്കുറി ഭൂരിപക്ഷം സീറ്റുകളിലും കോൺഗ്രസിനാണ് മുൻതൂക്കമെന്നാണ് അഭിപ്രായ സർവ്വേകളിലും പ്രവചനം.

കോൺഗ്രസും ബി ജെ പിയും മാറി മാറി ഭരിക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 70 ൽ 56 സീറ്റ് നേടിയായിരുന്നു ബി ജെ പി ഇവിടെ വിജയിച്ചത്. സംസ്ഥാനത്ത് ഇക്കുറിയും പതിവ് തെറ്റില്ലെന്നാണ് ഒരു വിലയിരുത്തൽ. ബി ജെ പിക്കുള്ളിലെ ആഭ്യന്തര കലങ്ങളും ഇതിന് ശക്തി പകരുന്നുണ്ട്. കഴിഞ്ഞ ദിവസം വിമത നീക്കം നടത്തിയ ആറ് ബി ജെ പി നേതാക്കളെ പാർട്ടി പുറത്താക്കിയിരുന്നു.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം, ടിക്കറ്റ് വിതരണത്തിന്റെ കാര്യത്തിൽ ബി.ജെ.പി.യേക്കാൾ ശക്തമായ തിരുമാനങ്ങളാണ് സ്വീകരിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. പരമാവധി തർക്കങ്ങൾ ഒഴിവാക്കാനുള്ള തിരുമാനവും ഗുണകരമായെന്നാണ് വിലയിരുത്തപ്പെടുന്നത്. മുതിർന്ന നേതാവായ ഹരീഷ് റാവത്തിനെ ഉൾപ്പെടെ അവസാന നിമിഷം രാംനഗർ മണ്ഡലത്തിൽ നിന്നും മാറ്റി നിർത്തിയത് ശ്രദ്ധേയമാണ്.

റാവത്തിന്റെ മുൻ അനുയായി കൂടിയായ രഞ്ജിത്ത് റാവത്തും ഹരീഷ് റാവത്തും ഇക്കുറി രാംനഗർ മണ്ഡലത്തിൽ നിന്നും മത്സരിക്കാനുള്ള താത്പര്യമായിരുന്നു നേതൃത്വത്തെ അറിയിച്ചത്. റാവത്തിന് സീറ്റ് നൽകിയാൽ രാംനഗറിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന ഭീഷണിയും രഞ്ജിത്ത് ഉയർത്തിയത്. എന്നാൽ മുതിർന്ന നേതാക്കൾ തമ്മിലുള്ള തർക്ക പരിഹാരത്തിന് റാവത്തിനെ ലാൽകൗനിലും രഞ്ജിത്തിന് സാൽട്ടിലും സീറ്റ് നൽകി. നേരത്തേ രണ്ട് തവണ രഞ്ജിത്ത് സാൽട്ടിൽ നിന്നും വിജയിച്ചിട്ടുണ്ട്.

മുൻകാലങ്ങളിൽ ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ച നേതാക്കളുടെ ശക്തി അംഗീകരിച്ച് കൊണ്ട് ഈ മേഖലയിൽ തങ്ങളുടെ സാധ്യതകൾ കോൺഗ്രസ് മെച്ചപ്പെടുത്തിയിട്ടുണ്ട്.ഉദാഹരണത്തിന്, കലാധുങ്കിയിൽ മന്ത്രിയും ആറ് തവണ എം എൽ എയുമായ ബൻഷിധർ ഭഗതിനെ ബി ജെ പി ഇവിടെ നിന്ന് രംഗത്തിറക്കിയപ്പോൾ സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് ശർമ്മയ്ക്കാണ് കോൺഗ്രസ് ഇത്തവണ ടിക്കറ്റ് നൽകിയത്.
കോൺഗ്രസ് നിഷേധിച്ചതിനെത്തുടർന്ന് 2012 ലും 2017 ലും സ്വതന്ത്ര സ്ഥാനാർത്ഥിയായി ശർമ്മ മത്സരിച്ചിരുന്നു. ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് കലാധുങ്കി. മണ്ഡല രൂപീകരണം മുതൽ ബി ജെ പിയാണ് ഇവിടെ വിജയിച്ചത്.

അതേസമയം ഉത്തരാഖണ്ഡിൽ ഹരീഷ് റാവത്തിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പാർട്ടി പ്രഖ്യാപിച്ചിട്ടില്ലേങ്കിലും റാവത്തിന് സംസ്ഥാനത്ത് പിന്തുണ ഏറി വരികയാണെന്നാണ് അഭിപ്രായ സർവ്വേകൾ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രിയായി 40 ശതമാനം പേരുടെ പിന്തുണയാണ് റാവത്തിന് ലഭിച്ചത്. മുസ്ലീങ്ങളും സിഖുകാരുമാണ് മേഖലയിൽ കൂടുതൽ. വിവാദ കർഷക നിയമങ്ങളും ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ഉൾപ്പെടെയുള്ള വിഷയങ്ങളും ഉത്തരാഖണ്ഡിൽ ബി ജെ പി ക്ക് തിരിച്ചടിയായിരിക്കുമെന്നുള്ള വിലയിരുത്തലുകൾ ഉണ്ട്.












Click it and Unblock the Notifications