റംസാൻ കാലത്ത് തിരഞ്ഞെടുപ്പ്; നേതാക്കൾക്ക് അതൃപ്തി, മുസ്ലീങ്ങൾക്ക് വോട്ട് ചെയ്യാനാകില്ലെന്ന് പരാതി
ദില്ലി: പൊതുതിരഞ്ഞെടുപ്പിനുള്ള തീയതികൾ പ്രഖ്യാപിച്ചതോടെ രാജ്യം വീണ്ടും ജനവിധി തേടാനൊരുങ്ങി. എഴ് ഘട്ടങ്ങളിലായാണ് ലോക്സഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്നത്. ഏപ്രിൽ 11നാണ് ആദ്യഘട്ടം ആരംഭിക്കുന്നത്. മെയ് 23നാണ് വോട്ടെണ്ണൽ. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വൈകുന്നതിൽ നേരത്തെ തന്നെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷപാർട്ടികൾ അതൃപ്തി അറിയിച്ചിരുന്നു.
തീയതി പ്രഖ്യാപനത്തിന് ശേഷവും അതൃപ്തിയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബംഗാളിലെ കോൺഗ്രസ്, തൃണമൂൽ നേതാക്കൾ. റംസാൻ നോമ്പ് കാലത്തിനിടെ തിരഞ്ഞെടുപ്പ് നടക്കുന്നത് ന്യൂനപക്ഷവോട്ടുകൾ കുറയ്ക്കുമെന്നാണ് ആരോപണം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി തന്നെ; ഭരണത്തുടർച്ചയുണ്ടാകുമെന്ന് സർവേഫലം, കേരളത്തിൽ യുഡിഎഫ്
ബംഗാളിൽ പ്രതിസന്ധി
ഏഴ് ഘട്ടമായാണ് ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 6, 12, 19 എന്നീ തിയതികളിലായാണ് വോട്ടെടുപ്പ്. റംസാൻ മാസത്തിൽ വോട്ടെടുപ്പ് നടക്കുന്നതാണ് രാഷ്ട്രീയ പാർട്ടികളുടെ അതൃപ്തിക്ക് കാരണം. സംസ്ഥാനത്തെ 31 ശതമാനം വരുന്ന മുസ്ലീം വോട്ടുകളെ ഇത് ബാധിക്കുമെന്നാണ് പ്രധാന പരാതി. വരും ദിവസങ്ങളിൽ ഇത് കൂടുതൽ ചർച്ചകൾക്ക് വഴിവെയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മുസ്ലീം വോട്ടുകൾ
മാൾഡ, മുർഷിബാദ് ജില്ലകളിൽ മാത്രം നല്ലൊരു വിഭാഗം മുസ്ലീം സമുദായത്തിൽപെട്ടവരാണ്. മാൾഡയിൽ 52 ശതമാനവും മുർഷിദാബാദിൽ 66 ശതമാനവും മുസ്ലീം വോട്ടുകളാണുള്ളത്. റംസാൻ നോമ്പ് കാലത്ത് വോട്ടെടുപ്പ് വന്നതോടെ ഇവർക്ക് വോട്ടുകൾ രേഖപ്പെടുത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാകും. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനമായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും എങ്കിലും റംസാൻ നാളിൽ വോട്ട് രേഖപ്പെടുത്താൻ പോകുന്നതിലെ ബുദ്ധിമുട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കണമെന്നും തൃണമൂൽ നേതാവും കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ മേയറുമായ ഫിർഹാദ് ഹാകിം ആവശ്യപ്പെട്ടു.
മമതയ്ക്കൊപ്പം
റംസാൻ നോമ്പ് കാലത്ത് തിരഞ്ഞെടുപ്പ് വന്നതോടെ ന്യൂനപക്ഷങ്ങൾക്ക് വോട്ട് രേഖപ്പെടുത്താൻ ബുദ്ധിമുട്ട് വന്നിട്ടുണ്ട്. എന്നാൽ ബംഗാളിലെ ജനങ്ങൾ മമതാ ബാനർജിക്കൊപ്പമാണെന്ന് ബിജെപിയോട് പറയാൻ താൻ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായല്ല തിരഞ്ഞെടുപ്പിൽ റംസാനുമായി ബന്ധപ്പെട്ട വിഷയങ്ങൾ തൃണമൂൽ കോണഗ്രസ് ഉയർത്തിക്കാണിക്കുന്നത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിലും
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും സമാനമായ ആവശ്യം ഉന്നയിച്ച് തൃണമൂൽ മന്ത്രി പാർത്ഥ ചാറ്റർജി രംഗത്ത് വന്നിരുന്നു. നോമ്പ് കാലം തുടങ്ങുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ നേതാക്കൾ ബംഗാൾ തിരഞ്ഞെടുപ്പ് കമ്മീഷൻ എകെ സിംഗിനെ സമീപിച്ചിരുന്നു.
മുസ്ലീം വോട്ടുകൾ നഷ്ടമാകും
ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ സോമേന്ദ്ര നാഥ് മിത്രയും സമാനമായ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് നിരവധി മുസ്ലീം വോട്ടുകളുണ്ടെന്നും അതുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം പരിഗണിക്കണമെന്നും സോമേന്ദ്ര നാഥ് മിത്ര ആവശ്യപ്പെട്ടു.
തളളിക്കളഞ്ഞ് ബിജെപി
എന്നാൽ നേതാക്കളുടെ ആവശ്യത്തെ തള്ളിക്കളഞ്ഞുകൊണ്ട് ബിജെപി മൈനോരിറ്റി മോർച്ചാ സെക്രട്ടറി അർഷാദ് ആലം രംഗത്തെത്തി. റംസാൻ കാലത്ത് നോമ്പ് എടുത്ത് എസി മുറിയിലിരുന്ന് വിശ്വാസികൾ വിശ്രമിക്കണമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് അർഷാദ് ആലം പറഞ്ഞു. ഒരു യഥാർത്ഥ വിശ്വാസി കുടുംബത്തോടും സമൂഹത്തോടുമുള്ള തന്റെ കടമകൾ ചെയ്യുമെന്നും അർഷാദ് കൂട്ടിച്ചേർത്തു.
22 സീറ്റുകൾക്കായി ബിജെപി
പശ്ചിമ ബംഗാളിലെ 42 ലോക്സഭാ സീറ്റുകളിൽ 22 സീറ്റുകളാണ് ബിജെപി ഇക്കുറി ലക്ഷ്യം വയ്ക്കുന്നത്. നിലവിൽ രണ്ട് സീറ്റുകളാണ് ബംഗാളിൽ ബിജെപിക്കുള്ളത്. അസാൻസോൾ, ഡാർജിലിംഗ് സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. 2014ൽ 34 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസും 2 സീറ്റുകളിൽ സിപിഎമ്മും വിജയിച്ചിരുന്നു.
മാസങ്ങൾ നീണ്ട തയാറെടുപ്പ്
മാസങ്ങൾ നീണ്ട തയാറെടുപ്പുകൾക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലേക്ക് വന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. വിവിധ ജില്ലകളിലെ കളക്ടര്‍മാര്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, ചീഫ് സെക്രട്ടറിമാര്‍, മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായെല്ലാം തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി ചര്‍ച്ചകള്‍ നടത്തിയിരുന്നതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു.