ഡൽഹിയിൽ വോട്ടെടുപ്പ് തുടങ്ങി; എഎപി ഹാട്രിക് അടിക്കുമോ? ബിജെപിയും കോൺഗ്രസും തിരിച്ചടിക്കുമോ?
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഏവരും ഉറ്റുനോക്കുന്ന വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടെടുപ്പിനുള്ള നടപടി ക്രമങ്ങളെല്ലാം പൂർത്തിയായായതോടെ കൃത്യം ഏഴ് മണിയോടെ തന്നെ വോട്ടിംഗ് തുടങ്ങി. രാവിലെ ആറ് മണിക്ക് തന്നെ മോക്ക് പോളിങ് ആരംഭിച്ചിരുന്നു. വൈകീട്ട് 6 മണി വരെ വോട്ട് രേഖപ്പെടുത്താനുള്ള അവസരമുണ്ടാവും. ആകെ 70 സീറ്റുകളിലേക്കാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 699 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്.
കടുത്ത പോരാട്ടമാണ് ഇക്കുറി ഡൽഹിയിൽ നടക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും മികച്ച ഭൂരിപക്ഷത്തിൽ വിജയം നേടിയ എഎപിക്ക് പക്ഷേ ഇത്തവണ വെല്ലുവിളികൾ ഏറെയാണ്. പ്രധാനമായി എഎപിക്ക് ഭീഷണിയാവുന്നത് രാജ്യം ഭരിക്കുന്ന ബിജെപി തന്നെയാണ്. ഇതിനൊപ്പം നിയമസഭയിൽ വമ്പൻ തിരിച്ചുവരവ് നടത്താൻ ഒരുങ്ങുന്ന കോൺഗ്രസും എഎപിയെ സംബന്ധിച്ച് വെല്ലുവിളി തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല.

ആകെ 1.56 കോടി വോട്ടർമാർ രാവിലെ 7 മണി മുതൽ വോട്ട് രേഖപ്പെടുത്തും. ഭരണം, അഴിമതി ആരോപണങ്ങൾ, വോട്ടർ പട്ടികയിലെ കൃത്രിമം, ക്രമസമാധാനം, സൗജന്യ വാഗ്‌ദാനങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകളുടെ വെളിച്ചത്തിലാണ് ഇക്കുറി തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്നത്. കൂടാതെ ശക്തമായ മത്സരം പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷാ സന്നാഹങ്ങളും ഡൽഹിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ തൻ്റെ ശക്തികേന്ദ്രമായ ന്യൂഡൽഹിയിൽ തുടർച്ചയായ നാലാം വിജയമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഉറ്റുനോക്കുന്നത്. 2013 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെജ്‌രിവാൾ ബിജെപിയുടെ പർവേഷ് സിംഗ് വർമ, കോൺഗ്രസ് പാർട്ടിയുടെ സന്ദീപ് ദീക്ഷിത് എന്നിവരിൽ നിന്നാണ് മത്സരം നേടുന്നത്. 2020ൽ കെജ്രിവാൾ വിജയിച്ചത് 21,687 വോട്ടുകൾക്കാണ്.
കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി അധികാരം നിലനിർത്താൻ ശ്രമിക്കുമ്പോൾ അവരുടെ ഭരണ നേട്ടങ്ങളും ക്ഷേമ പദ്ധതികളുമാണ് ഉയർത്തി കാട്ടുന്നത്. 25 വർഷത്തിനു ശേഷം ഡൽഹി തിരിച്ചുപിടിക്കാൻ ഉറപ്പിച്ചാണ് ബിജെപിയുടെ വരവ് എന്നതാണ് ശ്രദ്ധേയം. എഎപിയുടെ അഴിമതിയും ദുർഭരണവും ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് അവർ ആക്രമണാത്മക പ്രചാരണമാണ് അവർ നടത്തിയത്.
ത്രികോണ മത്സരത്തിന്റെ മാറ്റുകൂട്ടിക്കൊണ്ട് കോൺഗ്രസും കരുത്തരെ തന്നെ ഇക്കുറി കളത്തിൽ ഇറക്കിയിരുന്നു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഒരു സീറ്റ് പോലും നേടാനാകാതെ പോയ കോൺഗ്രസ് തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. എന്നാൽ അത് അത്ര എളുപ്പമാവില്ല എന് തന്നെയാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
നേരത്തെ എഎപിയും കോൺഗ്രസും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിക്ക് കീഴിൽ ഒരുമിച്ച് മത്സരിച്ചിരുന്നു. എന്നാൽ അതിന് ശേഷം ഇരുകൂട്ടരും തമ്മിലുള്ള ഭിന്നത പരസ്യമായി. നിലവിൽ അവർ ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ഇത് ബിജെപി പ്രചാരണ ആയുധമാക്കി ഉയർത്തിക്കാട്ടി.












Click it and Unblock the Notifications