കശ്മീരില്‍ തിരഞ്ഞെടുപ്പ്; ജമ്മുവിലെ നേതാക്കളെ വിട്ടയച്ചു, താഴ്‌വര ഇപ്പോഴും തടവറ
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചില നേതാക്കളെ വീട്ടുതടങ്കലില്‍ നിന്ന് വിട്ടയച്ചു. ജമ്മു മേഖലയിലുള്ള നേതാക്കള്‍ക്കാണ് നിയന്ത്രണങ്ങള്‍ നീക്കിയത്. അതേസമയം, പ്രമുഖ കശ്മീര്‍ നേതാക്കള്‍ ഉള്‍പ്പെടുന്ന താഴ്‌വരയിലുള്ളവര്‍ക്ക് മോചനം ലഭിച്ചിട്ടില്ല. സാഹചര്യം മെച്ചപ്പെട്ടതിനാലാണ് ജമ്മുവിലെ നേതാക്കള്‍ക്ക് മോചനം നല്‍കിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത് കഴിഞ്ഞ ആഗസ്റ്റ് 5 നാണ്. അന്ന് തന്നെ കശ്മീരിലെ മുഴുവന്‍ രാഷ്ട്രീയ-മത-വിഘടനവാദി നേതാക്കളെയും വീട്ടുതടങ്കലിലാക്കുകയായിരുന്നു പോലീസ്. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചത്. കൂടുതല്‍ സൈനികരെയും കശ്മീര്‍ താഴ്‌വരയില്‍ വിന്യസിച്ചിരുന്നു.
മുസ്ലിംകള്‍ മാത്രം ഭയപ്പെടണമോ? അമിത് ഷായെ കടന്നാക്രമിച്ച് ഒവൈസി; ആദ്യം ഭരണഘടന വായിക്കൂ
എന്നാല്‍ ജമ്മുവിലെ സാഹചര്യങ്ങള്‍ വേഗത്തില്‍ മാറി. കേന്ദ്ര തീരുമാനത്തോട് യോജിക്കുന്ന നിലപാടുള്ളവരാണ് ഇവിടെ കൂടുതല്‍. അതേസമയം, കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് യോജിക്കാത്ത താഴ്‌വരയിലെ നേതാക്കളെ ഇപ്പോഴും വിട്ടയച്ചിട്ടില്ല. അവിടെയാണ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി, വിഘടന വാദി നേതാക്കള്‍ എന്നിവരെല്ലാം തടവില്‍ കഴിയുന്നത്.
ദേവേന്ദര്‍ സിങ് റാണ, രണ്‍ ഭല്ല, ഹര്‍ഷ്‌ദേവ് സിങ്, ചൗധരി ലാല്‍ സിങ്, സുര്‍ജിത് സിങ് സ്ലാത്തിയ, വികാര്‍ റസൂല്‍, ജാവേദ് റാണ, സജ്ജാദ് അഹമ്മദ് കിച്ച്‌ലൂ എന്നിവരെയാണ് മോചിപ്പിച്ചത്. തങ്ങള്‍ക്ക് മേല്‍ നിയന്ത്രണങ്ങളില്ലെന്ന് പോലീസ് അറിയിച്ചുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ദേവേന്ദര്‍ റാണ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, താഴ്‌വരിയല്‍ കഴിഞ്ഞ 57 ദിവസമായി നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഇന്റര്‍നെറ്റ് ബന്ധം ഇവിടെ പുനസ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ പുറംലോകവുമായി ഇവര്‍ക്ക് ബന്ധമില്ല.