പെട്രോൾ വില കൂട്ടിയിട്ടും കക്കൂസ് പണി നടന്നില്ല.. സ്വന്തം കൈകൊണ്ട് വീട്ടിൽ കക്കൂസുണ്ടാക്കി 87കാരി
Recommended Video

ശ്രീനഗര്‍: ലോകത്തിലെ ആറാമത്തെ സാമ്പത്തിക ശക്തിയാണെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്ത് ഇന്നും നിരവധി പേര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യം പോലുമില്ല എന്നതൊരു യാഥാര്‍ത്ഥ്യമാണ്. മോദി സര്‍ക്കാര്‍ 2014ല്‍ സ്വച്ഛ് ഭാരത് മിഷനൊക്കെ കൊണ്ടുവന്നുവെങ്കിലും ഉള്‍ഗ്രാമങ്ങളിലൂടെ പോയാല്‍ കാണാം വെളിമ്പ്രദേശത്ത് മലമൂത്ര വിസര്‍ജനം നടത്തുന്നവരെ. സ്വന്തമായി ശോചാലയം ഇല്ലാത്തവര്‍ക്കെല്ലാം ഒരു പ്രചോദനമാണ് ജമ്മു കശ്മീരിലെ രാഖി ദേവി എന്ന വീട്ടമ്മ.
87 വയസ്സുണ്ട് രാഖി ദേവിക്ക്. ഇത്ര കാലമായിട്ടും വീട്ടില്‍ ഒരു കക്കൂസില്ല. പുറത്ത് പരസ്യമായി കാര്യം സാധിക്കുക എന്നതല്ല വേണ്ടതെന്നും സ്വന്തമായി കക്കൂസാണ് വേണ്ടതെന്നുമുള്ള തീരുമാനത്തില്‍ ഒരു ദിവസം തൂമ്പയുമായി ഇറങ്ങുകയായിരുന്നു രാഖി ദേവി. നാട്ടുകാരെ മുഴുവന്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് സ്വന്തം കൈ കൊണ്ട് രാഖി ദേവി കക്കൂസ് പണിയുക തന്നെ ചെയ്തു.

സ്വച്ഛ് ഭാരത് എന്നാല്‍ എന്തെന്ന് സ്വന്തം നാട്ടുകാര്‍ക്ക് കാണിച്ച് കൊടുക്കുകയാണ് രാഖി ദേവി ചെയ്തത്. തൊഴിലാളികള്‍ക്ക് കൊടുക്കാന്‍ പണം ഇല്ലാത്തതിനാല്‍ ശോചാലയത്തിന് വേണ്ട എല്ലാ പണിയും രാഖി ദേവി സ്വന്തമായി തന്നെ ചെയ്യുകയായിരുന്നു. രാഖി ദേവിയുടെ ഈ ശ്രമത്തിന് കയ്യടി കിട്ടുക തന്നെ ചെയ്തു. ജില്ലാ ഭരണകൂടം പന്ത്രണ്ടായിരം രൂപയാണ് രാഖിക്ക് നല്‍കിയത്. മാത്രമല്ല പ്രാദേശിക ഭരണകൂടം ഇടപെട്ട് മറ്റൊരു ശുചിമുറി കൂടി ഈ അമ്മൂമ്മയ്ക്ക് പണിത് നല്‍കി.
വര്‍ഷങ്ങളായി താന്‍ തുറന്ന സ്ഥലത്താണ് മലമൂത്ര വിസര്‍ജനം നടത്തുന്നതെന്നും അതിന്റെ പ്രശ്‌നങ്ങളിപ്പോള്‍ അറിയാമെന്നും രാഖി ദേവി പറയുന്നു. എല്ലാവരും തന്നെപ്പോലെ ശുചിമുറികള്‍ ഉണ്ടാക്കി ഉപയോഗിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഈ വീട്ടമ്മയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ബദാലി ഗ്രാമത്തില്‍ കക്കൂസ് ഇല്ലാത്ത വീട്ടുകാരെല്ലാം സ്വപ്രയത്‌നത്താല്‍ കക്കൂസുണ്ടാക്കാന്‍ ഒരുങ്ങുകയാണ്.












Click it and Unblock the Notifications