അയോധ്യ, ശബരിമല വിധികളിൽ സുപ്രീം കോടതിക്കെതിരെ കാരാട്ട്, ഭൂരിപക്ഷവാദത്തോട് സന്ധി ചെയ്യുന്നു
തിരുവനന്തപുരം: സുപ്രീം കോടതിക്കെതിരെ വിമർശനം ഉയർത്തി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് കാരാട്ട് വിമർശനം ഉന്നയിച്ചിരിക്കുന്നത്. അയോധ്യ, ശബരിമല വിഷയങ്ങളിലെ സുപ്രീം കോടതി വിധിയേയാണ് കാരാട്ട് വിമർശിക്കുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഭരണ ഘടനയുടെ കാവൽക്കാരനായി നിന്നുകൊണ്ട് ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ സുപ്രീം കോടതി പരാജയപ്പെടുന്നില്ലേ എന്ന ആശങ്ക ഉയരുന്നില്ലേയെന്ന് ലേഖനത്തിൽ കാരാട്ട് ചോദിക്കുന്നു.
ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ കാലത്ത് സുപ്രീം കോടതി ഭൂരിപക്ഷ വാദവുമായി സന്ധി ചെയ്തു. ഭൂരിപക്ഷവുമായി സന്ധി ചെയ്യുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും. അയോധ്യവിധിയിൽ വിശ്വാസത്തിന് പ്രധാന്യം നൽകി. ശബരിമല വിധിയിലും സ്ത്രീകളുടെ അവകാശത്തേക്കാൾ വിശ്വാസത്തിന് പ്രധാന്യം നൽകിയെന്ന് കാരാട്ട് പറയുന്നു. 'സുപ്രീം കോടതിയിൽ സംഭവിക്കുന്നതെന്ത് ' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് കാരാട്ടിന്റെ വിമർശനം.

അയോധ്യയെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിന്യായം ഭരണഘടനയിലെ മതനിരപേക്ഷ തത്വങ്ങൾക്കായി നിലകൊള്ളുന്നതിന്റെ പരാജയമാണ് വെളിപ്പെടുത്തുന്നത്. വിധിന്യായത്തിന്റെ ആകെത്തുക വിശ്വാസത്തിനും വിശ്വാസ പ്രമാണങ്ങൾക്കും പ്രാമുഖ്യം നൽകുന്നതാണ്. ഭൂരിപക്ഷവാദത്തോടുള്ള ഈ സന്ധി ചെയ്യൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. മാത്രമല്ല രാഷ്ട്രത്തിന്റെ മതനിരപേക്ഷ തത്വങ്ങളെ വെല്ലുവിളിക്കാൻ ഹിന്ദുശക്തികൾക്ക് അത് കരുത്ത് നൽകുകയും ചെയ്യുമെന്ന് കാരാട്ട് ലേഖനത്തിൽ പറയുന്നു.
ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന കാലത്താണ് പൗരന്മാരുടെ മൗലികാവകാശത്തെ ഉയർത്തിപ്പിടിക്കുന്നതിന് പകരം സുപ്രീം കോടതി വിശ്വാസത്തിന്റെയും മറ്റു കാര്യങ്ങളിൽ ഭൂരിപക്ഷ വാദത്തിന് സന്ധി ചെയ്തുകൊണ്ട് എക്സിക്യൂട്ടിവിന് കൂടുതലായി വഴങ്ങിക്കൊടുക്കുന്ന സ്ഥിതിയാണുണ്ടായത്. കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് പുറപ്പെടുവിച്ച വിധി ന്യായങ്ങൾ ഈ വസ്തുതയ്ക്ക് അടിവരയിടുന്നുവെന്നും കാരാട്ട് വിമർശിക്കുന്നു.












Click it and Unblock the Notifications