'വിജയ് ഒറ്റയ്ക്ക് മത്സരിച്ചാലും നേട്ടം ഉറപ്പ്, അന്ന് വിജയകാന്ത് ചെയ്‌തപ്പോൾ മുന്നേറ്റമുണ്ടായി'; പ്രേമലത
ചെന്നൈ: ഇനി എവിടെയും വിജയ്‌യെ കുറിച്ച് സംസാരിക്കില്ലെന്ന് വ്യക്തമാക്കി ഡിഎംഡികെ ജനറൽ സെക്രട്ടറിയും വിജയകാന്തിന്റെ ഭാര്യയുമായ പ്രേമലത. എന്നാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിജയ് നേട്ടമുണ്ടാക്കുമെന്ന് പ്രേമലത വിജയകാന്ത് പറഞ്ഞു. ഒറ്റയ്ക്ക് മത്സരിച്ചാലും തമിഴക വെട്രി കഴകം നേട്ടമുണ്ടാക്കും. 2006ൽ ക്യാപ്റ്റൻ ഒറ്റയ്ക്ക് മത്സരിച്ചാണ് നേട്ടമുണ്ടാക്കിയതെന്ന് പ്രേമലത വിജയകാന്ത് പറഞ്ഞു.
അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം എല്ലാ പാർട്ടികളും അതിന്റെ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ്. ഒരു വശത്ത് ഡിഎംകെ സഖ്യവും മറുവശത്ത് എഐഎഡിഎംകെ സഖ്യവും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരിക്കുന്ന സാഹചര്യമാണ്. അതിനിടയിലാണ് വിജയ്‌യുടെ ടിവികെ, ഡിഎംഡികെ എന്നീ കക്ഷികൾ ഒറ്റയ്ക്ക് നിൽക്കുന്നത്.

തൂത്തുക്കുടിയിൽ മാധ്യമങ്ങളോട് സംസാരിച്ച പ്രേമലത വിജയകാന്ത്, ക്യാപ്റ്റൻ ഒറ്റയ്ക്കാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് പറയുകയുണ്ടായി. 2006ലെ തിരഞ്ഞെടുപ്പിനെ കുറിച്ചാണ് അവർ സൂചിപ്പിച്ചത്. ഞങ്ങൾ എല്ലാ മണ്ഡലങ്ങളിലും മത്സരിച്ചു. അതുപോലെ, വിജയ്‌യുടെ സാന്നിധ്യം 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തീർച്ചയായും സ്വാധീനം ചെലുത്തുമെന്നാണ് അവർ വ്യക്തമാക്കിയത്.
വിജയ്‌യെ കുറിച്ച് സംസാരിക്കില്ലെന്ന് പറഞ്ഞതിന്റെ കാരണവും അവർ വെളിപ്പെടുത്തി. 'ഞാൻ തമിഴ്‌നാട്ടിൽ ഉടനീളം പര്യടനം നടത്തുന്നുണ്ട്. ഞാൻ എല്ലാ ദിവസവും പത്രപ്രവർത്തകരെ കാണാറുണ്ട്. പക്ഷേ ഞാൻ എവിടെ പോയാലും ആളുകൾ ആ വിഷയം ഒഴിവാക്കുകയും വിജയ്‌യെയും സഖ്യത്തെയും കുറിച്ച് എന്നോട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നു. ഇനി ഞാൻ വിജയ്‌യെക്കുറിച്ച് എവിടെയും സംസാരിക്കില്ല' എന്നായിരുന്നു പ്രേമലത പറഞ്ഞത്.
അതേസമയം, 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏത് പാർട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന് പിഎംകെയും ഡിഎംഡികെയും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏത് പാർട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന് ഉടൻ പ്രഖ്യാപിക്കുമെന്ന് ഡിഎംഡികെ ജനറൽ സെക്രട്ടറി അടുത്തിടെ പറഞ്ഞിരുന്നു.
മറുവശത്ത് വിജയ്‌യുടെ ടിവികെ ഇതുവരെയും ഏത് മുന്നണിക്ക് ഒപ്പം നിൽക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ വിജയ്‌യെ ഒപ്പമെത്തിക്കാൻ പല പാർട്ടികളും വല വിരിക്കുന്നുണ്ട് എന്നതാണ് പ്രത്യേകത. എന്തെന്നാൽ തമിഴകത്ത് വലിയ ആരാധക പിന്തുണ സ്വന്തമായുള്ള വിജയ്‌യെ കൂടെ നിർത്തിയാൽ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് പലരും കണക്കുകൂട്ടുന്നത്.
അതിനിടെ കഴിഞ്ഞ ദിവസം മധുരൈയിൽ വച്ച് നടന്ന ടിവികെ സമ്മേളനത്തിൽ ക്യാപ്റ്റൻ വിജയകാന്തിനെ പുകഴ്ത്തി വിജയ് രംഗത്ത് വന്നിരുന്നു. ഇതോടെ ഇരു കക്ഷികളും ഒരുമിച്ച് നിൽക്കുമോ എന്നായിരുന്നു പ്രധാനമായും ഉയർന്ന ചോദ്യം. ക്യാപ്റ്റൻ വിജയകാന്തിന്റെ ജനകീയ നേതാവ് പരിവേഷം മുഖ്യ വിഷയമാക്കി ഉന്നയിച്ചാണ് ഡിഎംഡികെ സംസ്ഥാനത്ത് കാര്യമായ പ്രചാരണം നടത്തുന്നത്.
ഇത് തന്നെയാണ് കഴിഞ്ഞ ദിവസം വിജയ് തന്റെ സമ്മേളന വേദിയിൽ ആവർത്തിച്ചത്. എംജിആറിനൊപ്പം സമയം ചിലവഴിക്കാൻ തനിക്ക് സാധിച്ചിട്ടില്ലെങ്കിലും അണ്ണനായ വിജയകാന്തിനൊപ്പം സഹകരിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നായിരുന്നു വിജയ് പറഞ്ഞത്. എംജിആറിന്റെ ഗുണങ്ങൾ ഒക്കെയുള്ള വ്യക്തിയാണ് വിജയകാന്തെന്ന പരാമർശവും വിജയ് ഈ വേദിയിൽ നടത്തിയിരുന്നു.
അതിനിടെ വിജയ് കോൺഗ്രസിനോട് അടുക്കാൻ ശ്രമിക്കുന്നതായും ചില വിവരങ്ങളുണ്ട്. അതിനായി രാഹുല്‍ ഗാന്ധി ബിഹാറില്‍ നടത്തുന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ വിജയ് പങ്കെടുത്തേക്കുമെന്നാണ് വിവരം. നേരത്തെ വോട്ടുക്രമക്കേടുകൾക്ക് എതിരെ രൂക്ഷമായ ഭാഷയിലാണ് വിജയ് പ്രതികരിച്ചത്, ഒപ്പം രാഹുലിന് പിന്തുണയും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനും പരിപാടിയിൽ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications