എളുപ്പമായിരുന്നില്ല പോരാട്ടം, കൗണ്‍സിലറില്‍ തുടങ്ങി രാഷ്ട്രപതി പദത്തില്‍, ദ്രൗപതിയുടെ നേട്ടം ഇങ്ങനെ
ദില്ലി: ദ്രൗപതി മുര്‍മുവിന്റെ രാഷ്ട്രപതി പദത്തിലേക്കുള്ള പ്രയാണം യാതനകള്‍ നിറഞ്ഞത്. ഒട്ടും എളുപ്പമായിരുന്നില്ല, ആദിവാസി പ്രതിച്ഛായയില്‍ നിന്ന് ഇത്തരമൊരു പദവിയിലെത്തുന്നത്. ജീവിതത്തില്‍ പല ദുരന്തങ്ങളെയും നേരിട്ടായിരുന്നു അവരുടെ ജൈത്രയാത്ര. ഒഡീഷയില്‍ കൗണ്‍സിലറായിട്ടായിരുന്നു അവരുടെ തുടക്കം. രാജ്യത്തെ ആദ്യത്തെ ആദിവാസി വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതിയാണ് അവര്‍.
ദ്രൗപതി മുര്‍മു 15ാമത് രാഷ്ട്രപതി, പ്രതിപക്ഷത്ത് വോട്ട് ചോര്‍ച്ച, 17 എംപിമാര്‍ ക്രോസ് വോട്ട് ചെയ്തു
അത് മാത്രമല്ല രാഷ്ട്രപതി പദത്തിലെത്തുന്ന രണ്ടാമത്തെ വനിതയാണ് അവര്‍. ദ്രൗപതിയുടെ ഈ ജീവിത പ്രതിസന്ധികളാണ് പ്രതിപക്ഷത്തിന്റെ കൂടെ വോട്ടായി എന്‍ഡിഎയുടെ പെട്ടിയിലെത്തിയത്. വിജയം അങ്ങനെ എഴുതി തള്ളേണ്ട ഒന്നല്ലെന്ന് സാരം.
23 വര്‍ഷത്തിന് ശേഷം റേവയില്‍ കോണ്‍ഗ്രസിന് മേയര്‍; മധ്യപ്രദേശില്‍ രണ്ടാം ഘട്ടത്തില്‍ കസറി കമല്‍നാഥ്
രാജ്യത്തിന്റെ 15ാമത് രാഷ്ട്രപതിയാണ് ദ്രൗപതി. രാംനാഥ് കോവിന്ദിന്റെ പിന്തുടര്‍ച്ചയായിട്ടാണ് അവര്‍ വരുന്നത്. 2821 വോട്ടിന്റെ ഗംഭീര വിജയമാണ് അവര്‍ നേടിയിരിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതിയാണ് അവര്‍. സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച് രാഷ്ട്രപതി പദത്തിലെത്തുന്ന ആദ്യ രാഷ്ട്രപതിയുമാണ് അവര്‍. ഈ മാസം 25നാണ് ദ്രൗപതി മുര്‍മു രാഷ്ട്രപതി സ്ഥാനത്തേക്ക് സത്യപ്രതിജ്ഞ ചെയ്യുക. മുര്‍മുവിന്റെ വരവ് തീര്‍ച്ചയായും ബിജെപിയുടെ ഇമേജ് ബൂസ്റ്റ് ചെയ്യും. ആദിവാസി സ്വത്വത്തെ അത്രയധികം മാര്‍ക്കറ്റ് ചെയ്തിട്ടുണ്ട് ബിജെപി.
വലിയ ആത്മീയവാദിതയാണ് ദ്രൗപതി. ബ്രഹ്മ കുമാരീസിന്റെ ധ്യാനങ്ങളാണ് അവര്‍ പിന്തുടരുന്നത്. ജീവിതത്തിലെ തുടര്‍ ദുരന്തങ്ങളെ അതിജീവിക്കാന്‍ ദ്രൗപതി തിരഞ്ഞെടുത്ത മാര്‍ഗമാണിത്. 2009 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ഭര്‍ത്താവിനെയും, രണ്ട് ആണ്‍മക്കളെയും, സ്വന്ത അമ്മയെയും സഹോദരനെയും വരെ ദ്രൗപതിക്ക് നഷ്ടമായിരുന്നു. അതിന് ശേഷമാണ് അവര്‍ ബ്രഹ്മ കുമാരികളുടെ ധ്യാന മാര്‍ഗം തിരഞ്ഞെടുക്കുന്നത്. വളരെ സൗമ്യമായി സംസാരിക്കുകയും, ആഴത്തില്‍ ആത്മീയത ഉള്ളവരുമാണ് മുര്‍മുവെന്ന് ബിജെപി എംപി ബസന്ത് കുമാര്‍ പാണ്ഡ പറഞ്ഞു.
ജീവിതത്തിലെ ദുരന്ത നിമിഷങ്ങളെ കുറിച്ച് നേരത്തെ അവര്‍ മനസ്സ് തുറന്നതാണ്. 2009ല്‍ സ്വന്തം മകന്‍ നഷ്ടമായ കാര്യത്തെ കുറിച്ചായിരുന്നു അവര്‍ സംസാരിച്ചത്. ഞാനാകെ തകര്‍ന്നുപോയിരുന്നു. വിഷാദത്തിലായിരുന്നു ഞാന്‍. മകന്റെ മരണത്തിന് ശേഷം ഉറക്കമില്ലാ രാത്രികളായിരുന്നു എനിക്ക്. ആ സമയത്താണ് ഞാന്‍ ബ്രഹ്മ കുമാരീസ് സന്ദര്‍ശിക്കുന്നത്. ഇതില്‍ നിന്ന് മുന്നോട്ട് പോകണമെന്ന് ആ നിമിഷം ഞാന്‍ മനസ്സിലാക്കി. എന്റെ രണ്ട് ആണ്‍കുട്ടികള്‍ക്കും മകള്‍ക്കും വേണ്ടി ജീവിക്കണമെന്ന് താന്‍ മനസ്സിലാക്കിയെന്നും ദ്രൗപതി മുര്‍മു പറഞ്ഞു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഒരു പ്രതികരണം പോലും അവര്‍ നടത്തിയിരുന്നില്ല. ജയം ഉറപ്പായിരുന്നു. എന്നാല്‍ എതിരാളികളെ ഒന്നും അവര്‍ ടാര്‍ഗറ്റ് ചെയ്തില്ല. പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള വോട്ട് അതാണ് സൂചിപ്പിക്കുന്നത്. ബിജു ജനതാദള്‍, ശിവസേന, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിഎസ്പി, ടിഡിപി, തുടങ്ങിയ പാര്‍ട്ടികളെല്ലാം ദ്രൗപതി മുര്‍മുവിനെ പിന്തുണച്ചു. ഇവരില്‍ ചിലര്‍ നേരത്തെ യശ്വന്ത് സിന്‍ഹയെ പിന്തുണച്ചിരുന്നു.
രാജ്യം മുഴുവന്‍ അവര്‍ പ്രചാരണത്തിന്റെ ഭാഗമായി യാത്ര ചെയ്തു. എല്ലായിടത്തും അവര്‍ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. റൈരംഗ്പൂരില്‍ നിന്ന് ബിജെപി കൗണ്‍സിലറായിട്ടായിരുന്നു ദ്രൗപതിയുടെ ആദ്യ ജയം. 1997ലായിരുന്നു ഈ ജയം. 2000 മുതല്‍ 2004 വരെയുള്ള കാലയളവില്‍ ബിജെപി-ബിജെഡി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു അവര്‍. 2015ല്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായി അവര്‍ നിയമിക്കപ്പെട്ടു. 2021 വരെ ഇത് തുടര്‍ന്നു. സന്താള്‍ കുടുംബത്തിലാണ് മുര്‍മു ജനിച്ചത്. സന്താളിയിലും ഒഡിയയിലും മികച്ച പ്രാസംഗികയാണ് അവര്‍.
റോഡുകളും തുറമുഖങ്ങളും റൈരംഗ്പൂരില്‍ വികസിപ്പിക്കുന്നതില്‍ മുര്‍മുവിന് വലിയ പങ്കാളിത്തമുണ്ട്. 2014ല്‍ മുര്‍മു റൈരംഗ്പൂരില്‍ നിന്ന് മത്സരിച്ചിരുന്നെങ്കില്‍ അവര്‍ പരാജയപ്പെട്ടിരുന്നു. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ ശേഷം മുര്‍മു ധ്യാനത്തിനും സാമൂഹ്യ പ്രവര്‍ത്തനത്തിനുമാണ് സമയം നല്‍കിയത്. മയൂര്‍ബഞ്ചില്‍ നിന്നാണ് അവരുടെ വളര്‍ച്ച. രാജ്യത്തെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ലയാണിത്. വിദൂര പ്രദേശമാണിത്.