യോഗിയുടെ ആഗ്ര മോഡല്‍ പൊളിച്ചടുക്കി പ്രിയങ്ക ഗാന്ധി! യുപിയിലെ ബിജെപി സർക്കാർ പ്രതിരോധത്തിൽ!
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ ആഗ്ര മോഡല്‍ പൊളിച്ചടുക്കി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംസ്ഥാനത്ത് കൊവിഡ് കേസുകളും മരണങ്ങളും ഉയരുമ്പോഴും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നത്.
അതിനിടെ കാണ്‍പൂരിലെ അഭയകേന്ദ്രത്തില്‍ 57 പെണ്‍കുട്ടികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതും യോഗി സര്‍ക്കാരിനെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇവരില്‍ 2 പേര്‍ ഗര്‍ഭിണികളുമാണ്. യോഗി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വിശദാംശങ്ങളിലേക്ക്..
48 മണിക്കൂറിനിടെ 28 മരണം
ആവശ്യമായ കൊവിഡ് പരിശോധനകള്‍ നടത്താതിരിക്കുകയും അത് വഴി ഉത്തര്‍ പ്രദേശില്‍ കൊറോണ ഇല്ലെന്ന് സ്ഥാപിക്കാനുമാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നാണ് പ്രിയങ്ക ഗാന്ധി ആരോപിക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറുകള്‍ക്കിടെ ആഗ്രയിലെ എസ്എന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 28 രോഗികള്‍ മരണപ്പെട്ടതായി പ്രിയങ്ക ആരോപിക്കുന്നു.
Recommended Video
സത്യം മറച്ച് വെക്കാൻ ശ്രമം
ഹിന്ദി ദിനപത്രമായ നവഭാരത് ടൈംസില്‍ ഇത് സംബന്ധിച്ച് വന്ന വാര്‍ത്തയും പ്രിയങ്ക പങ്കുവെച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് സത്യം മറച്ച് വെക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. ആഗ്ര മോഡല്‍ കൊവിഡ് പ്രതിരോധം എന്ന പേരില്‍ പ്രചാരണം നടത്തി സര്‍ക്കാര്‍ സത്യം മറച്ച് വെക്കുകയാണ്.
അനന്തരഫലം ഭീകരമായിരിക്കും
കൊവിഡ് പരിശോധനകള്‍ നടക്കുന്നില്ല. അതിനാല്‍ കൊറോണ ഇല്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇതേക്കുറിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കുന്നില്ലെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. എത്രയും ഉത്തരവാദിത്തമില്ലാതെയാണ് യുപി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എങ്കില്‍ അനന്തരഫലം ഭീകരമായിരിക്കുമെന്നും പ്രിയങ്ക മുന്നറിയിപ്പ് നല്‍കി.
ഉത്തര്‍ പ്രദേശിലെ ആഗ്ര മോഡല്‍
സര്‍ക്കാര്‍ നിയോഗിച്ച സമിതി നടത്തിയ അന്വേഷണത്തിലാണ് എസ്എന്‍ മെഡിക്കല്‍ കോളേജിലെ മരണ വിവരം പുറംലോകം അറിയുന്നത്. സംഭവം വിവാദമായതോടെ സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. ഉത്തര്‍ പ്രദേശിലെ ആഗ്ര മോഡല്‍ എന്ന പേരില്‍ കൊവിഡ് പ്രതിരോധത്തെ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ അടക്കം അഭിനന്ദിച്ചിരുന്നു. എന്നാല്‍ ആഗ്രയില്‍ മാത്രം ഇതുവരെ 75 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
അഭയ കേന്ദ്രത്തില്‍ കൊവിഡ്
കാണ്‍പൂരിലെ അഭയ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തിലും യോഗി സര്‍ക്കാരിനെതിരെ പ്രിയങ്ക ആഞ്ഞടിച്ചു. കൊവിഡ് കണ്ടെത്തിയ പെണ്‍കുട്ടികളില്‍ 2 പേര്‍ ഗര്‍ഭിണികളും ഒരാള്‍ എച്ച്‌ഐവി പോസിറ്റീവും ആണ്. മുസാഫര്‍പൂരിലെ അഭയകേന്ദ്രത്തില്‍ നടന്നത് എന്താണെന്ന് രാജ്യത്തിന് മുന്നിലുണ്ട്. അത്തരമൊരു സംഭവം തന്നെയാണ് ഇവിടെയും നടന്നിരിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി തുറന്നടിച്ചു.
മനുഷ്യത്വരഹിതമായ കാര്യങ്ങള്‍
അന്വേഷണം എന്ന പേരില്‍ എല്ലാം അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് വ്യക്തമാകുന്നത് എന്നും പ്രിയങ്ക ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുളള കുട്ടികളുടെ അഭയ കേന്ദ്രങ്ങളിലാണ് ഇത്തരത്തിലുളള മനുഷ്യത്വരഹിതമായ കാര്യങ്ങള്‍ നടക്കുന്നത് എന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. കാണ്‍പൂരിലെ സര്‍ക്കാര്‍ അഭയകേന്ദ്രം താല്‍ക്കാലികമായി അടച്ച് പൂട്ടിയിരിക്കുകയാണ്.
പബ്ലിസിറ്റിയല്ല പ്രധാനം
പബ്ലിസിറ്റിയില്‍ ശ്രദ്ധിക്കാതെ പ്രശ്‌നപരിഹാരത്തിന് ശ്രദ്ധിക്കാനും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കും എന്നാണ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ വാഗ്ദാനം. എന്നാല്‍ കൊവിഡ് ലോക്ക്ഡൗണ്‍ കാരണം ജോലി നഷ്ടപ്പെട്ട് ദമ്പതികള്‍ കാണ്‍പൂരില്‍ ആത്മഹത്യ ചെയ്തിരിക്കുകയാണ് എന്നും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
മണിപ്പൂരിൽ ബിജെപി സർക്കാരിന്റെ അടിവേരിളക്കി കോൺഗ്രസ്, ട്രബിൾ ഷൂട്ടറെ ഇറക്കി ബിജെപി!