പ്രിയങ്ക ഗാന്ധി നാലാം തവണ വിളിച്ചപ്പോള്‍ സച്ചിന്‍ പൈലറ്റ് ഫോണെടുത്തു; ആ ഉപാധിയും ലംഘിച്ചു
ദില്ലി: രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്കോ. ജയ്പൂരില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേരും ആവശ്യപ്പെട്ടത് പൈലറ്റിനെ പുറത്താക്കണമെന്ന്. ഉപമുഖ്യമന്ത്രി പദവിയില്‍ മറ്റൊരാളെ കണ്ടെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സച്ചിന്‍ പൈലറ്റ് വിട്ടുപോകുന്നത് കോണ്‍ഗ്രസിന് തകര്‍ച്ച മാത്രമേ സമ്മാനിക്കൂ എന്ന് ചില കേന്ദ്രനേതാക്കള്‍ വിലയിരുത്തുന്നു.
Recommended Video
ഇതേ തുടര്‍ന്നാണ് പൈലറ്റിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ സജീവമായത്. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സച്ചിന്‍ പൈലറ്റിനെ തിങ്കളാഴ്ച രാത്രി ഫോണില്‍ വിളിച്ചത് നാല് തവണയാണ്. ആദ്യം ഫോണെടുക്കാതിരുന്ന പൈലറ്റ് ഒടുവിലെ വിളിയില്‍ സംസാരിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...
ചിദംബരം വിളിച്ചു
സച്ചിന്‍ പൈലറ്റിനെതിരെ കടുത്ത നടപടി വേണ്ട എന്നാണ് കോണ്‍ഗ്രസ് തിങ്കളാഴ്ച തീരുമാനിച്ചത്. അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ദേശീയ നേതാക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. ചിദംബരം വിളിച്ചത് അര്‍ധരാത്രിയാണ്. പക്ഷേ സച്ചിന്‍ പൈലറ്റ് എടുത്തില്ല. ഇതിനിടെ പ്രിയങ്ക ഗാന്ധി മൂന്ന് തവണ വിളിച്ചിരുന്നു.
ഉപാധി പാലിച്ചില്ലെങ്കില്‍...
രാജസ്ഥാനിലെ കോണ്‍ഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമാണ് സച്ചിന്‍ പൈലറ്റ്. അനുനയത്തിന്റെ പാത അദ്ദേഹം സ്വീകരിച്ചില്ലെങ്കില്‍ മാത്രം കടുത്ത നടപടി എടുക്കാമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. തുടര്‍ന്നാണ് പ്രിയങ്ക ഗാന്ധി നേരിട്ട് അദ്ദേഹത്തെ ഫോണില്‍ വിളിച്ചത്.
സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു
പ്രിയങ്ക ഗാന്ധിയുടെ ആദ്യ മൂന്ന് വിളികള്‍ക്കും സച്ചിന്‍ പൈലറ്റ് പ്രതികരിച്ചില്ല. നാലാം തവണ വിളിച്ചപ്പോള്‍ ഫോണെടുത്തു. ഇന്നലെ നടന്ന എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കാത്തത് പ്രശ്‌നമാക്കുന്നില്ല. വേഗത്തില്‍ കോണ്‍ഗ്രസ് നടപടികളുമായി സഹകരിക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു.
പ്രിയങ്കയുടെ ഉപാധി
കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് സച്ചിന്‍ പൈലറ്റ് പ്രസ്താവന ഇറക്കണമെന്നാണ് പ്രിയങ്ക ഗാന്ധി മുന്നോട്ട് വച്ച ഉപാധി. എന്നാല്‍ ചൊവ്വാഴ്ച ഉച്ചവരെ അദ്ദേഹം ഈ നിബന്ധന പാലിച്ചില്ല. തുടര്‍ന്നാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ജയ്പൂരില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ദേഹത്തെ പദവികളില്‍ നിന്ന് നീക്കുക എന്ന തീരുമാനത്തിലെത്തിയത്.
മൂന്ന് പ്രമുഖര്‍ വിളിച്ചു
പ്രിയങ്ക ഗാന്ധി, പി ചിദംബരം, രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള അവിനാശ് പാണ്ഡെ എന്നിവരെല്ലാം സച്ചിന്‍ പൈലറ്റുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. പ്രിയങ്കയുമായി മാത്രമാണ് പൈലറ്റ് ഏറ്റവും ഒടുവില്‍ സംസാരിച്ചത്. സച്ചിന്‍ പൈലറ്റ് നിലവില്‍ ദില്ലിയിലാണുള്ളത്.
എല്ലാ അവസരങ്ങളും ഇല്ലാതായി
ഇന്ന് ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലും സച്ചിന്‍ പൈലറ്റ് പങ്കെടുത്തില്ല. ഇതോടെ അദ്ദേഹത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ എല്ലാ അവസരങ്ങളും ഇല്ലാതാകുകയായിരുന്നു. കഴിഞ്ഞദിവസം സച്ചിന്‍ പൈലറ്റുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചു എന്ന സൂചനകള്‍ വന്നിരുന്നു.
നാല് ദിവസം നീണ്ട വിവാദം
കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി ഗെഹ്ലോട്ട് പറഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കി. പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ച നേതാക്കളുടെ പട്ടികയില്‍ സച്ചിന്‍ പൈലറ്റുമുണ്ടായിരുന്നു.
തന്നെ അപമാനിച്ചു
പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി ദില്ലിയിലേക്ക് പുറപ്പെട്ട സച്ചിന്‍ പൈലറ്റിന്റെ നീക്കം ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. ഞയാറാഴ്ച രാവിലെ ദില്ലിയിലെത്തിയ പൈലറ്റിനൊപ്പം അദ്ദേഹത്തെ അനുകൂലിക്കുന്ന ചില എംഎല്‍എമാരുമുണ്ടായിരുന്നു.
ബിജെപി നേതാക്കളെയും കണ്ടു
കോണ്‍ഗ്രസ് നേതാക്കളെ കൂടാതെ ബിജെപി നേതാക്കളുമായും പൈലറ്റ് ചര്‍ച്ച നടത്തിയതോടെയാണ് അദ്ദേഹം കോണ്‍ഗ്രസ് വിടുമെന്ന പ്രചാരണം വന്നത്. ചര്‍ച്ചാ നീക്കങ്ങളും പൈലറ്റ് അവസാനിപ്പിച്ചതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞുവെന്ന് കോണ്‍ഗ്രസ് കരുതി. എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കാന്‍ വിളിച്ച യോഗത്തിന് ശേഷം എല്ലാ എംഎല്‍എമാരെയും റിസോര്‍ട്ടിലേക്ക് മാറ്റി കോണ്‍ഗ്രസ് സുരക്ഷ ഉറപ്പാക്കി.
സമവായ സൂചനകള്‍ പുറത്തുവന്നു.. എങ്കിലും
ഇതിനിടെയാണ് മഞ്ഞുരുക്കത്തിന്റെ സൂചനകള്‍ വന്നത്. ജയ്പൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് അപ്രത്യക്ഷമായ സച്ചിന്‍ പൈലറ്റിന്റെ പോസ്റ്ററുകളും ബാനറുകളും തിരിച്ചെത്തി. വിമത ശബ്ദം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പാര്‍ട്ടി ഓഫീസില്‍ നിന്ന് എടുത്തു മാറ്റിയിരുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അനുയായികളാണ് ചിത്രങ്ങള്‍ മാറ്റിയത്.
വാതില്‍ തുറന്നിട്ട് ബിജെപി
എല്ലാ അവസരവും പാഴാക്കിയതോടെ ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും എംഎല്‍എമാരുടെയും യോഗത്തില്‍ കടുത്ത ചില തീരുമാനങ്ങള്‍ കൈക്കൊണ്ടു. ഉപമുഖ്യമന്ത്രി, സംസ്ഥാന അധ്യക്ഷന്‍ എന്നീ പദവികളില്‍ നിന്ന് പൈലറ്റിനെ മാറ്റുക എന്നതാണ് തീരുമാനം. അതേസമയം, തങ്ങളുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് രാജസ്ഥാന്‍ ബിജെപി പ്രതികരിച്ചു.