ആൾക്കൂട്ടത്തിനിടയിൽ മദ്യപിച്ച് ലക്ക് കെട്ട് പ്രിയങ്ക ഗാന്ധിയെന്ന് പ്രചാരണം.. വീഡിയോയ്ക്ക് പിന്നിൽ
ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് പുറത്തെടുത്ത വജ്രായുധമാണ് പ്രിയങ്ക ഗാന്ധി. രാഹുലിന്റെ വളര്‍ന്ന് വരുന്ന ജനപ്രീതിക്കൊപ്പം പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശവും കൂടിയായതോടെ കോണ്‍ഗ്രസ് പൂര്‍ണമായും തെരഞ്ഞെടുപ്പിന് സജ്ജമായിക്കഴിഞ്ഞു.
അതിനിടെ പ്രിയങ്ക ഗാന്ധിയുടെ ഒരു വീഡിയോ സംഘപരിവാര്‍ അനുകൂല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും പേജുകളിലും പറന്ന് നടക്കുന്നുണ്ട്.. ജനങ്ങള്‍ക്കിടയില്‍ മദ്യപിച്ച് ലക്ക് കെട്ട പ്രിയങ്ക ഗാന്ധി എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥയെന്ന് നോക്കാം
ക്ഷുഭിതയായ പ്രിയങ്ക
വിശാല്‍ ശര്‍മ്മ എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് പ്രിയങ്ക ഗാന്ധിയുടെ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടിരിക്കുന്നത്. വെറും പതിനഞ്ച് സെക്കന്റ് മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. നീല നിറത്തിലുളള കുര്‍ത്ത ധരിച്ച് ക്ഷുഭിതയായി സംസാരിക്കുന്ന പ്രിയങ്ക ഗാന്ധിയെ ആണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക.
വീഡിയോ വൈറൽ
ഇതിനകം തന്നെ ഏഴായിരത്തില്‍ അധികം ആളുകള്‍ ഈ വീഡിയോ പങ്ക് വെച്ച് കഴിഞ്ഞു. ഈ വിഡിയോയില്‍ പ്രിയങ്ക ആളുകള്‍ക്ക് ഇടയിലാണ് നില്‍ക്കുന്നത്. നിങ്ങളെന്താണ് ചെയ്യുന്നതെന്ന് ആലോചിക്കൂ, തള്ളേണ്ടവര്‍ക്ക് വീടുകളിലേക്ക് മടങ്ങിപ്പോകാം എന്ന് പ്രിയങ്ക് പറയുന്നതും വൈറലാകുന്ന വീഡിയോയില്‍ കേള്‍ക്കാം.
പപ്പുവിനേക്കാൾ വലിയ പപ്പു
വീഡിയോയ്ക്ക് ഒപ്പമുളള കുറിപ്പ് ഇങ്ങനെയാണ്. ''രാത്രിയായാല്‍ കുടിച്ച് ലക്ക് കെടുന്ന പ്രിയങ്ക ഗാന്ധിയില്‍ കോണ്‍ഗ്രസിന് വിശ്വാസമുണ്ടാകാം, പക്ഷേ രാജ്യത്തെ ജനത്തിന് വിശ്വാസമില്ല. എഴുതി വെച്ചോളൂ.. പപ്പുവിനേക്കാളും വലിയ പപ്പുവായി പ്രിയങ്ക മാറും. സഹോദരനും സഹോദരിയും ചേര്‍ന്ന് കോണ്‍ഗ്രസിന്റെ അന്തിമ സംസ്‌ക്കാരച്ചടങ്ങ് നടത്തും'' എന്നാണ് കുറിപ്പ്.
9 മാസം പഴക്കമുളള വീഡിയോ
യഥാര്‍ത്ഥത്തില്‍ മദ്യലഹരിയിലാണോ ഈ വീഡിയോയില്‍ പ്രിയങ്ക ഗാന്ധിയുളളത്. ഉത്തരം അല്ല എന്ന് തന്നെ. 9 മാസം പഴക്കമുളളതാണ് ഈ വീഡിയോ. കൃത്യമായി പറഞ്ഞാല്‍ 2018 ഏപ്രില്‍ മാസം 12ാം തിയ്യതി രാത്രി ഷൂട്ട് ചെയ്ത വീഡിയോ. സ്ഥലം ദില്ലിയിലെ ഇന്ത്യാ ഗേറ്റിന് മുന്‍ വശത്താണ്.
ഇന്ത്യ ഗേറ്റിലെ പ്രതിഷേധം
ഉത്തര്‍ പ്രദേശിലെ ഉന്നാവോയിലും ജമ്മു കശ്മീരിലെ കത്വയിലും നടന്ന പീഡനങ്ങളില്‍ പ്രതിഷേധിച്ച് അന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഗേറ്റില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അന്ന് ബാരിക്കേഡ് ചാടിയെത്തി പരിപാടിയില്‍ മക്കള്‍ക്കൊപ്പം പങ്കെടുത്ത പ്രിയങ്ക ഗാന്ധിയായിരുന്നു താരം.
തിക്കും തിരക്കുമുണ്ടാക്കി ആളുകൾ
അര്‍ധരാത്രിയില്‍ മെഴുകുതിരികള്‍ കത്തിച്ച് പിടിച്ചായിരുന്നു പ്രതിഷേധം. അതിനിടയില്‍ പ്രതിഷേധക്കാരില്‍ ചിലര്‍ ബഹളമുണ്ടാക്കുകയും തിക്കും തിരക്കുമുണ്ടാക്കുകയും ചെയ്തു. ഇതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പ്രിയങ്ക ക്ഷുഭിതയായി. ആരെയും ഇവിടെ വരാന്‍ നിര്‍ബന്ധിച്ചിട്ടില്ല എന്ന് പ്രിയങ്ക ആളുകളോട് കയര്‍ത്തു.
അരിശത്തോടെ പ്രിയങ്ക
ഇവിടെ ഒത്തുകൂടിയത് എന്തിനാണെന്ന് എല്ലാവരും ഓര്‍ക്കണമെന്നും എല്ലാവരും ബഹളം വെയ്ക്കാതെ നിശബ്ദരായി നടക്കാനും പ്രിയങ്ക ആവശ്യപ്പെട്ടു. സമയം ഇല്ലാത്തവര്‍ക്ക് വീട്ടിലേക്ക് മടങ്ങിപ്പോകാമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഈ വീഡിയോ അന്ന് തന്നെ വൈറലായിരുന്നു. സംഭവം വാര്‍ത്തയാവുകയും ചെയ്തു.
വീഡിയോ പ്രചാരണം വ്യാജം
ഇതേ വീഡിയോ ആണ് പ്രിയങ്ക ഗാന്ധി മദ്യപിച്ചിരിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ വരവോടെ കോണ്‍ഗ്രസിന് ബൂസ്റ്റും ബിജെപിക്ക് ആശങ്കയും ഏറിയിരിക്കുകയാണ്. പ്രിയങ്കയെ ബിജെപി നേതാക്കള്‍ അടക്കമുളളവര്‍ വ്യക്തപരമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്നു. എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ട പ്രിയങ്കയ്ക്ക് യുപിയുടെ ചുമതലയാണ് രാഹുല്‍ നല്‍കിയിരിക്കുന്നത്.
|
വീഡിയോ കാണാം
ഇന്ത്യ ഗേറ്റിലെ സംഭവത്തിന്റെ വീഡിയോ കാണാം