തിരക്കുകൾക്കിടയിലും പതിവുകൾ തെറ്റിക്കാതെ പ്രിയങ്കാ ഗാന്ധി; ആശിഷിനെ കാണാൻ വീട്ടിലെത്തി
ദില്ലി: കോൺഗ്രസിനെ രക്ഷിക്കാൻ പ്രിയങ്ക വരണം എന്ന ആവശ്യം ഉയർന്നപ്പോഴെക്കൊ രാഷ്ട്രീയത്തിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കുകായിരുന്നു പ്രിയങ്ക ഗാന്ധി. പാർട്ടിയുടെ തലപ്പത്തേയ്ക്ക് പ്രിയങ്ക ഗാന്ധി എത്തണമെന്ന് പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചവരും കുറവല്ല. പുതിയ അധ്യക്ഷന്റെ നേതൃത്വത്തിൽ കോൺഗ്രസ് സുരക്ഷിതമാണെന്ന് രാഹുൽ ഗാന്ധി തെളിയിച്ചു കഴിഞ്ഞു. രാജ്യം നിർണായകമായ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോൾ രാഹുലിനും കോൺഗ്രസിനും കരുത്തായി പ്രിയങ്കയും പാർട്ടിയുടെ ഔദ്യോഗിക ചുമതലകൾ ഏറ്റെടുത്തു.
പ്രിയങ്കയിൽ ഇന്ദിരാ ഗാന്ധിയെ കാണുന്നവരുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇന്ദിര എന്നാണ് ചിലർ വിശേഷിപ്പിക്കുന്നത്. രൂപസാദൃശ്യം മാത്രമല്ല ജനങ്ങളോടുള്ള പ്രിയങ്കയുടെ സമീപനം കൂടിയാണ് അതിന് കാരണം. രാഷ്ട്രീയത്തിൽ നിന്ന് അകന്ന് കഴിയുമ്പോഴും തന്റെ സാമൂഹിക പ്രതിബദ്ധത പ്രിയങ്ക നിറവേറ്റിയിരുന്നു. ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റാനുണ്ടെങ്കിലും തന്റെ പതിവുകൾ തെറ്റിക്കാൻ പ്രിയങ്ക തയാറല്ല. ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രിയങ്ക പോയത് ദില്ലി ഔറംഗസേബ് റോഡിലെ കുടിലിൽ തന്നെ കാത്തിരിക്കുന്ന കൊച്ചുമിടുക്കന്റെയടുത്തേയ്ക്കാണ്.

ഭിന്നശേഷിക്കാരനായ കുട്ടി
ഔറംഗസേബ് റോഡിൽ താമസക്കാരനായ ഭിന്നശേഷിക്കാരനായ ആശിഷ് എന്ന ബാലന്റെ ചികിത്സാ ചെലവുകൾ വഹിക്കുന്നത് പ്രിയങ്ക ഗാന്ധിയാണ്. രണ്ട് മാസത്തിലൊരിക്കൽ മുടങ്ങാതെ പ്രിയങ്ക കുട്ടിയെ കാണാനെത്തുമെന്ന് പിതാവ് പറയുന്നു. കുടുംബത്തിനൊപ്പം ഏറെ നേരം ചെലവഴിച്ച ശേഷം മാത്രമെ പ്രിയങ്ക മടങ്ങാറുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുലും പ്രിയങ്കയും
കഴിഞ്ഞ നാലു വർഷമായി ആശിഷിന്റെ ചികിത്സാ ചെലവുകൾക്ക് സഹായം നൽകുന്നത് പ്രിയങ്കാ ഗാന്ധിയാണ്. ഇടയ്ക്ക് രാഹുൽ ഗാന്ധിയും ഇവിടെ എത്താറുണ്ട്. കുടുംബത്തെ പോലെയാണ് അവർ തങ്ങളെ കാണുന്നതെന്നാണ് ആശിഷിന്റെ പിതാവ് സുഭാഷ് യാദവ് പറയുന്നത്.

പ്രിയങ്കയുടെ വഴിയെ രാഹുലും
പ്രിയങ്കയുടെ വഴിയേയാണ് രാഹുൽ ഗാന്ധിയും. ദില്ലിയിൽ കൂട്ടമാനഭംഗത്തിന് ഇരയാക്കി ക്രൂരമായി കൊല്ലപ്പെട്ട നിർഭയയുടെ സഹോദരന്റെ പഠന ചെലവുകൾ പൂർണമായും ഏറ്റെടുത്തത് രാഹുൽ ഗാന്ധിയായിരുന്നു. പൈലറ്റാകാനുള്ള അവസാനവട്ട പരിശീലനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ് നിർഭയയുടെ സഹോദരൻ ഇപ്പോൾ.

ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു
നിർഭയ മരിക്കുമ്പോൾ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു സഹോദരൻ. സഹോദരിയുടെ മരണത്തിന് മുമ്പിൽ പകച്ചു പോയ പ്ലസ്ടുകാരനെ രാഹുൽ ഗാന്ധിയാണ് ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നെതെന്നാണ് നിർഭയയുടെ പിതാവ് പറയുന്നത്. രാഹുൽ കുട്ടിയോട് ഏറെ നേരം സംസാരിക്കുകയും പ്രചോദനം നൽകുകയും ചെയ്തിരുന്നതായി അവർ പറയുന്നു.

സോണിയാ ഗാന്ധിയുടെ മണ്ഡലത്തിൽ
സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ ഇന്ദിരാ ഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമിയിലാണ് നിർഭയയുടെ സഹോദരൻ ട്രെയിനിംഗ് പൂർത്തിയാക്കിയത്. സഹോദരൻ പൈലറ്റാകണമെന്നത് നിർഭയയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നുവെന്ന് കുടുംബം പറയുന്നു. 2012ലാണ് നിർഭയ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുന്നത്.

ഇനി ഉത്തർപ്രദേശിലേക്ക്
വിദേശത്തായിരുന്ന പ്രിയങ്കാ ഗാന്ധി രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യയിലേക്ക് തിരികെയെത്തിയത്. കോൺഗ്രസ് ആസ്ഥാനത്ത് രാഹുൽ ഗാന്ധിയുടെ മുറിയുടെ തൊട്ടടുത്ത് തന്നെയാണ് പ്രിയങ്കയ്ക്കും ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരും ഉൾപ്പെടുന്നതാണ് കിഴക്കൻ ഉത്തർപ്രദേശ്.

രാഹുൽ ഗാന്ധിയുടെ റാലികൾ
ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ റാലികൾ ഉടൻ ആരംഭിക്കും. ഇതാകും പ്രിയങ്കയുടെ ആദ്യ ദൗത്യം. വ്യാഴാഴ്ച ഔദ്യോഗിക ചുമതലയേറ്റ ശേഷമുളള ആദ്യ മീറ്റിംഗിൽ പ്രിയങ്ക പങ്കെടുക്കും. ഉത്തർപ്രദേശിലെ 43 ലോക്സഭാ മണ്ഡലങ്ങളാണ് പ്രിയങ്കയുടെ ചുമതലയിലുള്ളത്.












Click it and Unblock the Notifications