പ്രിയങ്ക ഗാന്ധി അത് കണ്ടെത്തി; 30 വർഷത്തിന് ശേഷം.. യുപി പിടിക്കാൻ നിർണായക ചുവടുവെപ്പുമായി കോൺഗ്രസ്
ലഖ്നൗ; 2022 ൽ നടക്കാനിരിക്കുന്ന യുപി നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ വീഴ്ത്താൻ പ്രതിപക്ഷ വിശാലസഖ്യം ഉണ്ടായേക്കുമെന്ന് കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ തങ്ങൾ തനിച്ച് മത്സരിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു.
ബിജെപിയെ സംബന്ധിച്ച് ഇത്തവണത്തെ മത്സരം അത്ര എളുപ്പമാകില്ലെന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നത്. ഈ സാഹചര്യം മുതലെടുക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം. യുപിയിൽ മുൻപത്തെ അത്ര ശക്തരല്ലെങ്കിലും തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് കോൺഗ്രസും.
ബാലുശേരി മണ്ഡലത്തില്‍ സച്ചിന്‍ ദേവ് എംഎല്‍എ പങ്കെടുത്ത വിവിധ പരിപാടികള്‍: ചിത്രങ്ങള്‍ കാണാം

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സംസ്ഥാനത്ത് തകർന്നടിഞ്ഞിരുന്നു. സമാജ്വാദി പാർട്ടിയുമായി സഖ്യത്തിലെത്തിയിട്ട് കൂടി വെറും ഏഴ് സീറ്റുകൾ മാത്രമാണ് പാർട്ടിക്ക് നേടാൻ സാധിച്ചത്. ഒരുകാലത്ത് അധികാരത്തിലിരുന്ന സംസ്ഥാനത്താണ് കോൺഗ്രസിന് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. സംസ്ഥാനത്ത് നഷ്ടപ്പെട്ട പ്രതാപം തിരിച്ച് പിടിക്കുകയെന്നാണ് കോൺഗ്രസിന്റെ പ്രധാന അജണ്ട.

ഈ ലക്ഷ്യത്തോടെയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയ്ക്ക് യുപിയുടെ ചുമതല നൽകുന്നത്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു നിയമനം. ആ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് യാതൊരു മുന്നേറ്റവും ഉണ്ടാക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല ആകെയുണ്ടായിരുന്ന രണ്ടിൽ ഒരു സീറ്റ് നഷ്ടപ്പെടുകയും ചെയ്തു. അതും രാഹുൽ ഗാന്ധിയുടെ അമേഠി.

എന്നാൽ ലോക്സഭ പോരാട്ടത്തിന് പിന്നാലെ തന്നെ യുപിയിൽ കോൺഗ്രസ് എവിടെ തുടങ്ങണമെന്ന കാര്യം പ്രിയങ്ക ഗാന്ധി മനസിലാക്കിയെന്നാണ് സംസ്ഥാനത്തെ പാർട്ടി പ്രവർത്തകർ പറയുന്നത്. പാർട്ടിയുടെ താഴെ തട്ടിലുള്ള പ്രവർത്തനങ്ങൾ നിർജ്ജീവമായിരുന്നു. ഇതാണ് തിരിച്ചടിക്ക് ആക്കം കൂട്ടിയത്. ഇത് മറികടക്കാനായാൽ വൻ തിരിച്ചുവരവിന് കോൺഗ്രസിന് സാധിക്കുമെന്ന് പ്രിയങ്ക തിരിച്ചറിഞ്ഞു, നേതാക്കൾ പറഞ്ഞു.

ഇതിന്റെ ഭാഗമായി പഞ്ചായത്ത് , ബ്ലോക്ക് തലങ്ങളിൽ കമ്മിറ്റികൾ രൂപീകരിച്ചു. താഴെക്കിടയിലുള്ള പ്രവർത്തകരുമായി നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരുന്നു. സംസ്ഥാനത്തെ പ്രധാന വിഷയങ്ങളായ സോൻബദ്ര, ഹഥ്രാസ്, ഉനാവോ തുടങ്ങിയ വിഷയങ്ങളിൽ എല്ലാം അവർ തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചു. ഇത് ഗുണകരമായെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

30 വർഷങ്ങൾക്ക് ശേഷമാണ് ബ്ലോക്ക് തലത്തിൽ സംഘടനയെ ശക്തിപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചതെന്ന് കോൺഗ്രസ് സംഘടന സെക്രട്ടറി അനിൽ യാദവ് പറഞ്ഞു. യുപിയിലെ 831 ബ്ലോക്കുകളിലും യൂണിറ്റുകൾ രൂപീകരിച്ചിട്ടുണ്ട്. അവരുടെ ഭാരവാഹികൾ സംസ്ഥാന നേതാക്കളുമായി നിരന്തരം ബന്ധം പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

8134 ന്യായ് പഞ്ചായത്ത് തലത്തിൽ സംഘടനയെ സജ്ജമാക്കുകയെന്നത് എളുപ്പമായിരുന്നില്ല. എന്നാൽ ആറ് മാസം കൊണ്ട് ഈ പ്രവർത്തനങ്ങൾ പ്രിയങ്കയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ച് കഴിഞ്ഞു. ഇന്ന് കോൺഗ്രസ് 7675 ന്യായ് പഞ്ചായത്തുകളിൽ സമിതികൾ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ താഴെതട്ടിലുള്ള പ്രവർത്തകർക്ക് തിരഞ്ഞെടുപ്പ് പരിശീലനങ്ങൾ നൽകി വരികയാണ്. ബ്ലോക്ക് തലത്തിലേയും ജില്ലാ യൂണിറ്റ് ഭാരവാഹികളേയും പ്രിയങ്ക ഗാന്ധി നേരിട്ട് അവരുമായി ആശയവിനിമയം നടത്തികയും ചെയ്യുന്നുണ്ട്. ഇവരിൽ നിന്നും അഭിപ്രായങ്ങൾ തേടി സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് പ്രിയങ്ക കടന്ന് കഴിഞ്ഞുവെന്നും നേതാക്കൾ വ്യക്തമാക്കി.

അതേസമയം ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമോയെന്ന് ഉറ്റുനോക്കപ്പെടുന്നത്. ഇത് സംബന്ധിച്ച് ഹൈക്കമാന്റ് ആകും നിലപാടെടുക്കുയെന്നാണ് നേരത്തേ സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പ്രതികരിച്ചത്.
Recommended Video

നിലവിലെ സാഹചര്യത്തിൽ പ്രിയങ്ക ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ സാധ്യത ഇല്ലെന്നാണ് കണകാക്കപ്പെടുന്നത്. എന്തായാലും തിരഞ്ഞെടുപ്പ് പ്രിയങ്കയെ സംബന്ധിച്ചും കോൺഗ്രസിനെ സംബന്ധിച്ചും ജീവൻമരണ പോരാട്ടമായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
ഞാന്‍ ശരീരഭാരം കുറച്ചു; വെയ്റ്റ് ലോസിന് ശേഷമുള്ള കിടിലന്‍ ചിത്രങ്ങളുമായി നടി അഹാന കൃഷ്ണ












Click it and Unblock the Notifications