കോണ്‍ഗ്രസിലെ ട്രബിള്‍ഷൂട്ടറായി പ്രിയങ്ക, യുപിയില്‍ അഗ്രസീവ്, 2 റോള്‍, കോണ്‍ഗ്രസില്‍ ലക്ഷ്യം മൂന്ന്!!
ദില്ലി: കോണ്‍ഗ്രസില്‍ പ്രിയങ്ക ഗാന്ധി പുതിയ റോള്‍ കൂടി ഏറ്റെടുക്കുന്നു. പാര്‍ട്ടിയുടെ ട്രബിള്‍ഷൂട്ടറെന്ന പദവി സോണിയാ ഗാന്ധിയില്‍ അവര്‍ സ്വീകരിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് കോണ്‍ഗ്രസിന്റെ പ്രതിസന്ധിയില്‍ അവര്‍ ഇടപെടുന്നത്. അതേസമയം തന്നെ കാര്‍ക്കശ്യം പുലര്‍ത്തുന്ന സംഘടനാ രീതിയും പ്രിയങ്ക മുന്നിലേക്ക് വെച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ നേതൃത്വങ്ങളില്‍ പ്രിയങ്ക പതിയെ സ്വാധീനം നേടിവരികയാണ്. ഉത്തര്‍പ്രദേശല്ല പ്രിയങ്ക ലക്ഷ്യം വെക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി തരികയാണ്.
മിഷന്‍ യുപി മാത്രമല്ല
പ്രിയങ്ക മുന്നില്‍ വെക്കുന്നത് യുപി പിടിക്കുക മാത്രമല്ല. 50 സീറ്റുകളില്‍ അധികം കോണ്‍ഗ്രസ് നേടിയാല്‍ അത് പ്രിയങ്കയുടെ നേട്ടമായി ചിത്രീകരിക്കപ്പെടും. കാരണം സംഘടനാ ശേഷി പോലുമില്ലാത്ത ഒരു സംസ്ഥാനത്താണ് പ്രിയങ്ക വന്നിരിക്കുന്നത്. ഇത് നേതൃപാടവമായും കാണാം. എന്നാല്‍ യുപിയല്ല പ്രിയങ്കയുടെ ലക്ഷ്യമെന്ന് വ്യക്തം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മോഡലിലേക്ക് സോണിയക്ക് ബദലായുള്ള വരവാണ് പ്രിയങ്കയ്ക്കുള്ളത്. ഇത്രയും കാലം കോണ്‍ഗ്രസ് രഹസ്യമായി വെച്ചിരുന്ന കാര്യമാണത്.
എന്തുകൊണ്ട് ഹൈക്കമാന്‍ഡ്
രാഹുല്‍ മുമ്പ് വഹിച്ചിരുന്ന ഉപാധ്യക്ഷ പദവിയാണ് പ്രിയങ്കയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. എന്നാല്‍ ഏതെങ്കിലും സ്ഥാനം വഹിക്കാതെ അവര്‍ ആ പദവി ഏറ്റെടുത്താല്‍ ഒന്നും ചെയ്യാതെ പദവി കിട്ടിയത് പോലെയാകും. അതുകൊണ്ടാണ് വെല്ലുവിളി നിറഞ്ഞ യുപി തന്നെ തിരഞ്ഞെടുത്തത്. സോണിയാ ഗാന്ധി നേരത്തെ പ്രിയങ്കയുടെ വരവിനായി താല്‍പര്യപ്പെട്ടിരുന്നില്ല. പക്ഷേ അനാരോഗ്യം കാരണം പാര്‍ട്ടിയെ നയിക്കാന്‍ സോണിയക്ക് സാധിക്കുന്നില്ല. അതാണ് പ്രിയങ്കയെ കൊണ്ടുവരാന്‍ കാരണം. രാഹുലിന് സോണിയക്ക് ബദലായി രാഷ്ട്രീയ ഉപദേശങ്ങള്‍ നല്‍കുക എന്ന റോള്‍ ഇനി പ്രിയങ്കയിലേക്ക് എത്തും.
ദേശീയ മുഖം
കോണ്‍ഗ്രസിന്റെ ദേശീയ മുഖമായി പ്രിയങ്ക മാറുന്നു എന്ന സച്ചിന്‍ പൈലറ്റുമായി സംസാരിച്ചതിലൂടെ വ്യക്തമാക്കിയിരുന്നു. മുമ്പ് സംസ്ഥാനങ്ങളില്‍ നേതാക്കള്‍ വിമത നീക്കം നടത്തുമ്പോള്‍ പരിഹരിച്ചിരുന്നത് സോണിയയായിരുന്നു. ഇത് പ്രിയങ്കയിലേക്ക് എത്തിയിരിക്കുകയാണ്. സച്ചിനുമായി പരമാവധി അനുനയത്തിന് ശ്രമിച്ചപ്പോഴും കാര്‍ക്കശ്യം അവര്‍ കൈവിട്ടില്ല. ഇതും സോണിയയുടെ സ്‌റ്റൈലാണ്. ഭീഷണിപ്പെടുത്തി കാര്യം നേടാന്‍ സാധിക്കില്ലെന്ന ഡയറക്ടായിട്ടുള്ള സന്ദേശവും പ്രിയങ്ക നല്‍കിയിരുന്നു. നേരത്തെ ജ്യോതിരാദിത്യ സിന്ധ്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പ്രിയങ്ക ശ്രമിച്ചിരുന്നു.
സീനിയേഴ്‌സിന്റെ പിന്തുണ
പ്രിയങ്ക ഗാന്ധിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടത് സീനിയേഴ്‌സിന്റെ നിര്‍ദേശപ്രകാരമായിരുന്നു. സോണിയ ഗ്രൂപ്പിലെ പല സീനിയര്‍ നേതാക്കളും ഇപ്പോള്‍ പ്രിയങ്കയ്‌ക്കൊപ്പമാണ്. അഹമ്മദ് പട്ടേലാണ് ആദ്യം എത്തിയത്. ഗാന്ധി കുടുംബത്തില്‍ നിന്ന് ഇഡിയുടെ ചോദ്യം ചെയ്യലില്‍ അഹമ്മദ് പട്ടേലിനെ പിന്തുണ ഏക നേതാവും പ്രിയങ്കയായിരുന്നു. ചിദംബരം, ഗുലാം നബി ആസാദ്, തുടങ്ങി വമ്പന്‍ നേതാക്കളും പ്രിയങ്കയ്‌ക്കൊപ്പമാണ്. ഇവര്‍ക്ക് രാഹുലുമായുള്ള ആശയവിനിമയം എളുപ്പമല്ല എന്ന് പ്രിയങ്കയ്ക്കറിയാം.
യുപി മുഖ്യമന്ത്രി പദത്തിലേക്കില്ല
പ്രിയങ്ക ഗാന്ധിയാവണം യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ജിതിന്‍ പ്രസാദ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണ് പ്രസാദ. എന്നാല്‍ പ്രിയങ്ക തിരഞ്ഞെടുപ്പിനെ നയിക്കുകയും രണ്ട് പേരെ നിര്‍ദേശിക്കുകയും ചെയ്യും എന്നതാണ് ഫോര്‍മുല. ജിതിന്‍ പ്രസാദയും അജയ് കുമാര്‍ ലല്ലുവുമാണ് ഇവര്‍. സന്ദീപ് സിംഗിനെ മന്ത്രിസഭ രൂപീകരിക്കുകയാണെങ്കില്‍ ഉള്‍പ്പെടുത്തും. കൂട്ടുകക്ഷി ഭരണമാണെങ്കിലും അങ്ങനെ തന്നെ. അജയ് കുമാര്‍ ലല്ലുവിനെയാണ് പ്രിയങ്കയ്ക്ക് താല്‍പര്യം.
മൂന്ന് ലക്ഷ്യങ്ങള്‍
കര്‍ഷകര്‍, ബ്രാഹ്മണര്‍, സ്ത്രീകള്‍ എന്നീ ഫോര്‍മുലയാണ് ഇത്തവണ പ്രിയങ്ക പയറ്റുന്നത്. ഇത് എല്ലാ മണ്ഡലത്തിലും ശക്തമാക്കാനാണ് തീരുമാനം. സര്‍വേയിലൂടെ പ്രാദേശിക തലത്തില്‍ ജനപ്രീതിയുള്ള ബ്രാഹ്മണ നേതാക്കള്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ത്ഥികളാക്കും. അത്തരത്തില്‍ ഒരാള്‍ പോലും ഇപ്പോള്‍ യോഗി മന്ത്രിസഭയില്‍ ഇല്ല. റീത്താ ജോഷി, ശ്രീകാന്ത് ശര്‍മ എന്നീ ബിജെപിയിലെ ബ്രാഹ്മണ നേതാക്കള്‍ക്ക് ജനപിന്തുണയില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ബ്രാഹ്മണ സ്ഥാനാര്‍ത്ഥികളുണ്ടാവും. കര്‍ഷകരില്‍ തന്നെ കരിമ്പ് കര്‍ഷകരാണ് കോണ്‍ഗ്രസിന്റെ ടാര്‍ഗറ്റ്. സ്ത്രീകളില്‍ ദളിത് വിഭാഗമാണ് കൂടുതല്‍ ടാര്‍ഗറ്റ്.
ബിജെപിയെ നേരിടുന്നത്
കോണ്‍ഗ്രസ് നേതാക്കള്‍ പരമാവധി പോലീസ് ക്രൂരതകള്‍ ഏറ്റുവാങ്ങാന്‍ തന്നെയാണ് തീരുമാനിച്ചത്. ഇതിനെ സമുദായ തരത്തിലുള്ള വേട്ടയായി തന്നെ അവതരിപ്പിക്കാനാണ് നിര്‍ദേശം. ബ്രാഹ്മണരെ അണിനിരത്തി നിയമസഭാ മാര്‍ച്ചും അതോടൊപ്പം സോഷ്യല്‍ മീഡിയ പ്രതിഷേധവും സംഘടിപ്പിക്കും. ഗ്രാമങ്ങളില്‍ അജയ് കുമാര്‍ ലല്ലുവാണ് പ്രചാരണം നയിക്കുക. ജിതിന്‍ പ്രസാദയ്ക്ക് ബ്രാഹ്മണ വിഭാഗത്തിന്റെ റോളും നല്‍കും. പ്രിയങ്ക ദളിത്, മുസ്ലീം വിഷയങ്ങളെയാണ് കൂടുതലായും ഫോക്കസ് ചെയ്യുന്നത്. യോഗി ആദിത്യനാഥിനെ ത്രീമെന്‍ ആര്‍മിയിലൂടെ നേരിടുന്ന രീതിയാണ് പ്രിയങ്ക സ്വീകരിക്കുന്നത്.