മത്സരിക്കാൻ മാത്രമല്ല സംസാരിക്കാനും പ്രിയങ്കയില്ല; അണിയറയിൽ തന്ത്രങ്ങൾ മെനഞ്ഞ് പ്രിയങ്കാ ഗാന്ധി
ദില്ലി: പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ ഏറെ പ്രതീക്ഷയോടെയാണ് കോൺഗ്രസ് കേന്ദ്രങ്ങൾ കണ്ടത്. പ്രിയങ്കയുടെ വരവ് പാർട്ടിക്ക് പുത്തൻ ഉണർവേകുമെന്നും നിർണായക തിരഞ്ഞെടുപ്പിൽ പ്രിയങ്കയുടെ സാന്നിധ്യം പാർട്ടിക്ക് ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തലുകൾ. വരുന്ന തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ നിന്നും പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ പ്രിയങ്കാ ഗാന്ധിയുടെ പേര് ഉൾപ്പെട്ടിരുന്നില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. എന്ന് മാത്രമല്ല കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലികളിലും പ്രിയങ്ക ഗാന്ധി സജീവമാകില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.

കിഴക്കൻ ഉത്തർപ്രദേശിൽ
കിഴക്കൻ യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായാണ് പ്രിയങ്കാ ഗാന്ധിയെ നിയമിച്ചത്. തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പ്രിയങ്കയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള വരവ് കോൺഗ്രസ് കേന്ദ്രങ്ങൾ ആഘോഷമാക്കിയിരുന്നു. തുടർച്ചയായ തോൽവികളിൽ പതറിപ്പോയ ഉത്തർപ്രദേശിൽ പാർട്ടിക്ക് കരുത്തേകാനുള്ള തന്ത്രങ്ങൾ മെനയുകയായിരുന്നു പ്രിയങ്കയുടെ ചുമതല.

ആദ്യ റാലി
ഔദ്യോഗിക ചുമതലയേറ്റ ശേഷം ഉത്തർപ്രദേശിലെത്തിയ പ്രിയങ്കയ്ക്ക് ഗംഭീര വരവേൽപ്പാണ് പാർട്ടി അണികൾ നൽകിയത്. പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രിയങ്കയ്ക്കൊപ്പം ഉണ്ടായിരുന്നു. ലക്നൗവിൽ നടന്ന റോഡ് ഷോയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ പ്രിയങ്കാ ഗാന്ധി മുന്നോട്ട് വന്നിരുന്നില്ല.

പ്രിയങ്ക മിണ്ടില്ല
വരുന്ന തിരഞ്ഞെടുപ്പ് റാലികളിലും പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രിയങ്കാ ഗാന്ധി സംസാരിക്കാൻ സാധ്യതയില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചന നൽകിയതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയായിരിക്കും പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുക.

അണിയറയിൽ പ്രിയങ്ക
ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തെ ശക്തമാക്കുന്നതിലായിരിക്കും പ്രിയങ്കാ ഗാന്ധി പ്രഥമ പരിഗണന നൽകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി അണിയറയിൽ നിന്ന് പ്രവർത്തിക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.

സർക്കാരുണ്ടാക്കും
അടുത്തിടെ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ ഉത്തർപ്രദേശിൽ കോൺഗ്രസ് സർക്കാരുണ്ടാക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. ഈയൊരു ലക്ഷ്യത്തിലേക്കായിരിക്കും രാഹുലിനൊപ്പം നിന്ന് പ്രിയങ്കയുടെ പ്രവർത്തനങ്ങൾ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ കോൺഗ്രസിന്റെ മുഖമായി പ്രിയങ്കയെ മാറ്റുകയാണ് ലക്ഷ്യം.

മത്സരിക്കാനില്ല
ഉത്തർപ്രദേശിലെ രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ജനവിധി തേടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കില്ലെന്ന് തന്നെയാണ് സൂചനകൾ. ഫുൽപൂരിൽ നിന്നും പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. 15 പേരുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ പ്രിയങ്കാ ഗാന്ധിയുടെ പേര് ഇടം പിടിച്ചിരുന്നില്ല.

കോൺഗ്രസിന് കുതിപ്പ്
നാല് ആഴ്ചയ്ക്കിടെ രാജ്യത്താകമാനം 10 ലക്ഷത്തോളം ആളുകൾ കോൺഗ്രസിൽ ചേർന്നുവെന്നാണ് റിപ്പോർട്ട്. ഇതിൽ 2 ലക്ഷം പേർ ഉത്തർപ്രദേശിൽ മാത്രമാണ് എത്തിയത്. കോൺഗ്രസിന്റെ എക്കാലത്തെയും മികച്ച റെക്കോർഡാണിത്. പ്രിയങ്കയുടെ വരവാണ് പാർട്ടിയിലേക്ക് ഇത്രയധികം ആളുകളെ അടുപ്പിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്












Click it and Unblock the Notifications